കാമുകനെ വിട്ടു പിരിയാൻ കഴിയുന്നില്ല; ഭർത്താവിനെ ഇല്ലാതാക്കാൻ കടുംകൈ; കൃഷിയിടത്തിൽ വിളിച്ചുവരുത്തി അരുംകൊല; ഒടുവിൽ കാണാനില്ലെന്ന പരാതിയിൽ പോലീസിന് സംശയം; കേസിൽ തുമ്പായത് മുളകുപൊടി പ്രയോഗം; നടുക്കം മാറാതെ നാട്ടുകാർ!

Update: 2025-06-28 17:25 GMT

ബെംഗളൂരു: സ്ത്രീയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ ദാരുണമായി കൊലപ്പെടുത്തി. കര്‍ണാടകയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഒടുവിൽ മൃതദേഹം 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചതായി പോലീസ് വ്യക്തമാക്കി. 50 വയസ്സുകാരനായ ശങ്കരമൂര്‍ത്തി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗല, കാമുകന്‍ നാഗരാജു എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. തുമകുരു ജില്ലയിലെ തിപ്തൂര്‍ താലൂക്കിലെ കാദഷെട്ടിഹള്ളിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-നാണ് സംഭവം നടന്നത്. സംഭവത്തിന്റെ നടുക്കം പോലും മാറാതെ നാട്ടുകാർ.

അന്‍പതുകാരനായ ശങ്കരമൂര്‍ത്തി ഫാം ഹൗസില്‍ തനിച്ചായിരുന്നു താമസം. തിപ്തൂരിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലിചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗലയ്ക്ക് നാഗരാജു എന്നുപേരുള്ള യുവാവുമായി വിവാഹേതര ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു. ഇരുവര്‍ക്കുമിടയിലെ ബന്ധത്തിന് ശങ്കരമൂര്‍ത്തി ഒരു തടസ്സമായി. ഇതോടെ ഇദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി.

സംഭവദിവസം ഭര്‍ത്താവിന്റെ കണ്ണില്‍ മുളകുപൊടി എറിയുകയായിരുന്നു സുമംഗല ആദ്യം ചെയ്തത്. തുടര്‍ന്ന് ഒരുവടികൊണ്ട് പൊതിരെ തല്ലുകയും കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കഴുത്തില്‍ കാല്‍ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. മൃതദേഹം ഒരു ചാക്കില്‍ കെട്ടി 30 കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലെ കിണറ്റില്‍ തള്ളുകയായിരുന്നു.

ശങ്കരമൂര്‍ത്തിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേസന്വേഷണത്തിനിടെ ഇദ്ദേഹത്തിന്റെ കിടക്കയില്‍ മുളകുപൊടിയുടെ അംശമുള്ളതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു മല്‍പ്പിടിത്തം നടന്നതിന്റെ അടയാളങ്ങളും സ്ഥലത്തുണ്ടായിരുന്നു.

ഇതോടെ സംശയം തോന്നിയ പോലീസ് സുമംഗലയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ കോള്‍ വിവരശേഖരണം കൂടി നടത്തിയതോടെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി കണ്ടെത്തി. ഒടുവില്‍ സുമംഗല പോലീസിന് മുന്നില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News