കുഞ്ഞിനെ അംഗന്‍വാടിയിലാക്കാന്‍ എത്തിയ അമ്മ നോട്ടമിട്ടത് ടീച്ചറുടെ മാലയില്‍; പട്ടാപ്പകന്‍ മുളക് പൊടിയെറിഞ്ഞ ശേഷം അധ്യാപികയുടെ മാലമോഷ്ടിച്ചു കടന്നു; 22കാരിയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും അടക്കം മൂന്നു പേര്‍ പിടിയില്‍

അംഗന്‍വാടി അധ്യാപികയുടെ മാല മോഷ്ടിച്ചു; യുവതി അറസ്റ്റില്‍

Update: 2025-11-19 00:43 GMT

തൃശൂര്‍: മാളയില്‍ അംഗന്‍വാടി അധ്യാപികയുടെ മുഖത്ത് മുളകു പൊടി എറിഞ്ഞ ശേഷം മാല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിലെ പ്രതികള്‍ പിടിയില്‍. അധ്യാപിക മോളി ജോര്‍ജിന്റെ മാല പൊട്ടിച്ച കേസില്‍ അംഗന്‍വാടിയില്‍ പഠിക്കുന്ന കുഞ്ഞിന്റെ അമ്മയായ യുവതിയും 18കാരനായ ഇന്‍സ്റ്റഗ്രാം സുഹൃത്തും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമാണ് പിടിയിലായത്. മാള സ്വദേശി അഞ്ജനയാണ് മോഷണം ആസൂത്രണം ചെയ്തത്. മാല മോഷ്ടിച്ച് കടന്ന യുവതിയെ പോലിസ് പിന്നീട് പിടികൂടുക ആയിരുന്നു.

ഇന്നലെയാണ് സംഭവം. മാള വൈന്തലയില്‍ അംഗന്‍വാടി അദ്ധ്യാപികയാണ് മോളി ജോര്‍ജ്. മോളിയുടെ കഴുത്തിലെ മൂന്ന് പവന്റെ മാലയാണ് യുവതി അടങ്ങുന്ന സംഘം പൊട്ടിച്ചത്. മോളി ജോലി ചെയ്യുന്ന അംഗന്‍വാടിയിലാണ് അഞ്ജനയുടെ കുട്ടിയും പഠിക്കുന്നത്. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയപ്പോള്‍ മോളിയുടെ കഴുത്തിലെ മാല ശ്രദ്ധയില്‍പെട്ടതോടെയാണ് മാല മോഷ്ടിക്കണമെന്ന ബുദ്ധിയുദിച്ചത്. ഇതിനായി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട രണ്ട് പേരെയും കൃത്യത്തിനായി കൂടെക്കൂട്ടി.

അംഗന്‍വാടിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മോളിയെ മൂവര്‍ സംഘം പിന്തുടര്‍ന്നു. പിന്നാലെ എത്തിയ ഒരാള്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ്, മറ്റൊരാള്‍ മാല പൊട്ടിച്ചെടുത്തു. ഉടന്‍ തന്നെ ഇവര്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. മോളിയുടെ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ സ്ഥലം വിട്ടിരുന്നു.

തുടര്‍ന്ന് മോളി മാളാ സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ ബൈക്കിനെ കുറിച്ച് സൂചന ലഭിച്ചു. മാള എസ്.ഐയുടെ നേതൃത്വത്തില്‍ മാള ചാലക്കുടി മേഖലകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി, മണിക്കൂറുകള്‍ക്കകം പ്രതികളെയും കണ്ടെത്തി.

മാള സ്വദേശിനി 22 കാരി അഞ്ജന, 18 കാരന്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി എന്നിവരാണ് പ്രതികള്‍. മോഷണ ശേഷം മാല ചാലക്കുടിയിലെ ജ്വല്ലറിയില്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പ്രതികള്‍ പൊലീസ് പിടിയിലുമായി. അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News