ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം; അന്വേഷണ റിപ്പോര്‍ട്ട് പിടി കുഞ്ഞുമുഹമ്മദിന് പ്രതികൂലം; ദൃശ്യങ്ങള്‍ തെളിവെന്ന് പൊലീസ്; മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍

Update: 2025-12-15 08:47 GMT

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇക്കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പരാതിപ്രകാരം അതിക്രമം നടന്നത് കഴിഞ്ഞ ആഴ്ചയാണ്. ഐഎഫ്എഫ്കെയുടെ സെലക്ഷന്‍ സ്‌ക്രീനിങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ വെച്ച് പി ടി കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. വിരുന്ന് സത്കാരത്തിനായി ഹോട്ടല്‍ മുറിയിലേയ്ക്ക് പി ടി കുഞ്ഞുമുഹമ്മദ് വിളിച്ചു വരുത്തുകയും തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് നേരത്തേ ശേഖരിച്ചിരുന്നു. ഇക്കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇനി 164-ാം വകുപ്പ് പ്രകാരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന് ശേഷം പി.ടി. കുഞ്ഞുമുഹമ്മദിന്റെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

നടപടി വൈകിയെന്ന് വിമര്‍ശനം

മുന്‍ എംഎല്‍എ കൂടിയായ പി ടി കുഞ്ഞുമുഹമ്മദ് ഐഎഫ്എഫ്‌കെയ്ക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്ന ജൂറിയിലെ ചെയര്‍മാനായിരുന്നു. കേരള രാജ്യന്താര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ നടക്കുന്നതിനിടെ കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ പരാതി. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ കമ്മിറ്റിയില്‍ പരാതിക്കാരിയും അംഗമായിരുന്നു. തലസ്ഥാനത്തെ ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്. സ്‌ക്രീനിംഗ് കഴിഞ്ഞ് ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലേക്കെത്തി മോശമായി പെരുമാറിയെന്നാണ് ചലച്ചിത്രപ്രവര്‍ത്തകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അദ്ദേഹം കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു.തുടര്‍ന്ന് പരാതിക്കാരിയുടെ മൊഴിയെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍ പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അങ്ങനെയെങ്കില്‍ അവരോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു.

കഴിഞ്ഞമാസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഇവര്‍ ഇ-മെയിലിലൂടെ പരാതി നല്‍കിയത്. നവംബര്‍ 27-ന് പരാതി നല്‍കിയെങ്കിലും ഡിസംബര്‍ രണ്ടിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി പോലീസിന് കൈമാറിയത്. തുടര്‍ന്ന് ദിവസങ്ങള്‍ക്കുശേഷം ഡിസംബര്‍ എട്ടിന് മാത്രമാണ് കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുക്കാന്‍ വൈകിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Similar News