അര്‍ദ്ധരാത്രിയോടെ വിളിച്ച് വീഡിയോ കോളില്‍ ആവശ്യപ്പെട്ടത് വസ്ത്രം അഴിക്കാന്‍; വിസമ്മതിച്ചപ്പോള്‍, പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന ഭീഷണി; തെളിവായി വോയിസ് റെക്കോര്‍ഡിംഗുകള്‍; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍

Update: 2025-05-25 08:38 GMT

ആഗ്ര: അര്‍ധരാത്രി വീഡിയോ കോളില്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സര്‍ക്കാര്‍ കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍. വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട കോളേജ് പ്രൊഫസര്‍ വിസമ്മതിച്ചപ്പോള്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ലൈംഗികാതിക്രമ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മുസാഫര്‍നഗറില്‍ ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്.

ബിഎസ്സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ 24 വയസുകാരി കുടുംബാംഗങ്ങള്‍ക്കും ജാട്ട് മഹാസഭയിലെ ചില അംഗങ്ങള്‍ക്കുമൊപ്പം കോളേജിലെത്തി പ്രതിഷേധിക്കുകയായിരുന്നു. കാമ്പസില്‍ പ്രതിഷേധം നടത്തിയ ശേഷം അവര്‍ പ്രൊഫസര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി പ്രതിയായ പ്രൊഫസറെ കസ്റ്റഡിയിലെടുത്തതായി ഡിഎസ്പി (സിറ്റി) രാജു കുമാര്‍ പറഞ്ഞു.

ബിഎന്‍എസ് വകുപ്പ് 75 (2) (ലൈംഗികാതിക്രമം) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫസര്‍ ഏറെക്കാലമായി അര്‍ദ്ധരാത്രിയുള്ള കോളുകളിലൂടെയും അശ്ലീല സന്ദേശങ്ങളിലൂടെയും തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറഞ്ഞു.

പ്രൊഫസര്‍ അര്‍ദ്ധരാത്രിയോടെ വിളിച്ച് വീഡിയോ കോളില്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. വിസമ്മതിച്ചപ്പോള്‍, പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നോ പരീക്ഷാ ഫലങ്ങള്‍ വൈകിപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തും. ഭയപ്പെട്ടിരുന്നുവെങ്കിലും ഒടുവില്‍ പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രൊഫസറുടെ മോശം പെരുമാറ്റത്തിന്റെ തെളിവായി തന്റെ പക്കല്‍ വോയിസ് റെക്കോര്‍ഡിംഗുകള്‍ ഉണ്ടെന്നും വിദ്യാര്‍ത്ഥിനി അവകാശപ്പെട്ടു.

വിദ്യാര്‍ത്ഥിനിയില്‍ നിന്ന് പരാതി ലഭിച്ചതായും തുടര്‍ന്ന് ഒരു ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചതായും കോളേജ് പ്രിന്‍സിപ്പല്‍ സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥിനി ഇതിനുമുമ്പ് ഒരു ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടിരുന്നില്ല. ഇപ്പോള്‍ ഔദ്യോഗിക പരാതി ലഭിച്ചതിനാല്‍, യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര അന്വേഷണം നടത്തുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Similar News