മോഷ്ടിച്ച ഓട്ടോറിക്ഷയില്‍ കാമുകിക്കൊപ്പം യാത്ര; വരുന്ന വഴിയില്‍ കുരിശടി തകര്‍ത്ത് മോഷണം; രണ്ട് ബൈക്കുകളും മോഷ്ടിച്ചു; എല്ലാം കാമുകിക്ക് ഒപ്പം ജീവിക്കാന്‍; കുറ്റിപ്പുറം സ്വദേശി അറസ്റ്റില്‍

കുറ്റിപ്പുറം സ്വദേശി അറസ്റ്റില്‍

Update: 2025-06-08 12:17 GMT

പത്തനംതിട്ട: കാമുകിയ്ക്കൊപ്പം ഒന്നിച്ചു കഴിയാന്‍ പത്ത് ദിവസത്തിനിടെ രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയുമടക്കം മോഷ്ടിച്ച കുറ്റിപ്പുറം സ്വദേശി പിടിയില്‍. കുറ്റിപ്പുറം സ്വദേശിയായ അനന്തകൃഷ്ണനാണ് പിടിയിലായത്. വാഴമുട്ടത്തെ കുരിശടി മോഷണശ്രമക്കേസില്‍ പിടിയിലായപ്പോഴാണ് മേയ് 20 മുതല്‍ 30 വരെ ഇയാള്‍ നടത്തിയ മൂന്ന് വാഹന മോഷണക്കേസുകള്‍ കൂടി തെളിഞ്ഞത്.

മോഷ്ടിച്ച ഓട്ടോറിക്ഷയിലായിരുന്നു കാമുകിക്കൊപ്പം കുറ്റിപ്പുറത്തുനിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്ര. വരുന്നവഴി പെരുമ്പാവൂരിലെ പമ്പില്‍ കയറി കള്ളത്തരം കാണിച്ച് പെട്രോളും അടിച്ചു. പത്തനംതിട്ടയിലെത്തിയപ്പോള്‍ വഴിച്ചിലവിന് കുരിശടി തകര്‍ത്ത് മോഷണം നടത്തി. പിന്നെ അങ്ങാടിക്കലിലെ കാമുകിയുടെ വാടക വീട്ടില്‍ താമസം തുടങ്ങി. ഇതിനിടെ നാട്ടിലേക്കിറങ്ങി രണ്ട് ബൈക്ക് കവര്‍ന്നു. ഒടുവില്‍ അനന്തകൃഷ്ണന്‍ പൊലീസ് വലയിലായി.

അനന്തകൃഷ്ണന്‍ 10 ദിവസത്തിനിടെ പ്രതിയായത് 4 മോഷണക്കേസുകളിലാണ്. വാഴമുട്ടത്തെ കുരിശടി മോഷണശ്രമക്കേസില്‍ പിടിയിലായപ്പോഴാണ് മേയ് 20 മുതല്‍ 30 വരെ ഇയാള്‍ നടത്തിയ 3 വാഹന മോഷണക്കേസുകള്‍ കൂടി തെളിഞ്ഞത്. ഒരു കേസില്‍ തുടങ്ങിയ അന്വേഷണം 7 ദിവസം പിന്നിട്ടപ്പോള്‍ നാല് കേസുകളായി

10 ദിവസത്തെ ഇടവേളയില്‍ പത്തനംതിട്ടയില്‍നിന്ന് 2 ബൈക്കുകളും കുറ്റിപ്പുറത്ത്‌നിന്ന് ഓട്ടോറിക്ഷയും മോഷ്ടിച്ച കേസുകളാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. വള്ളിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയുമായി കഴിഞ്ഞ ഒരു മാസമായി ഇയാള്‍ അങ്ങാടിക്കലില്‍ വാടകയ്ക്കു താമസിക്കുകയാണ്.

Tags:    

Similar News