29കാരനുമായി 14കാരിയുടെ വിവാഹം; ഭര്‍തൃവീട്ടിലേക്ക് പോകാന്‍ മടിച്ച് പെണ്‍കുട്ടി; ഏഴാം ക്ലാസുകാരിയെ തോളത്തിട്ട് ഭര്‍ത്താവിന് അരികെയെത്തിച്ച് സഹോദരന്മാര്‍; അനുഗമിച്ച് അമ്മയും; പ്രദേശവാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെ ബാലവിവാഹത്തിന് ബന്ധുക്കള്‍ അറസ്റ്റില്‍

ഏഴാം ക്ലാസുകാരിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി വിവാഹം കഴിപ്പിച്ചു, കേസെടുത്ത് പൊലീസ്

Update: 2025-03-07 06:58 GMT

ബെംഗളൂരു: കര്‍ണ്ണാടകയിലെ ഹൊസൂരില്‍ നിര്‍ബന്ധിത ബാലവിവാഹത്തിന് കേസെടുത്ത് പൊലീസ്. പതിനാലുകാരിയെ വിവാഹം കഴിച്ച വ്യക്തിയുടെ വീട്ടിലേക്ക് പെണ്‍കുട്ടിയെ വീട്ടുകാര്‍ പിടിച്ചുവലിച്ചു കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ അച്ചനും അമ്മയും സഹോദരങ്ങളുമടക്കം അറസ്റ്റിലായി. തിമ്മത്തൂരില്‍ നിന്നുള്ള 14കാരിയായ പെണ്‍കുട്ടിയെയാണ് സമീപ ഗ്രാമത്തിലെ യുവാവ് വിവാഹം ചെയ്തത്.

മാര്‍ച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 29 കാരനായ യുവാവുമായി ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ സമ്മതമില്ലാതെ വിവാഹം നടത്തി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സമ്മതപ്രകാരമായിരുന്നു വിവാഹം. പെണ്‍കുട്ടി എതിര്‍പ്പ് പറഞ്ഞെങ്കിലും ആരും തന്നെ പരിഗണിച്ചില്ല.

വിവാഹശേഷം സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയ പെണ്‍കുട്ടി ഭര്‍തൃവീട്ടിലേക്ക് തിരികെ പോവാനായി വിസമ്മതം അറിയിച്ചു. ഈ വിവാഹ ബന്ധം തുടര്‍ന്നുകൊണ്ടുപോവാന്‍ താത്പര്യമില്ലെന്ന് ബന്ധുക്കളോടും പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയെ മുതിര്‍ന്ന സഹോദരന്‍മാരായ മാദേഷും മല്ലേഷും തോളത്തിട്ട് ഭര്‍തൃവീട്ടിലേക്ക് തിരികെ എത്തിച്ചു. ഇവരെ അനുഗമിച്ച് പെണ്‍കുട്ടിയുടെ അമ്മയും ഉണ്ടായിരുന്നു.

പെണ്‍കുട്ടിയെ സഹോദരന്‍മാര്‍ തൂക്കിയെടുത്ത് കൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മുത്തശ്ശി നല്‍കിയ പരാതിയില്‍ ദെന്‍കണികോട്ടൈ വനിത പോലീസ് സ്റ്റേഷന്‍ കേസ് അന്വേഷിക്കുകയാണ്.

പെണ്‍കുട്ടിയെ സഹോദരന്‍മാരായ മാദേഷ്, മല്ലേഷ് , പെണ്‍കുട്ടിയുടെ അമ്മ നാഗമ്മ, പെണ്‍കുട്ടിയുടെ അച്ഛന്‍, മാല്ലേഷിന്റെ ഭാര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്താണ് പെണ്‍കുട്ടി ഇപ്പോള്‍ താമസിക്കുന്നത്.

Tags:    

Similar News