അമ്മയെ കുറിച്ച് മോശം പറഞ്ഞതിന്റെ പേരില്‍ തര്‍ക്കം; കുത്താനായി കത്തിയെടുത്ത നിതിനെ വെടിവെച്ച് കൊലപ്പെടുത്തിയത് ഉറ്റ സുഹൃത്തായ ബിനു; പിന്നാലെ ആത്മഹത്യ; ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത നാടന്‍ തോക്ക്; ബിനുവിന്റെ അരയിലെ പൗച്ചില്‍ 17 വെടിയുണ്ടകള്‍ കണ്ടെടുത്തു; പാലക്കാട് ഇരട്ടമരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍

പാലക്കാട് ഇരട്ടമരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍

Update: 2025-10-15 10:22 GMT

പാലക്കാട്: പാലക്കാട് കല്ലടിക്കോട് മരുതുംകാടില്‍ അയല്‍വാസികളായ യുവാക്കള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിധിന്റെ അമ്മയെ കുറിച്ച് ബിനു മോശമായി സംസാരിച്ചുവെന്നും ഇതിന്റെ പേരിലുണ്ടായ തര്‍ക്കത്തിലാണ് യുവാക്കളുടെ മരണത്തില്‍ കലാശിച്ചതെന്നുമാണ് കണ്ടെത്തല്‍. മരുതംകാട് കളപ്പുരയ്ക്കല്‍ നിതിന്‍ (25), മരുതംകാട് ബിനു (45) എന്നിവരാണ് മരിച്ചത്. നിതിനെ വെടിവെച്ചശേഷം ബിനു സ്വയം വെടിയുതിര്‍ത്ത് മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. ബിനുവിന്റെ അരയിലെ പൗച്ചില്‍ നിന്ന് 17 വെടിയുണ്ടകള്‍ പോലീസ് കണ്ടെടുത്തു. ബിനു ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത നാടന്‍ തോക്കെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞദിവസമാണ് ബിനുവിനെയും നിധിനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനുവിനെയാണ് ആദ്യം കണ്ടെത്തിയത്. ആ സമയം ജീവനുണ്ടായിരുന്നു . ഒരുമണിക്കൂറിനു ശേഷമാണ് നിധിന്റെ മൃതദേഹം കണ്ടത്. നിധിനെ വെടിവച്ച ശേഷം ബിനു സ്വയം വെടിയുതിര്‍ത്തതാകാമെന്ന് ഇന്നലെ തന്നെ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വെടിയൊച്ചയോ മറ്റു ശബ്ദങ്ങളോ കേട്ടിട്ടിരുന്നില്ലെന്നാണ് പ്രദേശത്തുണ്ടായിരുന്ന ടാപ്പിങ് തൊഴിലാളി പറഞ്ഞത്.

ഇരുവരും നേരത്തേ നല്ല സൗഹൃദത്തിലായിരുന്നു. അമ്മയെക്കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. അതിന് ലൈസന്‍സ് ഉണ്ടാകാനുള്ള സാധ്യതയില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. പരിസരവാസിയായ അനില്‍കുമാര്‍ ടാപ്പിങ് ജോലികഴിഞ്ഞ് വരുന്നതിനിടെയാണ് ബിനുവിനെ റോഡില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. ശരീരത്തില്‍നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. തുടര്‍ന്ന്, കല്ലടിക്കോട് പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ സമീപത്തെ വീടിന്റെ അടുക്കളയില്‍ നിതിനെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നിതിന്റെ കൈയില്‍ കറിക്കത്തിയുണ്ടായിരുന്നു.

ചൊവ്വാഴ്ച ബിനു നിതിന്റെ വീട്ടിലേക്കെത്തുന്നു. പിന്നീട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നു. വാക്കുതര്‍ക്കത്തിനൊടുവില്‍ നിതിന്‍ ആദ്യം ബിനുവിനെ കുത്താനായി കത്തിയെടുക്കുന്നു. ഇതുകണ്ട ബിനു കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് നിതിനെ വെടിവെക്കുന്നു. നിതിന്‍ മരിച്ചെന്ന് മനസിലായതോടെ ബിനു സ്വയം വെടിവെച്ച് മരിക്കുകയുമായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന വിലയിരുത്തലിലാണ് പോലീസ്. നിതിന്റെ കക്ഷത്തിനുതാഴെയും ബിനുവിന്റെ ഇടതുനെഞ്ചിനുതാഴെയുമാണ് വെടിയേറ്റിട്ടുള്ളത്. തര്‍ക്കത്തിനിടെ നിതിന്‍ കത്തിയെടുത്തപ്പോഴേക്കും ബിനു വെടിയുതിര്‍ത്തതാണെന്ന് പോലീസ് കരുതുന്നു.

എന്താണ് ഇരുവര്‍ക്കും ഇടയിലുണ്ടായ തര്‍ക്കം എന്നതാണ് പ്രധാന ചോദ്യം. ഇവിടെയാണ് നിതിന്‍ കുറച്ചുനാള്‍ മുമ്പ് അമ്മയോട് സൂചിപ്പിച്ച കാര്യം പ്രസക്തമാകുന്നത്. ബിനു അനാവശ്യമായി ചില കാര്യങ്ങള്‍ അമ്മയെക്കുറിച്ച് പറയുന്നു എന്നതായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട് നിതിനും ബിനുവും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരുടെയും വീടുകള്‍തമ്മില്‍ 150 മീറ്റര്‍ ദൂരമേയുള്ളൂ. ബിനു കഴിഞ്ഞദിവസം മകനോട് മോശമായി സംസാരിച്ചതായി നിതിന്റെ അമ്മ ഷൈല പോലീസിനോട് പറഞ്ഞിട്ടുണ്ട്.

പാതയോരത്ത് ഓടുമേഞ്ഞ വീടിന്റെ പിന്നിലെ അടുക്കളയിലാണ് നിതിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. നിതിനെ വെടിവെച്ചശേഷം പുറത്തിറങ്ങി വീടിനുമുന്‍പിലെ റോഡില്‍നിന്ന് സ്വന്തം നെഞ്ചിലേക്ക് ബിനുവും വെടിവെയ്ക്കുകയായിരുന്നു എന്നാണ് പോലീസും കരുതുന്നത്. ശാസ്ത്രീയ പരിശോധനയ്ക്കുശേഷമേ കൂടുതല്‍ വ്യക്തത ലഭിക്കൂഎന്ന് പോലീസ് പറഞ്ഞു. ബിനുവിന്റെ കൈയിലുണ്ടായിരുന്ന തോക്ക് പ്രദേശത്തെ വനത്തില്‍ വേട്ടയ്ക്ക് ഉപയോഗിച്ചുവരുന്നതാണെന്നാണ് നിഗമനം. ഏറെക്കുറെ വിജനമായ പ്രദേശമാണിത്. അതിനാല്‍ത്തന്നെ വെടിയൊച്ച ആരും ശ്രദ്ധിച്ചില്ല.

ഇരുവരും വഴക്കിട്ടുവെന്ന് പ്രദേശവാസി

ഇരുവരുടെയും മരണത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമാകാമെന്നാണ് പൊലീസ് വിലയിരുത്തല്‍. അയല്‍ക്കാരായ ഇരുവരും ദിവസങ്ങളായി വഴക്കിടാറുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികളുടെ മൊഴി. ഇന്നലെ ഉച്ചയോടെ ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം. അനിയന്‍ കോളജിലേക്കും അമ്മ ജോലിക്കും പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരുമില്ലായിരുന്നു. ബിനുവിന്റെ വീട് നിധിന്റെ വീട്ടില്‍ നിന്നും ഏകദേശം 50 മീറ്റര്‍ അകലെയാണ്. ആ വീട്ടില്‍ ബിനു ഒറ്റയ്ക്കായിരുന്നു താമസം. ഇയാള്‍ അവിവാഹിതനാണ്.

നിധിന്റെ മൃതദേഹം സ്വന്തം വീടിനകത്താണ് കണ്ടത്. കയ്യില്‍ കത്തിയുണ്ടായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ബിനു മരിച്ചുകിടക്കുന്നത് വീടിന് പുറത്തായിരുന്നു. സമീപത്തുനിന്ന് നാടന്‍ തോക്കും കണ്ടെടുത്തിരുന്നു. ബിനു ഉപയോഗിച്ചത് ലൈസന്‍സ് ഇല്ലാത്ത തോക്കാണെന്നും ഇത് ഇയാള്‍ വേട്ടയ്ക്കായി ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. പൊലീസ് നടത്തിയ പരിശോധനയില്‍ ബിനുവിന്റെ പക്കല്‍ നിന്ന് 1 5 വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.

നിധിന്റെ കുടുംബത്തെ കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് പ്രകോപനമായതെന്നാണ് വിവരം. ബിനു കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചെന്ന് മകന്‍ പറഞ്ഞതായി നിധിന്റെ അമ്മ ഷൈലയും വെളിപ്പെടുത്തിയിരുന്നു. മോശമായി എന്താണ് പറഞ്ഞതെന്ന് മാത്രം നിധിന്‍ തന്നോട് പറഞ്ഞില്ല. നിധിന്‍ ഒരു ഇന്റര്‍വ്യൂവിന് പോകാനിരിക്കുകയായിരുന്നുവെന്നും വൈകിട്ടാണ് മകന്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ബിനു തോക്കുമായി നിധിന്റെ വീട്ടിലേക്ക് പോയത്. വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. നിധിന്‍ കത്തിയെടുത്ത് കുത്താന്‍ വന്നതോടെ ബിനു കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിര്‍ത്തു. നിധിന്റെ നെഞ്ചിനോട് ചേര്‍ന്നാണ് വെടിയേറ്റത്. നിധിന്റെ മരണം ഉറപ്പിച്ച ബിനു സ്വയം നിറയൊഴിക്കുകയായിരുന്നു.

മണ്ണാര്‍ക്കാട് ഡിവൈഎസ്പി എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിക്കും. അസ്വാഭാവികമരണത്തിനാണ് കേസെടുത്തിട്ടുള്ളതെങ്കിലും പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കേസിന്റെ സ്വഭാവം മാറിയേക്കും.

Tags:    

Similar News