പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; വിചാരണ വേളയില്‍ ഭര്‍ത്താവും മക്കളും മൊഴി മാറ്റി; യുവതിയെയും കാമുകനെയും കോടതി വെറുതെ വിട്ടു; വിവാഹ മോചനത്തിന് ഹര്‍ജി നല്‍കി

Update: 2025-12-12 16:45 GMT

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെയും കാമുകനെയും കോടതി വെറുതെ വിട്ടു. കുണ്ടറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതിക്ക് അനുകൂലമായി ഭര്‍ത്താവും മക്കളും മൊഴി നല്‍കിയതോടെയാണ് തീരുമാനം. ഇതോടെ യുവതിയും ഭര്‍ത്താവും വിവാഹബന്ധം വേര്‍പെടുത്താനും തീരുമാനിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനില്‍ 2022 ല്‍ രജിസ്റ്റല്‍ ചെയ്ത കേസിലാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി.

രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചാണ് കേസിലെ ഒന്നാം പ്രതിയായ കവിത രണ്ടാം പ്രതിയായ കാമുകന്‍ ജെര്‍ലിന്‍ ജോണ്‍സണൊപ്പം പോയത്. 2022 ഒക്ടോബര്‍ 7-നായിരുന്നു ഇത്. കവിത കാമുകനൊപ്പമാണ് പോയതെന്ന് മനസിലാക്കിയതിന് പിന്നാലെ കവിതയുടെ അച്ഛന്‍ സി. പാര്‍ത്ഥസാരഥി പിള്ളയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയ സാഹചര്യത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 317, ജൂവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.

കവിതയെ കുറ്റകൃത്യത്തിന് സഹായിച്ചെന്നതാണ് ജെര്‍ലിനെതിരെ കേസെടുക്കാന്‍ കാരണം. കേസ് കോടതി പരിഗണിച്ച ഘട്ടത്തില്‍ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ പ്രതികള്‍ നിഷേധിച്ചു. പിന്നീട് വിചാരണ ഘട്ടത്തില്‍ പ്രതികള്‍ക്കെതിരായ നിലപാട് കവിതയുടെ പിതാവും ഭര്‍ത്താവും മക്കളും മാറ്റി. യുവതി ഒളിച്ചോടിയില്ലെന്നാണ് പിതാവും ഭര്‍ത്താവും കോടതിയോട് പറഞ്ഞത്. ഇതാണ് കേസില്‍ നിര്‍ണായകമായത്.

പ്രതികള്‍ കുറ്റം ചെയ്തതായി മറ്റ് യാതൊരു തെളിവുകളും പ്രോസിക്യൂഷന് ഹാജരാക്കാനും സാധിച്ചില്ല. ഇതോടെ കവിതയെയും ജെര്‍ലിനെയും കോടതി വെറുതെ വിട്ടു. കവിതയും ഭര്‍ത്താവ് ബി.ബിജുകുമാറും വിവാഹബന്ധം വേര്‍പെടുത്താന്‍ ഉഭയകക്ഷി സമ്മതപ്രകാരം കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കവിതയ്ക്ക് വേണ്ടി അഡ്വ. അതുല്‍.സിയും ജെര്‍ലിന്‍ ജോണ്‍സന് വേണ്ടി അഡ്വ.ലിജിന്‍ ഫെലിക്സുമാണ് കോടതിയില്‍ ഹാജരായത്.

Similar News