മോഡലും സിനിമാ പ്രമോഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കല്ല്യാണിയെ കൂടെ കൂട്ടിയത് സിനിമാ മേഖലയിലേക്ക് കച്ചവടം ഉറപ്പിക്കാന്‍; ഉനൈസ് നിരവധി കേസുകളിലെ പ്രതി; കാക്കനാട്ടെ കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും

Update: 2025-12-06 08:06 GMT

കൊച്ചി: കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. പ്രതി കല്ല്യാണി സിനിമാ പ്രവര്‍ത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്നാണ് സൂചന. ഇവരുടെ ലഹരി ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്തും. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.

ഇന്നലെയാണ് കാക്കനാട് ഇടച്ചിറക്ക് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍നിന്നു 20.22 ഗ്രാം എംഡിഎംഎയുമായി ഉനൈസ്, കല്ല്യാണി എന്നിവരെ ഡാന്‍സാഫ് സംഘം പിടികൂടിയത്. കാപ്പ നിയമപ്രകാരം നടപടി എടുത്തിട്ടുള്ള ഉനൈസ് നിരവധി കേസുകളില്‍ പ്രതിയാണ്. കല്യാണി മോഡലും സിനിമാ പ്രമോഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയുമായിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമാ മേഖല സംശയ നിഴലിലാകുന്നത്. വിവിധ സ്ഥലങ്ങളില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി ഇടപാട്. നേരത്തെയും സിനിമാക്കാരുമായി ബന്ധപ്പെട്ട നിരവധി മയക്കുമരുന്നു കേസുകള്‍ ഉയര്‍ന്നിരുന്നു. സിനിമാ സെറ്റുകളിലും മറ്റും പരിശോധന നടത്താനുള്ള നീക്കങ്ങളും നടന്നിരുന്നു. സിനിമാ പ്രവര്‍ത്തകരില്‍ ചിലര്‍ മയക്കുമരുന്നുമായി പിടിയിലാവുകയും ചെയ്തു. ഇതിന് സമാനമാണ് ഈ കേസും.

സമീപകാലത്തു പിടിയിലായ പല മയക്കുമരുന്നു കേസ് പ്രതികള്‍ക്കും സിനിമാ മേഖലയിലുള്ള പലരുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത്തരം കേസുകളിലെല്ലാം അന്വേഷണം അട്ടിമറിക്കപ്പെട്ടു. തൃക്കാക്കര സ്വദേശി ഉനൈസും ആലപ്പുഴ സ്വദേശിനി കല്യാണിയും കൊച്ചി ഇന്‍ഫോപാര്‍ക്ക് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് അറസ്റ്റിലായത്.

കല്യാണി സിനിമ പ്രമോഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും ഉനൈസ് ഇതിന് മുമ്പും ലഹരിക്കേസുകളില്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ച ഹോട്ടലില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്. 22 ഗ്രാം എംഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിംഗ് പൈപ്പുകള്‍ എന്നിവ ഇവരുടെ മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

ലഹരി മരുന്ന് വില്പന നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. കിടപ്പ് മുറിയിലെ അലമാരയില്‍ പ്ലാസ്റ്റിക്ക് ബാഗില്‍ 3 സിപ്പ് ലോക്ക് പോളിത്തീന്‍ കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മയക്ക് മരുന്നുണ്ടായിരുന്നത്. ചില്ലറ വില്പന നടത്താനായി സൂക്ഷിച്ച സിപ്പ് ലോക്ക് കവറുകളും, ഡിജിറ്റല്‍ ത്രാസും പൊലീസ് പിടികൂടി.

Tags:    

Similar News