രണ്ടാം പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ ജോഷി കുറ്റക്കാരന്‍; ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും

മോന്‍സണ്‍ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്

Update: 2024-09-30 06:39 GMT

കൊച്ചി : പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. മോന്‍സണ്‍ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസിലാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതി വിധി പറഞ്ഞത്. മോന്‍സണ്‍ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. അതേസമയം, പോക്സോ കേസിലെ ഒന്നാംപ്രതിയും മോന്‍സന്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിയുടെ ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും.

മോന്‍സണ്‍ മാവുങ്കലിനെ ശിക്ഷിച്ച പോക്‌സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നല്‍കിയത്. ആദ്യ കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് നിലവില്‍ മോന്‍സണ്‍ മാവുങ്കല്‍. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോന്‍സണിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ രണ്ട് പോക്‌സോ കേസുകളുണ്ട്

മോന്‍സന്‍ മാവുങ്കലിന്റെ ജീവനക്കാരിയുടെ മകളെ ഇയാളുടെ മേക്കപ്പ്മാനായ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി തിങ്കളാഴ്ച വിധി പറഞ്ഞത്. ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവമറിഞ്ഞിട്ടും ഇത് മറച്ചുവെച്ചെന്നും പീഡനത്തിന് സഹായംചെയ്തെന്നുമായിരുന്നു ഈ കേസിലെ രണ്ടാംപ്രതിയായ മോന്‍സനെതിരേ ചുമത്തിയിരുന്ന കുറ്റം. ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സല്‍ മാവുങ്കലിനെ കോടതി നേരത്തെ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ മോന്‍സന്‍ മാത്രമായിരുന്നു പ്രതി.

ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സന്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ തുടര്‍ന്ന് പഠിക്കാന്‍ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് മോന്‍സന്റെ എറണാകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഇതേ പെണ്‍കുട്ടിയെയാണ് മോന്‍സന്റെ മാനേജറായ ജോഷിയും പീഡനത്തിനിരയാക്കിയത്.

പുരാവസ്തുതട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് മോന്‍സനെതിരേ പോക്സോ പരാതിയുമായി ജീവനക്കാരിയും എത്തിയത്. മോന്‍സനെ ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

Tags:    

Similar News