'ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പ്ലേറ്റ് കൊണ്ട് തലക്കടിച്ചു; പ്ലേറ്റ് പൊട്ടിത്തകര്‍ന്നു; ഇനിയും പിടിച്ചു നില്‍ക്കാനാകില്ല; ജോലിക്ക് പോയാല്‍ വിസ ക്യാന്‍സല്‍ ചെയ്യുമോ?' സതീഷിന്റെ ക്രൂരത വിവരിച്ച് അതുല്യ അയച്ച സന്ദേശം പുറത്ത്; യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും; അന്വേഷണം ആവശ്യപ്പെട്ട് സഹോദരിയുടെ പരാതി

Update: 2025-07-24 16:37 GMT

അബുദബി: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഫോറന്‍സിക് ഫലം ഇന്നും ലഭിച്ചിട്ടില്ല. വാരാന്ത്യ അവധി കഴിഞ്ഞ് തുടര്‍ നടപടികള്‍ തീരാന്‍ തിങ്കളാഴ്ച ആയേക്കും എന്നാണ് വിവരം. മൃതദേഹത്തിലെ പാടുകള്‍ വിശദമായി പരിശോധിക്കും. അതേ സമയം മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അതുല്യയുടെ സഹോദരി അഖില ഷാര്‍ജ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

29 കാരിയായ അതുല്യയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവായ സതീഷെന്നാണ് കുടുംബത്തിന്റെ പരാതി. ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ വെച്ച് സതീഷില്‍ നിന്ന് അതുല്യ നേരിട്ടിരുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ പുറത്തുവന്നതോടെ ചവറ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലക്കുറ്റത്തിനും സ്ത്രീധന, ശാരീരിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിന് കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണ ചുമതല.

അതേസമയം അതുല്യയ്ക്ക് ഭര്‍ത്താവ് സതീഷില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനം വെളിപ്പെടുത്തിയുള്ള ശബ്ദ സന്ദേശം പുറത്തുവന്നു. ഇനിയും പിടിച്ചുനില്‍ക്കാന്‍ ആകില്ലെന്നും ജോലിക്ക് പോയാല്‍ സതീഷ് തന്റെ വിസ ക്യാന്‍സല്‍ ചെയ്യുമോ എന്ന് ഭയമുണ്ടെന്നും പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

സതീഷിന്റെ ക്രൂര പീഡനങ്ങള്‍ അച്ഛനും അമ്മയും സഹപാഠികളായ സുഹൃത്തുക്കളും പറഞ്ഞത് പൂര്‍ണ്ണമായും ശരിവെയ്ക്കുന്ന അതുല്യയുടെ തന്നെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. താന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ സഹോദരി അഖിലയോട് വെളിപ്പെടുത്തുന്നതായിരുന്നു ഈ സന്ദേശം. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ പ്ലേറ്റ് കൊണ്ട് തലക്കടിച്ചതായും അടിയില്‍ പ്ലേറ്റ് പൊട്ടി തകര്‍ന്നതായും അതുല്യ പറയുന്നു. മടുത്തുവെന്നും ഒരു ശകലം പിടിച്ചുനില്‍ക്കാന്‍ ആകില്ലന്നും അതുല്യ പറയുന്നുണ്ട്.

സതീഷ് അടിച്ചു കൊല്ലുമെന്നും അവിടെ നിന്നും മാറാന്‍ അമ്മ പറഞ്ഞതായും ഓഡിയോ ക്ലിപ്പിലുണ്ട്. ജോലിക്ക് പോയാല്‍ ആ വാശിയില്‍ സതീഷ് തന്റെ വിസ ക്യാന്‍സല്‍ ചെയ്യുമോ എന്നും ഭയപ്പെട്ടിരുന്നതായും അതുല്യ സഹോദരിയോട് വെളിപ്പെടുത്തി. അതുല്യയുടെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ സതീഷിന്റെ വാദങ്ങള്‍ പൂര്‍ണമായും പൊളിയുകയാണ്.

ജൂലൈ 19ന് രാവിലെയാണ് സതീഷിനൊപ്പം താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ തൂങ്ങിയ നിലയില്‍ അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണത്തില്‍ പങ്കില്ലെന്നാണ് സതീഷിന്റെ വാദം. അതിനിടെ, സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയര്‍ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഇക്കാര്യം കമ്പനി സതീഷിനെ അറിയിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്.

Similar News