മുംബൈ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഫോണ്‍ കോള്‍; കള്ളപ്പണ ഇടപാട് നടത്തിയെന്നും ഡിജിറ്റല്‍ അറസ്റ്റിലാണെന്നും ഭീഷണി; കൊച്ചിയില്‍ എളംകുളം സ്വദേശിനിയായ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

Update: 2025-12-18 07:46 GMT

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. കള്ളപ്പണ ഇടപാട് നടത്തിയെന്നും 'ഡിജിറ്റല്‍ അറസ്റ്റിലാണെന്നും' ഭീഷണിപ്പെടുത്തി കൊച്ചിയില്‍ വനിതാ ഡോക്ടറില്‍ നിന്ന് 6.38 കോടി രൂപ തട്ടിയെടുത്തു. എളംകുളം സ്വദേശിനിയായ ഡോക്ടറാണ് വന്‍ തട്ടിപ്പിന് ഇരയായത്.

മുംബൈ സൈബര്‍ ക്രൈം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം ഡോക്ടറെ സമീപിച്ചത്. തന്റെ പേരില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയത്.

അക്കൗണ്ടിലുള്ള തുക പരിശോധനയ്ക്കായി കൈമാറണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിന്റേതെന്ന വ്യാജേന നല്‍കിയ അക്കൗണ്ടുകളിലേക്ക് ഒക്ടോബര്‍ 3 മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവില്‍ ഡോക്ടര്‍ പണം കൈമാറുകയായിരുന്നു.

രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ആകെ 6,38,21,864 രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. നീണ്ട രണ്ട് മാസം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. അന്വേഷണം അവസാനിക്കുന്നത് വരെ ആര്‍ബിഐ അക്കൗണ്ടില്‍ പണം സുരക്ഷിതമായിരിക്കുമെന്നും പിന്നീട് തിരികെ നല്‍കുമെന്നുമാണ് ഡോക്ടറെ വിശ്വസിപ്പിച്ചിരുന്നത്.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം ഡോക്ടര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസോ മറ്റ് അന്വേഷണ ഏജന്‍സികളോ ഫോണ്‍ മുഖേനയോ വീഡിയോ കോള്‍ മുഖേനയോ ആരെയും 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്യില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്.

ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നിയാല്‍ ഉടന്‍ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Similar News