സൗന്ദര്യം കുറവാണെന്നും കൂടുതല്‍ സ്ത്രീധനം ലഭിക്കുന്ന വിവാഹ ബന്ധങ്ങള്‍ ലഭിക്കുമായിരുന്നെന്ന് പറഞ്ഞ് ഭര്‍തൃ വീട്ടുകാര്‍ പീഡിപ്പിച്ചു; പഠിക്കാനും വിട്ടില്ല; കല്യാണ സമയത്ത് കൊടുത്ത സ്വര്‍ണ്ണവും വിറ്റു; ഗള്‍ഫില്‍ പോയ കല്ലമ്പലത്തുകാരനും ഭാര്യയെ മാനസികമായി തകര്‍ക്കാന്‍ കൂട്ടു നിന്നു; സ്ത്രീധന പീഡനം കേരളത്തില്‍ തുടര്‍ക്കഥ; ആലംകോടുകാരിയുടെ പരാതി ഞെട്ടിക്കുന്നത്

Update: 2025-06-19 04:35 GMT

കല്ലമ്പലം: ഭര്‍തൃ വീട്ടില്‍ യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തത് തെളിവുകളെല്ലാം വിശകലനം ചെയ്ത്. ആലംകോട് സദേശിയായ യുവതി നല്‍കിയ പരാതിയിലാണ് കല്ലമ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കല്ലമ്പലം സ്വദേശിയായ ഭര്‍ത്താവിനും, മാതാപിതാക്കള്‍ക്കും എതിരെയാണ് കേസെടുത്തത്. കേരളത്തില്‍ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ക്രിമിനല്‍ കുറ്റമാണ്. പക്ഷേ കേരളത്തില്‍ സ്ത്രീധന സംവിധാനം സജീവമാണെന്ന് തെളിയിക്കുന്നതാണ് ഈ പരാതിയും. നിയമ നിര്‍മ്മാണം പോലും മലയാളിയുടെ സ്ത്രീധന താല്‍പ്പര്യത്തെ കുറയ്ക്കുന്നില്ല. ഇതാണ് ഈ കേസിലും വ്യക്തമാകുന്നത്.

പരാതിക്കാരിക്ക് വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണം ഭര്‍തൃ വീട്ടുകാര്‍ അവരുടെ കടബാധ്യത തീര്‍ക്കാന്‍ ഉപയോഗിച്ചതായാണ് പരാതി. നഴ്‌സിങ് വിദ്യാര്‍ത്ഥിയായിരുന്ന പരാതിക്കാരിയുടെ പഠനം പൂര്‍ത്തിയാക്കാനും പ്രതികള്‍ അനുവദിച്ചിരുന്നില്ല. സ്ത്രീധനം കുറഞ്ഞ് പോയെന്നും സൗന്ദര്യം കുറവാണെന്നും പറഞ്ഞ് നിരന്തരം മാനസികമായും, ശാരീരികമായും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

2023 ഏപ്രിലിലാണ് ആലംകോട് സ്വദേശിയായ യുവതിയും കല്ലമ്പലം സ്വദേശിയായ യുവാവും വിവാഹിതരാവുന്നത്. നഴ്‌സിങ്ങിന് പഠന കാലത്താണ് യുവാവുമായി വിവാഹം നടക്കുന്നത്. യുവാവിന് വിദേശത്തായിരുന്നു ജോലി. കല്യാണത്തിന് മുന്നേ യുവാവിനും കുടുംബത്തിനും വലിയ രീതിയില്‍ കടബാധ്യത ഉണ്ടായിരുന്നതായാണ് സൂചന. ഇത് വീട്ടാന്‍ യുവതിക്ക് വിവാഹ സമ്മാനമായി മാതാപിതാക്കള്‍ നല്‍കിയ സ്വര്‍ണവും മറ്റും പ്രതികള്‍ ദുരുപയോഗം ചെയ്തതായാണ് പരാതി. 42 പവന്‍ സ്വര്‍ണാഭരണങ്ങളാണ് യുവതിക്ക് വിവാഹ സമ്മാനമായി മാതാപിതാക്കള്‍ നല്‍കിയിരുന്നത്. എന്നാല്‍ വിവാഹ ശേഷം യുവതിയുടെ 32 പവന്‍ സ്വര്‍ണാഭരങ്ങള്‍ തനിക്കും കുടുംബത്തിനുമായി ഉണ്ടായിരുന്ന കടബാധ്യത തീര്‍ക്കാനായായി യുവാവ് പണയം വെക്കുകയും, വില്‍ക്കുകയും ചെയ്തെന്നാണ് പരാതി.

ഭാര്യയെന്ന ഒരു പരിഗണനയും ഭര്‍തൃ വീട്ടില്‍ ലഭിച്ചിരുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിനെ കൂടാതെ ഭര്‍തൃ മാതാവും, പിതാവും യുവതിയെ മാനസികമായി പീഡിപ്പിച്ചു. യുവതിക്ക് വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണാഭരണത്തില്‍ നിന്നും വലിയൊരു ശതമാനവും ഭര്‍ത്താവും വീട്ടുകാരെയും ചേര്‍ന്ന് അവരുടെ കട ബാധ്യത തീര്‍ക്കാനാണ് ഉപയോഗിച്ചത്. എന്നാല്‍ ഇതിന് ശേഷം സ്ത്രീധനം ലഭിച്ചത് കുറഞ്ഞ് പോയെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി. വിവാഹ ശേഷം യുവാവ് വിദേശത്തേക്ക് പോയി. ഈ കാലയളവില്‍ യുവതിയെ മാതാപിതാക്കളോടൊപ്പം പോകാന്‍ പോലും അനുവദിച്ചിരുന്നില്ല എന്നും പരാതിയില്‍ പറയുന്നു.

വിവാഹ ശേഷം നഴ്‌സിങ് പഠനം തുടരണമെന്ന് ആവശ്യം ഭര്‍ത്താവിനോട് പറഞ്ഞിരുന്നെങ്കിലും അതിനും അനുവാദം നല്കിയിരുന്നില്ല. യുവതിയെ വീട്ട് ജോലിക്കാരിയെപ്പോലെയാണ് ഭര്‍തൃ വീട്ടില്‍ പരിഗണിച്ചിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. വിദേശത്തായിരുന്ന യുവാവിനോട് ഭര്‍തൃ മാതാപിതാക്കള്‍ യുവതിയെക്കുറിച്ച് നിരന്തരം ദുഷ്പ്രചാരങ്ങള്‍ നടത്തിയിരുന്നു. ഇത് കാരണം വലിയ മാനസിക ബുദ്ധിമുട്ടാണ് യുവതിക്ക് നേരിടേണ്ടി വന്നത്. സൗന്ദര്യം കുറവാണെന്നും കൂടുതല്‍ സ്ത്രീധനം ലഭിക്കുന്ന വിവാഹ ബന്ധങ്ങള്‍ ലഭിക്കുമായിരുന്നെന്ന് പറഞ്ഞും ഭര്‍തൃ വീട്ടുകാര്‍ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു.

ഭര്‍തൃ മാതാപിതാക്കള്‍ നടത്തിയ ദുഷ്പ്രചാരം യുവതിയെ ഭര്‍ത്താവ് ഉപേക്ഷിക്കാനിടയാക്കിയതായും പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 85,3(5) വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags:    

Similar News