ഗോവയില്‍ നിശാക്ലബ്ബില്‍ തീ അണയ്ക്കുന്നതിനിടെ രാജ്യം വിട്ട ഉടമകള്‍ തായ്ലാന്‍ഡില്‍ പിടിയില്‍; ഇന്റര്‍പോള്‍ നോട്ടീസിന് പിന്നാലെ ലൂത്ര സഹോദരന്‍മാരുടെ അറസ്റ്റ് ഫുകേതില്‍; ഇന്ത്യയിലെത്തിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ഗോവ നിശാക്ലബിലുണ്ടായ അഗ്‌നിബാധയില്‍ 25 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുങ്ങിയ ക്ലബ് ഉടമകള്‍ തായ്‌ലാന്‍ഡില്‍ അറസ്റ്റില്‍. സഹോദരന്മാരായ സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയുമാണ് പിടിയിലായത്. റോമിയോ ലെയ്‌നിലെ ബിര്‍ച്ച് ക്ലബില്‍ ശനിയാഴ്ചയാണ് 25 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് കരുതുന്നത്. തീപ്പിടിത്തമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷം ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ ഇവര്‍ രാജ്യം വിട്ടിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇന്റര്‍പോള്‍ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചു. ഇവരെ കസ്റ്റഡിയിലെടുത്ത് വിചാരണക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഗോവ പോലീസ് സംഘം തായ്ലാന്‍ഡിലേക്ക് പോകുമെന്ന് സൂചനയുണ്ട്. ക്ലബിന്റെ സഹ ഉടമയായ അജയ് ഗുപ്തയെ ചൊവ്വാഴ്ച ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തിരുന്നു.
അഞ്ച് ദിവസത്തെ ഒളിവ് ജീവിതത്തിന് പിന്നാലെയാണ് സൗരഭ് ലുത്രയും സഹോദരന്‍ ഗൗരഭ് ലൂത്രയും തായ്‌ലാന്‍ഡിലെ ഫുകേതില്‍ അറസ്റ്റിലായത്. നോര്‍ത്ത് ഗോവയില്‍ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ എന്ന നിശാക്ലബ്ബില്‍ ശനിയാഴ്ചയാണ് വലിയ അഗ്‌നിബാധയുണ്ടായത്. അഗ്‌നിബാധയുണ്ടായി അഞ്ച് മണിക്കൂറിനുള്ളില്‍ ക്ലബ്ബിന്റെ ഉടമകള്‍ രാജ്യം വിട്ടിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ തായ്‌ലാന്‍ഡിലേക്ക് കടന്നത്. പിന്നാലെ ഇന്റര്‍പോള്‍ സഹായത്തോടെ ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ലൂത്ര സഹോദരങ്ങളെ തിരിച്ച് രാജ്യത്തെത്തിക്കാന്‍ ഗോവയില്‍ നിന്ന് പൊലീസ് സംഘം തായ്‌ലാന്‍ഡിലേക്ക് പുറപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യവ്യാപകമായി ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്നതിന് ഇടയില്‍ ടിക്കറ്റ് സംഘടിപ്പിക്കാന്‍ സഹോദരങ്ങള്‍ക്ക് സാധിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം.
ഡിസംബര്‍ 7 ന് പുലര്‍ച്ചെ 1.17 ന് സൗരഭും ഗൗരവും തായ്ലാന്‍ഡിലേക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തതായി പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. സര്‍വീസുകള്‍ താറുമാറായ ഇന്‍ഡിഗോയുടെ വിമാനത്തില്‍ ഇവര്‍ കടന്നത് പോലീസില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. ക്ലബില്‍ അഗ്‌നിശമന സേനയും പോലീസും തീ അണയ്ക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും ശ്രമിക്കുന്ന സമയത്തായിരുന്നു ഇവരുടെ യാത്ര. അറസ്റ്റ് ഭയന്ന് ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുകയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. ക്ലബിലെ ദൈനംദിന കാര്യങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അധികാരികളുടെ പ്രതികാര നടപടികള്‍ക്ക് ഇരയായെന്നും അവര്‍ കോടതിയെ അറിയിച്ചു. തായ്ലാന്‍ഡിലേക്കുള്ള അവരുടെ യാത്ര രക്ഷപ്പെടലല്ലെന്നും നേരത്തെ ആസൂത്രണം ചെയ്തിരുന്ന ബിസിനസ് മീറ്റിങ് ആയിരുന്നു എന്നും അവര്‍ അവകാശപ്പെടുകയും ചെയ്തിരുന്നു.
ഗോവ പോലീസിന്റെ എഫ്.ഐ.ആര്‍ അനുസരിച്ച് ബിര്‍ച്ച് ക്ലബില്‍ അടിസ്ഥാന അഗ്‌നിസുരക്ഷാ സംവിധാനങ്ങളായ എക്സ്റ്റിങ്ഗ്യൂഷറുകള്‍, അലാറങ്ങള്‍, ഫയര്‍ ഓഡിറ്റ് എന്നിവയുടെ രേഖകള്‍ ഉണ്ടായിരുന്നില്ല. കൂടാതെ, ക്ലബിലെ ഉടമകള്‍, മാനേജര്‍, പങ്കാളികള്‍, ഇവന്റ് ഓര്‍ഗനൈസര്‍, മുതിര്‍ന്ന ജീവനക്കാര്‍ എന്നിവര്‍ ദുരന്തത്തിനിടയാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് അറിയാമായിരുന്നിട്ടും യാതൊരുവിധ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ക്ലബില്‍ എമര്‍ജന്‍സി എക്‌സിറ്റുകള്‍ ഇല്ലാത്തത് പല അതിഥികളും തീയില്‍ അകപ്പെടാന്‍ കാരണമായെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ക്ലബ്ബിലെ അഗ്‌നിബാധ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ഏറെ പാടുപെടുമ്പോഴാണ് നിശാ ക്ലബ്ബ് ഉടമകള്‍ രാജ്യം വിട്ടത്. അറസ്റ്റ് ഭയന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ സഹോദരങ്ങള്‍ വിസമ്മതിച്ചിരുന്നു. നിശാ ക്ലബ്ബില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചകളാണ് അഗ്‌നിബാധയെ രൂക്ഷമാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അഗ്‌നിനിയന്ത്രിക്കാനുള്ള ഉപകരണങ്ങളോ, എമര്‍ജന്‍സി എക്‌സിറ്റ്, വിശാലമായ വാതില്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ക്ലബ്ബിലുണ്ടായിരുന്നില്ല. ഇവരുടെ ഉടമസ്ഥതയില്‍ തന്നെയുള്ള മറ്റൊരു ഭക്ഷണശാല ഗോവ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ പൊളിച്ച് മാറ്റിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു ഈ നടപടി.
ഇതുവരെ അറസ്റ്റിലായത് 5 പേര്‍
തീപിടിത്തവുമായി ബന്ധപ്പെട്ട് മാനേജര്‍മാരും സ്റ്റാഫുമായി ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ടു ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഗോവയുടെ തലസ്ഥാനമായ പനജിയില്‍നിന്ന് 25 കി.മീ. അകലെയാണ് ക്ലബ് സ്ഥിതി ചെയ്യുന്ന അര്‍പോറ. നാലു രാജ്യങ്ങളിലും ഇന്ത്യയിലെ 22 നഗരങ്ങളിലും റോമിയോ ലെയ്ന്‍ ക്ലബ് ചെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
