മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി തര്‍ക്കം; കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സെല്‍ഫിയെടുത്ത് സ്യൂട്ടികേസിലാക്കി യമുന നദിയില്‍ തള്ളി; ഫത്തേപൂര്‍ സ്വദേശിയായ 20കാരന്‍ അറസ്റ്റില്‍

Update: 2025-09-23 15:00 GMT

കാണ്‍പൂര്‍: മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ എതിര്‍ത്ത കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി യമുന നദിയില്‍ ഉപേക്ഷിച്ച കാമുകനും സഹായിയും പിടിയില്‍. 20 വയസ്സുള്ള ആകാംക്ഷ എന്ന യുവതിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് കാണ്‍പുര്‍ പോലീസ് ആദ്യം കേസെടുക്കുന്നത്. അന്വേഷണത്തിലാണ് ഫത്തേപൂര്‍ സ്വദേശിയായ സൂരജ് കുമാര്‍ ഉത്തം(20) പിടിയിലായത്.

കാണ്‍പുര്‍ ദേഹത് ജില്ലയിലെ സുജ്നിപുര്‍ നിവാസിയായ ആകാംഷ ഹമീര്‍പുര്‍ റോഡിലെ ഭക്ഷണശാലയില്‍ ജോലി ചെയ്യുകയായിരുന്നു. ഹനുമന്ത് വിഹാറില്‍ വാടകമുറിയിലായിരുന്നു താമസിച്ചിരുന്നത്. സൂരജ് കുമാര്‍ ഇവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു.

മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ആകാംഷയെ ജൂലൈ 21-ന് സൂരജ് കുമാര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആകാംക്ഷ സൂരജിനെ സമ്മര്‍ദ്ദത്തിലാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കൊലപാതകത്തിന് ശേഷം സൂരജ് മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്തു. പിന്നീട് സുഹൃത്തായ ജാഫ്രാബാദ് സ്വദേശി ആശിഷ് കുമാറിനെ സഹായത്തിനായി വിളിച്ചു. ഇരുവരും ചേര്‍ന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ചില്ല പാലത്തില്‍നിന്ന് യമുന നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (സൗത്ത്) യോഗേഷ് കുമാര്‍ പറഞ്ഞു.

തുടര്‍ന്ന്, തെറ്റിദ്ധരിപ്പിക്കാനും തെറ്റായ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കാനും വേണ്ടി ആകാംഷയുടെ മൊബൈല്‍ ഫോണ്‍ സൂരജ് കാണ്‍പുര്‍ സെന്‍ട്രല്‍ സ്റ്റേഷനിലെ ട്രെയിനില്‍ ഉപേക്ഷിച്ചു. ആകാംക്ഷയുടെ മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഇയാള്‍ മാറ്റി. ജൂലൈ 22-ന്, മകളുടെ നമ്പറില്‍നിന്ന് സംശയാസ്പദമായ മറുപടികള്‍ ലഭിച്ചതിനെ തുടര്‍ന്ന് അമ്മ വിജയശ്രീ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Tags:    

Similar News