'കുടുംബം മുഴുവനും ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്, നിഷ്പക്ഷമായ അന്വേഷണം നടക്കണം; ആ ദിശയില്‍ അവസാനിച്ചാല്‍ അത് നമ്മുടെ വിധിയായി അംഗീകരിക്കാം'; കൊച്ചിയിലെ കൂട്ട മരണത്തിന്റെ നടുക്കത്തില്‍ മനീഷിന്റെ ബന്ധു
കുടുംബം മുഴുവനും ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്
കൊച്ചി: കൊച്ചിയിലെ ഐആര്‍എസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്ന് ബന്ധുവായ പ്രേം ചന്ദ് വിജയ്. കുടുംബം മുഴുവനും ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. നിഷ്പക്ഷമായ അന്വേഷണം ആ ദിശയില്‍ അവസാനിച്ചാല്‍ അത് നമ്മുടെ വിധിയായി അംഗീകരിക്കാമെന്നും ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ താമസിക്കുന്ന പ്രേം ചന്ദ് വിജയ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മരിച്ച മനീഷ് വിജയ്‌യുടെ പിതൃസഹോദരനാണ് പ്രേം ചന്ദ് വിജയ്.
ശാലിനിയുടെ നിയമനവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചോ കുടുംബം നേരിടുന്ന സമ്മര്‍ദത്തെക്കുറിച്ചോ അവര്‍ തന്നോട് സംസാരിച്ചിട്ടില്ലെന്നും പ്രേം ചന്ദ് വിജയ് പറഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിയായ ഐആര്‍എസ് ഉദ്യോഗസ്ഥനും കൊച്ചി സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് അഡീ. കമ്മീഷണറുമായ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (49), അമ്മ ശകുന്തള അഗര്‍വാള്‍ (77) എന്നിവരെ ഈ മാസം 20നാണ് കാക്കനാട് ഈച്ചമുക്കിലെ സെന്‍ട്രല്‍ എക്‌സൈസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അവധിക്ക് ശേഷം മനീഷ് ജോലിസ്ഥലത്ത് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. മനീഷും ശാലിനിയും തൂങ്ങിയ നിലയിലും മെത്തയില്‍ വെള്ള വസ്ത്രം പതുപ്പിച്ച് പൂക്കള്‍ വിതറിയ നിലയിലുമായിരുന്നു ശകുന്തളയുടെ മൃതദേഹം.
മൂവരുടെയും തൂങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. അമ്മ ശകുന്തള അഗര്‍വാള്‍ മരിച്ച് നാലുമണിക്കൂറിനുശേഷമാണ് മക്കളായ മനീഷും ശാലിനിയും മരിച്ചത്. മനീഷും ശാലിനിയും ഷാളുകളില്‍ തൂങ്ങിയാണ് മരിച്ചത്. ഇരുവരും തൂങ്ങിയ ഷാളുകള്‍ ഹുക്കില്‍ കെട്ടിയിരിക്കുന്നത് ഒരേരീതിയിലാണ്. ജാര്‍ഖണ്ഡില്‍ ഡെപ്യൂട്ടി കലക്ടറായിരിക്കേ ഗവ. സ്‌കൂള്‍ അനുവദിച്ചതിലെ ക്രമക്കേടില്‍ ശാലിനിക്കെതിരെ സിബിഐ അന്വേഷണമുണ്ട്. ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഒരു സ്‌കൂള്‍ മാത്രമേ അനുവദിക്കാവൂ എന്ന ചട്ടം മറികടന്ന് ശാലിനി, സ്‌കൂളും ആവശ്യമായ പണവും അനുവദിച്ചെന്നാണ് കേസ്.
ഫെബ്രുവരി 15ന് ഹാജരാകാന്‍ ഇവര്‍ക്ക് സിബിഐ നോട്ടീസ് അയച്ചിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. നേരത്തെ ശാലിനിയുമായി ബന്ധപ്പെട്ട് മറ്റൊരു കേസുള്ളതായും സൂചനകളും വാര്‍ത്തകളും പുറത്തു വന്നിരുന്നു. 2006ല്‍ ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടര്‍ പദവിയിലെത്തിയിരുന്നു ശാലിനി. ആ റാങ്ക് പട്ടിക സംബന്ധിച്ച് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ പട്ടിക റദ്ദാക്കുകയും ശാലിനിയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ആദ്യം പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് 2012-ല്‍ സി.ബി.ഐ. ഏറ്റെടുത്തു. 12 വര്‍ഷത്തിനുശേഷം കഴിഞ്ഞ നവംബറില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തുവെന്നതായിരുന്നു അത്. ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും കുടുംബത്തെ അലട്ടിയിരുന്നതായി വിവരമുണ്ട്. ഇതാണോ ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് പരിശോധിക്കുന്നതിനിടെയാണ് അഴിമതി കേസിന്റെ വിവരവും പുറത്തു വരുന്നത്. ഇതു സംബന്ധിച്ചൊരു കേസ് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഉണ്ടായിരുന്നു. ശാലിനിയായിരുന്നു ഹര്‍ജിക്കാരി. ഈ കേസ് മാസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി തള്ളി. ശാലിനിയില്‍ നിന്നും അഭിഭാഷകന് വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും കിട്ടിയില്ലെന്ന വിലയിരുത്തലുമായാണ് ആ കേസ് തീര്‍പ്പാക്കിയത്. ആ കേസ് രേഖകളില്‍ ലോകായുക്തയെ അടക്കം പരാമര്‍ശിക്കുന്നുമുണ്ട്. ഇത് സ്‌കൂള്‍ അനുവദിച്ച അഴിമതി കേസ് ആകാനാണ് സാധ്യത.
മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍ എന്നിവരുടെ മൃതദേഹം ശനിയാഴ്ച എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കാക്കനാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. മനീഷിന്റെ ഇളയസഹോദരി പ്രിയ വിജയ്യും ഭര്‍ത്താവ് നിതിന്‍ ഗാന്ധിയും കൊച്ചിയില്‍ എത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. മൂവരുടെയും ചിതയ്ക്ക് പ്രിയ തീപകര്‍ന്നു. തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ രാധാമണിപിള്ള, കസ്റ്റംസ് പ്രിവന്റീവ് കമീഷണര്‍ കെ പത്മാവതി, ഓഡിറ്റ് കമീഷണര്‍ രാജീവ് കുമാര്‍ എന്നിവരും മനീഷിന്റെ മറ്റ് സഹപ്രവര്‍ത്തകരും ആദരാഞ്ജലി അര്‍പ്പിച്ചു.
തൂങ്ങിമരിച്ച അമ്മയെ മക്കള്‍ താഴെയിറക്കി കട്ടിലില്‍ കിടത്തി വെള്ളപുതപ്പിച്ച് പൂജയും കര്‍മങ്ങളും ചെയ്തശേഷം ഇരുവരും ജീവനൊടുക്കിയതാണോ, അമ്മയെ കൊലപ്പെടുത്തിയശേഷം മക്കള്‍ ആത്മഹത്യ ചെയ്യുകയായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മികച്ച ജീവിതസാഹചര്യങ്ങളുണ്ടായിട്ടും കേസും അതു സമ്മാനിച്ച കടുത്ത നിരാശയുമായിരിക്കാം ഇത്തരമൊരു വഴി തിരഞ്ഞെടുക്കാന്‍ മൂവരേയും പ്രേരിപ്പിച്ചതെന്നു കരുതുമ്പോഴും എന്തുകൊണ്ടാണിവര്‍ പെട്ടെന്ന് ആത്മഹത്യയിലേക്ക് തിരിഞ്ഞത് എന്നത് ദുരൂഹമായി തുടരും.