ഭീകരരുടെ കയ്യില്‍ നിന്നും പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഏഴു പേര്‍ മരിച്ചു; പരിക്കേറ്റ 20 പേരില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരം: ജമ്മു കാശ്മീരിലെ പോലിസ് സ്‌റ്റേഷനിലുണ്ടായത് വന്‍ സ്‌ഫോടനം
ജമ്മു കശ്മീരിൽ പൊലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം
ശ്രീനഗര്‍: ഭീകരരുടെ കയ്യില്‍ നിന്നും പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. 20 പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഡല്‍ഹി സ്‌ഫോടനക്കേസിലടക്കം അറസ്റ്റിലായവരില്‍ നിന്ന് ജമ്മു കശ്മീര്‍ പൊലീസ് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. നൗഗാം പൊലീസ് സ്റ്റേഷനില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ (എഫ്എസ്എല്‍) സംഘവും പൊലീസും സ്‌ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറി.
സ്‌ഫോടനത്തില്‍ പൊലീസ് സ്റ്റേഷന്‍ കത്തി നശിച്ചു. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലും ഷേര്‍-ഇ-കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും (ടഗകങട) പ്രവേശിപ്പിച്ചിട്ടുണ്ട്. ഉന്നത ഉദ്യേഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നൗഗാം പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. പ്രദേശം അതീവജാഗ്രതയിലാണ്.
വൈറ്റ് കോളര്‍ ടെറര്‍ മൊഡ്യൂളിലെ അംഗമായ ഡോ. മുസമ്മില്‍ ഷക്കീല്‍ ഗനായിയുടെ ഫരീദാബാദിലെ വാടക വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 360 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് ജമ്മു കശ്മീര്‍ പൊലീസ് നൗഗാം സ്റ്റേഷനിലേക്കു കൊണ്ടുവന്നത്. ഡോ. മുസമ്മിലിന്റെ അറസ്റ്റിനു പിന്നാലെ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള 2,900 കിലോ സ്‌ഫോടക വസ്തുക്കളും ഫരീദാബാദില്‍നിന്ന് കണ്ടെത്തിയിരുന്നു.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നൗഗാമിലെത്തി പ്രദേശം വളഞ്ഞു. നൗഗാമിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) ആണ് പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ പോസ്റ്ററുകള്‍ പതിച്ചുവെന്ന കേസ് കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളെ പൊലീസ് പിടികൂടി. പിന്നാലെ നവംബര്‍ 10ന് ദില്ലി ചെങ്കോട്ടക്ക് സമീപം സ്‌ഫോടനം നടന്നു. ഏകദേശം 3000 കിലോയിലേറെ അമോണിയം നൈട്രേറ്റാണ് പിടികൂടിയിരുന്നത്.
