ഭര്‍ത്താവുമായി അകന്ന് താമസിച്ചിരുന്ന 25കാരിയുമായി പ്രണയം; മറ്റൊരാളുടെ ഫോണ്‍ കോളിനെ ചൊല്ലി തര്‍ക്കം; രണ്ട് കുട്ടികളുടെ അമ്മയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളി; താലി ഭര്‍ത്താവിന് കൊറിയര്‍ അയച്ച് 22കാരന്‍

Update: 2026-01-01 13:22 GMT

സേലം: ഭര്‍ത്താവുമായി അകന്ന് താമസിച്ചിരുന്ന 25കാരിയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ ശേഷം താലി ഭര്‍ത്താവിന് കൊറിയര്‍ അയച്ച് 22കാരന്റെ പ്രതികാരം. മറ്റൊരാളുടെ ഫോണ്‍ കോളിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തിയത്. 25കാരിയുടെ മാലയില്‍ ഉണ്ടായിരുന്ന താലി വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന ഭര്‍ത്താവിന് അയച്ച് നല്‍കിയും ക്രൂരത. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം.

രണ്ട് കുട്ടികളുടെ അമ്മയായ 25കാരിയായ സുമതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മൃതദേഹം യേര്‍ക്കാട് കുപ്പന്നൂര്‍ ചുരത്തില്‍ 300 അടി താഴ്ചയില്‍ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ 22കാരനായ ജി വെങ്കടേഷ് അറസ്റ്റിലായി. ട്രെക്ക് ഡ്രൈവറായ ഷണ്‍മുഖത്തിന്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്‌നങ്ങളേ തുടര്‍ന്ന് സുമതി രണ്ട് വര്‍ഷമായി തനിച്ചാണ് താമസം. ദമ്പതികളുടെ രണ്ട് മക്കള്‍ ഷണ്‍മുഖനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്‍സ്റ്റഗ്രാമിലൂടെ വെങ്കടേഷ് സുമതിയുമായി സൗഹൃദത്തിലാവുന്നത്.

ഡിസംബര്‍ 23 ന് യേര്‍ക്കാട് വച്ച് കാണാമെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെ ഫോണ്‍ കോളിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് 22കാരനെ പ്രകോപിപ്പിച്ചത്. സുമതിക്ക് വന്ന ഫോണ്‍ കോള്‍ ആരുടേതാണെന്ന ചോദ്യത്തിന് 25കാരി കൃത്യമായി മറുപടി നല്‍കിയില്ല. ഇതില്‍ പ്രകോപിതനായ വെങ്കടേഷ് യുവതിയെ ഷോള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം യുവതിയുടെ മൃതദേഹം ചാക്കിലാക്കി യേര്‍ക്കാട് ചുരത്തില്‍ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തു.

സുമതിയുടെ മാലയില്‍ നിന്ന് എടുത്ത താലി 22 കാരന്‍ ഷണ്‍മുഖത്തിന് കൊറിയര്‍ ആയി അയച്ച് നല്‍കുകയായിരുന്നു. വെങ്കടേഷിന്റെ വിലാസത്തില്‍ നിന്ന് തന്നെയായിരുന്നു കൊറിയര്‍ നല്‍കിയത്. താലി തിരിച്ചറിഞ്ഞ ഷണ്‍മുഖം സുമതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു സാധിക്കാതെ വന്നതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. കൊറിയറിലെ വിലാസത്തില്‍ അന്വേഷിച്ചെത്തിയ പൊലീസിനോട് 22 കാരന്‍ സംഭവിച്ചത് വിശദമാക്കുകയായിരുന്നു. പിന്നാലെ മൃതദേഹം ചുരത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

Similar News