ആര്‍മിയുടെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്താന്‍ സഹായിച്ചെന്ന് ഭീഷണിപ്പെടുത്തി; ലഖ്‌നൗവിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് 60കാരനെ ഡിജിറ്റല്‍ അറസ്റ്റിലാക്കി: എറണാകുളം സ്വദേശിക്ക് നഷ്ടമായത് ഒരു കോടി രൂപ
വെർച്വൽ അറസ്റ്റ് ഭീഷണി, 60കാരനിൽനിന്ന് ഒരുകോടി തട്ടിയെടുത്തു
കളമശ്ശേരി: എറണാകുളം സ്വദേശിയെ ഭീഷണിപ്പെടുത്തി ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് ഒരു കോടി രൂപ തട്ടിയെടുത്തു. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗികവിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുക്കാന്‍ സഹായിച്ചവരുടെ കൂട്ടത്തില്‍ പേരുണ്ടെന്നുപറഞ്ഞ്് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എറണാകുളം സ്വദേശിയായ അറുപതുകാരനാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 1.05 കോടി രൂപയാണ് നഷ്ടമായത്. ബന്ധുക്കളോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് മനസ്സലായത്.
ലഖ്‌നൗവിലെ പോലീസ് ഇന്‍സ്‌പെക്ടറാണെന്നു പറഞ്ഞ് രഞ്ജിത്ത് കുമാര്‍ എന്ന പേരിലാണ് പ്രതി എറണാകുളം സ്വദേശിയെ വിളിക്കുന്നത്. ഇക്കഴിഞ്ഞ 13 നാണ് സംഭവം. എറണാകുളം സ്വദേശിയുടെ നമ്പറിലേക്ക് വാട്‌സാപ് വീഡിയോ കോള്‍ ചെയ്തു. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുക്കാന്‍ സഹായിച്ച 151 പേരുടെ ലിസ്റ്റില്‍ പേരുണ്ടെന്നായിരുന്നു ഭീഷണി.
രഹസ്യം ചോര്‍ത്തിക്കൊടുത്തതിന് ആസിഫ് ഫൗഇം എന്നയാളുടെ പക്കല്‍നിന്നും 55 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും തുക ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്നും ഇന്‍സ്‌പെക്ടറെന്ന് പരിചയപ്പെടുത്തിയയാള്‍ പറഞ്ഞു. ഇതോടെ 60കാരന്‍ ഭയന്നു പോയി. പണം പരിശോധിക്കുന്നതിന് തങ്ങള്‍ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ബാങ്കിലുള്ള മുഴുവന്‍ പണവും ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും അല്ലെങ്കില്‍ ജീവനുതന്നെ ഭീഷണി ആകുമെന്നും പറഞ്ഞു.
ഇതോടെ പരിഭ്രാന്തനായ എറണാകുളം സ്വദേശി ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ പണവും പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊടുത്തു. ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇക്കാര്യം പറഞ്ഞപ്പോഴാണ് വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.