തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം; ബിയര്‍ കുപ്പി കൊണ്ട് തലയടിച്ചു പൊട്ടിച്ചു; ചുറ്റിക കൊണ്ട് നട്ടെല്ലില്‍ അടിച്ച് പരിക്കേല്‍പ്പിച്ചു; മുറിവുകളില്‍ മുളക് പൊടി തേച്ച് പിടിപ്പിച്ചും കണ്ണില്‍ പശയൊഴിച്ചും കൊടുംക്രൂരത

തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം; ബിയര്‍ കുപ്പി കൊണ്ട് തലയടിച്ചു പൊട്ടിച്ചു

Update: 2025-02-11 01:28 GMT

തിരുവല്ലം: തിരുവനന്തപുരം തിരുവല്ലത്ത് യുവാവിന് ക്രൂര മര്‍ദനം. കാറില്‍ തട്ടിക്കൊണ്ടുപോയ ഏഴംഗസംഘം യുവാവിനെ അതിക്രൂരമായി മര്‍ദിച്ച ശേഷം കാറില്‍ നിന്നും റോഡിലേക്ക് തള്ളിയിട്ട് കടന്നു കളഞ്ഞു. സമാനതകളില്ലാത്ത കൊടിയ പീഡനമാണ് യുവാവിന് നേരിടേണ്ടി വന്നത്. ബിയര്‍ കുപ്പികൊണ്ട് യുവാവിന്റെ തലയടിച്ചുപൊട്ടിച്ചു. ചുറ്റിക കൊണ്ട് നട്ടെല്ലില്‍ അടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. എതിര്‍ചേരിയിലുളളവരുമായി ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂരമര്‍ദനമെന്ന് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. തിരുവല്ലം ജാനകി കല്യാണ മണ്ഡപത്തിന് സമീപം വാടകയ്ക്കു താമസിക്കുന്ന ആഷിക് എന്ന യുവാവാണ് കൊടിയ പീഡനം ഏറ്റുവാങ്ങിയത്.

അതിക്രൂരമായ മര്‍ദനമേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനിടെ പ്രതികരിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ തലയിലും മുഖത്തും അടിയേറ്റുണ്ടായ മുറിവുകളില്‍ സംഘം മുളകുപൊടി തേച്ചു പിടിപ്പിച്ചു. മര്‍ദ്ദിച്ചവശനാക്കിയ യുവാവിനെ മലര്‍ത്തികിടത്തി കണ്ണില്‍ പശയൊഴിച്ചതായും യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. മുഖത്ത് കുപ്പികൊണ്ടിടിച്ചതിനെ തുടര്‍ന്ന് പല്ലുകള്‍ രണ്ടെണ്ണം പൊട്ടിയിട്ടുണ്ട്. മുറിവില്‍ മുളകുപൊടിവിതറിയതിന്റെ വേദനയില്‍ നിലവിളിച്ച യുവാവിനെ സംഘത്തിലുളളവര്‍ വീണ്ടൂം ചവിട്ടിയും ഇടിച്ചും മര്‍ദിക്കുകയും ചെയ്തു.

എതിര്‍ചേരിയിലുളളവരോട് കൂട്ടുകൂടി തങ്ങളെ സ്‌കെച്ചിടാറായോ എന്ന് ആക്രോശിച്ചായിരുന്നു മര്‍ദനമെന്ന് യുവാവ് പറയുന്നു. യുവാവിന്റെ പരാതിയില്‍ മര്‍ദിച്ച സംഘത്തിലുണ്ടായിരുന്ന മനു, ധനീഷ്, ചന്തു, റഫീക് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന മൂന്നുപേരെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. ഇവര്‍ ഒളിവില്‍ പോയതായാണ് വിവരം.

കണ്ണില്‍ പശയൊഴിച്ചശേഷം വീണ്ടും കാറില്‍ കയറി തിരുവല്ലം വാഴമുട്ടത്തിനടുത്ത് എത്തിച്ചശേഷം റോഡിലേക്ക് തളളിയിട്ടു. സംഭവത്തെക്കുറിച്ച് പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു സംഘം കടന്നുകളഞ്ഞത്. ഞായറാഴ്ച വൈകിട്ട് നാലോടെ വണ്ടിത്തടം ശിവന്‍കോവിലിന് സമീപത്തുനിന്നാണ് ആഷിക്കിനെ സുഹൃത്തുക്കളായ നാലുപേരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു മൂന്നുപേരും ചേര്‍ന്ന് കടത്തിക്കൊണ്ടു പോയത്. കാറില്‍ കയറ്റി കാട്ടാക്കട ഭാഗത്തുളള വീട്ടിലെത്തിച്ചാണ് ക്രൂരമായി മര്‍ദിച്ചതെന്ന് ആഷിക് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം നടത്തുകയാണെന്ന് തിരുവല്ലം എസ്.ഐ. തോമസ് ഹീറ്റസ് വ്യക്തമാക്കി.

Tags:    

Similar News