വിവാഹിതരായത് രണ്ടു വര്‍ഷം മുമ്പ്; എല്ലാവരും കരുതിയത് ആസൂത്രിത മോഷണം കൊലപാതകമായെന്ന്; ഫ്രാന്‍സിലെ ബ്രിട്ടീഷ് ദമ്പതികളുടെ കൊലപാതകത്തില്‍ പുതിയ ട്വിസ്റ്റ്

Update: 2025-02-24 06:26 GMT

ലണ്ടന്‍: ഫ്രാന്‍സിലെ ബ്രിട്ടീഷ് ദമ്പതികളുടെ കൊലപാതകത്തില്‍ പുതിയ ട്വിസ്റ്റ്. ഫ്രാന്‍സിന്റെ വടക്ക് ഭാഗത്തുള്ള ഇവരുടെ വില്ലയുെട സമീപത്തുള്ള പൂന്തോട്ടത്തിലാണ് ഡോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഇവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. ബ്രിട്ടനിലെ മുന്‍ മുന്‍ സാമ്പത്തിക കുറ്റകൃത്യ അന്വേഷണോദ്യോഗസ്ഥന്‍ 65 കാരനായ ആന്‍ഡ്രൂ സേളും ഭാര്യ 56 കാരിയായ ഡോണുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വിവാഹിതരായിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ. ഇവരുടെ മരണം ആസൂത്രിതമായി നടത്തിയ മോഷണത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്.

ഡോണിന്റെ മൃതദേഹം പൈജാമ ധരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ ആഭരണങ്ങളും ശരീരത്തില്‍ ചിതറിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ ഭര്‍ത്താവായ ആന്‍ഡ്രുവിന്റെ മൃതദേഹം തൂങ്ങിനില്‍ക്കുന്ന നിലയില്‍ വീട്ടിനുളളിലാണ് കാണപ്പെട്ടത്. ഒരു അയല്‍ക്കാരനാണ് ഈ വിവരം പോലീസിനെ അറിയിക്കുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് ഡോണ്‍ അക്രമിയില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതായിട്ടാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. മുറിക്കുള്ളിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്നതായും അലമാരകളും മേശകളും എല്ലാം തുറന്ന് പരിശോധിച്ചതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡോണിനെ പൂന്തോട്ടത്തില്‍ വെച്ചാണ് കൊലപ്പെടുത്തിയത് എങ്കില്‍ അവര്‍ നിലവിളിക്കുന്ന ശബ്ദം അയല്‍ക്കാര്‍ കേള്‍ക്കുമായിരുന്നു.

ഇവരെ വീട്ടിനുള്ളില്‍ വെച്ച് തന്നെയാണ് കൊലപ്പെടുത്തിയത് എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ശൈത്യകാലമായതിനാല്‍ വീടിന്റെ വാതിലുകളും ജനാലകളും അടച്ചിട്ടിരുന്നതിനാല്‍ വീട്ടിനുള്ളിലെ ശബ്ദം പുറത്തു വരാനും സാധ്യതയില്ല. കൊലപ്പെടുത്തിയതിന് ശേഷം ഇവരുടെ മൃതദേഹം പൂന്തോട്ടത്തില്‍ കൊണ്ടിടുക ആയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതോടെ മോഷണ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന വാദം പൊളിയുകയാണ്. ഒടുവില്‍ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത് ആന്‍ഡ്രൂ ഭാര്യയെ കൊന്നിട്ട് ആത്മഹത്യ ചെയ്തു എന്ന നിഗമനത്തിലാണ്. സംഭവം അന്വേഷിക്കുന്ന പോലീസ് സംഘത്തിന്റെ തലവന്‍ നിക്കോളാസ് റിഗോട്ട് മുള്ളറും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. അജ്ഞാതരായ അക്രമികളാണ് ആക്രമണം നടത്തിയത് എങ്കില്‍ ഇരുവരും നിലവിളിക്കാനും സാധ്യത ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല.

ഡോണിന്റെ ശരീരത്തില്‍ പുറമേ നിന്നുളള ആരുടേയും വിരലടയാളവും പതിഞ്ഞിട്ടില്ല എന്ന കാര്യവും മൃതദേഹ പരിശോധനയില്‍ കണ്ടെത്തി. മൂന്നാമത് ഒരാള്‍ പൂന്തോട്ടത്തിലോ വീട്ടിനുളളിലോ വന്നതായി ഒരു തെല്‍ും ലഭിച്ചിട്ടില്ല. എന്നാല്‍ ദമ്പതികള്‍ വളരെ സന്തോത്തോടെയാണ് കഴിഞ്ഞത് എന്നാണ് നഗരത്തിലെ മേയറും വെളിപ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രൂ സേള്‍ വെസ്റ്റ് സസക്സ് സ്വദേശിയാണ്. ഡോണ്‍ ബെര്‍വിക്ഷെയറിലെ ഐമൗത്തിലാണ് ജനിച്ചു വളര്‍ന്നത്. ഇരുപത് വര്‍ഷത്തോളം ബ്രിട്ടനിലെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണോദ്യോഗസ്ഥനായിരുന്ന ആന്‍ഡ്രൂ നിരവധി പണമിടപാട് തട്ടിപ്പുകാരെ പിടികൂടിയ സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നു. മരിക്കുന്നതിന് മുമ്പ് അദ്ദേഹം വില്ലെഫ്രാഞ്ചെ-ഡി-റൂര്‍ഗുവിലെ ഒരു പുകയില വ്യാപാരിയുടെ അടുത്തേക്ക് പോകുന്നത്് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

നേരത്തേ ആന്‍ഡ്രൂ ചോക്ലേറ്റ് ബാറും ലോട്ടറി ടിക്കറ്റുകളും വാങ്ങിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ആന്‍ഡ്രൂ ആരോടോ ഫോണിലൂടെ ക്ഷുഭിതനായി സംസാാരിച്ചു എന്ന വിവരവും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഇവരുടെ വീടിനടുത്ത് താമസിച്ചിരുന്ന ഒരു സ്ത്രീയാണ് ഇക്കാര്യം പുറത്തു വിട്ടത്. വളര്‍ത്തു നായയുമായി നടക്കാന്‍ ഇറങ്ങിയതായിരുന്നു ആന്‍ഡ്രുവും ഭാര്യയുമെന്ന് അവര്‍ പറയുന്നു. ആന്‍ഡ്രു ആ സമയം ആരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു. വളരെ അസ്വസ്ഥനായിട്ടായിരുന്നു ആന്‍ഡ്രു കാണപ്പെട്ടത്.

അയാള്‍ ആരുമായോ ക്ഷുഭിതനായി ഇംഗ്ലീഷില്‍ വാഗ്വാദം നടത്തുകയായിരുന്നു എന്നും ഈ സ്ത്രീ പറയുന്നു. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് തന്റെ ഗ്യാരേജിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് ആന്‍ഡ്രൂ അസ്വസ്ഥനായതായി മറ്റൊരു അയല്‍വാസിയും പറയുന്നു.

Similar News