പതിനാലാം വയസ്സില്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തി; കുറ്റബോധം ചുട്ടുപൊള്ളിക്കുന്നു: 39 വര്‍ഷം മുമ്പ് നടന്ന കൊലക്കുറ്റം ഏറ്റു പറഞ്ഞ് മുഹമ്മദലി

39 വർഷം മുൻപത്തെ കൊലപാതകം ഏറ്റുപറഞ്ഞ് മുഹമ്മദലി

Update: 2025-07-04 01:05 GMT

കോഴിക്കോട്: പതിനാലാം വയസ്സില്‍ നടത്തിയ കൊലപാതകം 39 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റു പറഞ്ഞ് മുഹമ്മദലി (54). കുറ്റബോധം ചുട്ടുപൊള്ളിച്ച് ഉറക്കം നഷ്ടപ്പെട്ടതോടെയാണ് പോലിസ് സ്‌റ്റേഷനിലെത്തി മുഹമ്മദലി താന്‍ അറിവില്ലാ പ്രായത്തില്‍ ചെയ്തു പോയ കുറ്റം ഏറ്റു പറഞ്ഞത്. വേങ്ങര പോലിസ് സ്‌റ്റേഷനിലെത്തിയാണ് 54കാരന്‍ മനസ്സ് തുറന്നത്. ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്.

'1986 ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണ്' എന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍. കുറ്റം ഏറ്റുപറഞ്ഞതോടെ മനസ്സിലെ പാപഭാരത്തിന് ആശ്വാസമായെങ്കിലും തിരുവമ്പാടി പൊലീസിന്റെ തലവേദന അവിടെ ആരംഭിച്ചു. 116/86 ആയി റജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഫയല്‍ പൊടിതട്ടിയെടുത്ത പൊലീസിന് ഇനി കണ്ടെത്തേണ്ടത് മരിച്ചത് ആരാണെന്നതാണ്.

പാപഭാരവും നെഞ്ചിലേറ്റി നടന്ന മുഹമ്മദലിക്ക് മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായി. ഇതോടെ 14-ാം വയസ്സില്‍ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു.

1986 നവംബര്‍ അവസാനമായിരുന്നു സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ പറമ്പില്‍ കൂലിപ്പണിക്കു നില്‍ക്കുമ്പോള്‍, 14 വയസ്സു മാത്രമുള്ള തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നായിരുന്നു മൊഴി. സ്ഥലത്തു നിന്ന് ഓടിപ്പോയ മുഹമ്മദലി രണ്ട് ദിവസം കഴിഞ്ഞാണ്, തോട്ടില്‍ മുങ്ങി അയാള്‍ മരിച്ച വിവരം അറിയുന്നത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു.

മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്തിയുമില്ല. തുടര്‍ന്ന് അജ്ഞാത മൃതദേഹമായി സംസ്‌കരിച്ച് കേസിലെ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ കേസാണ് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസിന് കുരുക്കായിരിക്കുന്നത്. മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

ആര്‍ഡിഒ ഓഫിസിലെ പഴയ ഫയലുകള്‍ പരിശോധിച്ചും അന്നത്തെ പത്രവാര്‍ത്തകള്‍ നോക്കിയും മരിച്ചത് ആരായിരിക്കും എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവമ്പാടി സിഐ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം. ഇരിട്ടി സ്വദേശിയാണെന്നും പാലക്കാട് സ്വദേശിയാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

മലയാള മനോരമയില്‍ 1986 ഡിസംബര്‍ 5നു വന്ന വാര്‍ത്ത മാത്രമാണ് ഇതുവരെ ലഭിച്ച തെളിവ്. 'കൂടരഞ്ഞി: മിഷന്‍ ആശുപത്രിക്കു പിന്നിലെ വയലിലെ ചെറുതോട്ടില്‍ യുവാവിന്റെ ജഡം കണ്ടെത്തി. 20 വയസ്സ് തോന്നിക്കും.' ഇവിടെ നിന്നാണ് ഇനി പൊലീസ് അന്വേഷണം തുടരേണ്ടത്.

Tags:    

Similar News