ഓടുന്ന ട്രെയിനിലെ എസി കോച്ചില്‍ ഇലക്ട്രിക് കെറ്റിലില്‍ മാഗിയും ചായയും തയാറാക്കി; എന്റെ അടുക്കള ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്ന് യുവതി; വീഡിയോ വൈറലായതോടെ നടപടിയെടുത്ത് റെയില്‍വേ

Update: 2025-11-23 06:19 GMT

മുംബൈ: ഓടുന്ന ട്രെയിനില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് മാഗി ഉണ്ടാക്കിയ യുവതിക്കെതിരെ റെയില്‍വേ നടപടി. മഹാരാഷ്ട്ര സ്വദേശിനിയായ യുവതി ട്രെയിനിലെ എസി കമ്പാര്‍ട്ടുമെന്റില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് മാഗി ഉണ്ടാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് റെയില്‍വേയുടെ നടപടി. റെയില്‍വേയുടെ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. യുവതിയുടെ പ്രവര്‍ത്തി തീപിടിത്തത്തിന് കാരണമാകുമെന്നും യാത്രക്കാരുടെ ജീവന് അപകടമാണെന്നും അധികൃതര്‍ അറിയിച്ചു. നവംബര്‍ 21നാണ് സംഭവം. നൂറുകണക്കിന് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തി യുവതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. യുവതിക്കെതിരെയും വിഡിയോ പുറത്തുവിട്ടയാള്‍ക്കെതിരെയും നടപടിയെടുക്കുമെന്നു മധ്യറെയില്‍വേ അറിയിച്ചു.

ട്രെയിനിലെ എസി കോച്ചില്‍ യാത്ര ചെയ്യവെ യുവതി നൂഡില്‍സ് തയാറാക്കുന്നതിന്റെ വിഡിയോ കഴിഞ്ഞദിവസമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അതു വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മറാഠിയില്‍ സംസാരിച്ചിരുന്ന, മഹാരാഷ്ട്ര സ്വദേശിനിയുടെ പേരോ മറ്റു വിവരങ്ങളോ അധികൃതര്‍ പുറത്തുവന്നിട്ടില്ല. അതേസമയം, ലാപ്‌ടോപ്പുകള്‍ വരെ ചാര്‍ജ് ചെയ്യാന്‍ പറ്റുന്നതാണു ട്രെയിനിലെ സോക്കറ്റുകള്‍ എന്നും അപ്പോള്‍ എങ്ങനെയാണ് ഇലക്ട്രിക് കെറ്റില്‍ അപകടമുണ്ടാക്കുകയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

മഹാരാഷ്ട്ര സ്വദേശിനിയായ യുവതി ട്രെയിനിലെ എസി കമ്പാര്‍ട്ടുമെന്റില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് മാഗി തയാറാക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ വൈകാതെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വൈറലായ വീഡിയോയില്‍ യുവതി ട്രെയിനിന്റെ എസി കമ്പാര്‍ട്ടുമെന്റിലെ സ്വിച്ചില്‍ കെറ്റില്‍ ഘടിപ്പിച്ച് മാഗി പാചകം ചെയ്യുകയായിരുന്നു. അപകടകരമായ പ്രവത്തിയില്‍ യാതൊരു ഭയവുമില്ലാതെ കാമറയ്ക്ക് മുന്നില്‍ യുവതി മുഖം കാണിക്കുകയും ചെയ്യുന്നുണ്ട്. മാഗി തയാറാക്കുന്നത് കാണിക്കുകയും ചിരിയോടെ സംസാരിക്കുകയും ചെയ്യുന്നുണ്ട്. സമീപത്തിരുന്ന് ഒരാള്‍ തയാറാക്കിയ ഭക്ഷണം കഴിക്കുന്നതും കാണാന്‍ സാധിക്കും.

'എനിക്ക് ഇവിടെ അവധിയില്ല. എന്റെ അടുക്കള ഇപ്പോഴും പ്രവര്‍ത്തിക്കുന്നു,' എന്ന് അവര്‍ പറയുന്നു. കൂടാതെ, മാഗി ഉണ്ടാക്കുന്നതിന് മുമ്പ് ഇതേ കെറ്റില്‍ ഉപയോഗിച്ച് ഏകദേശം 15 പേര്‍ക്ക് ചായ ഉണ്ടാക്കിയതായും അവര്‍ വീഡിയോയില്‍ വെളിപ്പെടുത്തി. യുവതിയുടെ വീഡിയോയില്‍, അവര്‍ തന്റെ സഹയാത്രികന് 'റെഡിമെയ്ഡ് പ്രഭാതഭക്ഷണം' തയ്യാറാക്കിയതായി അവകാശപ്പെടുന്നു. മാഗി പാചകം ചെയ്യുന്നതിനിടയില്‍ ചായയും അടുത്ത് കാണാം. അവര്‍ മറാത്തി ഭാഷയിലാണ് സംസാരിക്കുന്നത്. ഏത് ട്രെയിനിലാണ് സംഭവം നടന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുവതിയുടെ പേരുവിവരങ്ങളും വ്യക്തമല്ല.

വീഡിയോ വൈറലാകുകയും ട്രെയിനിലെ സുരക്ഷ ആളുകള്‍ ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് റെയില്‍വേ നടപടികളിലേക്ക് കടന്നത്. 'ട്രെയിനില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത് സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമാണ്. കൂടാതെ, ഇത് ശിക്ഷാര്‍ഹമായ കുറ്റവുമാണ്. ഇത്തരം പ്രവൃത്തികള്‍ തീപിടിത്തത്തിന് കാരണമാകുകയും മറ്റ് യാത്രക്കാര്‍ക്ക് വലിയ അപകടം സൃഷ്ടിക്കുകയും ചെയ്യുമെന്ന് റെയില്‍വേയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

യാത്രക്കാര്‍ ഇത്തരം അപകടകരമായ പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും, അഥവാ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും റെയില്‍വേ അഭ്യര്‍ഥിച്ചു. ഉയര്‍ന്ന വാട്ടേജ് ഉപകരണമായ കെറ്റില്‍ ഇതില്‍ ഉപയോഗിച്ചത് അപകടകരമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം വിഷയത്തില്‍ റെയില്‍വേയുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് ഭൂരിഭാഗം യാത്രക്കാരും പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം സംഭവങ്ങള്‍ പ്രചരിക്കുന്നത് നല്ല കാര്യമല്ല. ഇങ്ങനെയുള്ള നടപടികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് മറ്റുള്ളവര്‍ക്ക് ഒരു പാഠമായി മാറും. യാത്രക്കാര്‍ അവരുടെ ഉത്തരവാദിത്തം മനസ്സിലാക്കി പെരുമാറണം. ട്രെയിനിലെ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഓര്‍ക്കണമെന്ന് യാത്രക്കാര്‍ പറഞ്ഞു. ചിലര്‍ ട്രെയിനില്‍ പൂജകള്‍ നടത്തുകയും കര്‍പ്പൂരം കത്തിക്കുകയും ചെയ്ത അപകടകരമായ സംഭവങ്ങള്‍ ചിലര്‍ പറയുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കണമെന്ന് യാത്രക്കാര്‍ പറയുന്നുണ്ട്.

Similar News