ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ പോയ വീട്ടമ്മയ്ക്ക് പ്രണയം; മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചിറങ്ങി; അഞ്ചുമാസം താമസിച്ചത് ലഹരിക്ക് അടിമയായ ക്രിമിനലിനൊപ്പം; വീട്ടിലേക്ക് തിരികെ വരാന്‍ കൊതിച്ചിട്ടും വിധി അനുവദിച്ചില്ല; താമരശ്ശേരിയിലെ ആ ഫ്‌ലാറ്റില്‍ അന്ന് രാത്രി നടന്നതെന്ത്? സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം

Update: 2026-01-02 11:24 GMT

കോഴിക്കോട്: ഈന്താട് മുണ്ടപ്പുറത്തുമ്മല്‍ ഹസ്‌നയെ (34) താമരശ്ശേരി കൈതപ്പൊയിലിലെ അപാര്‍ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. യുവതിയുടെ മരണത്തില്‍ സംശയമുണ്ടെന്നും ഹസ്നയ്ക്കൊപ്പം താമസിച്ച ആദിലിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന ആവശ്യവുമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ അഞ്ചുമാസമായി ഹസ്ന താമസിച്ചത് ക്രിമിനലിനൊപ്പമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആദിലിന് ക്രിമിനല്‍ പശ്ചാത്തലമുളളതും ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതും വളരെ വൈകിയാണ് ഹസ്ന അറിഞ്ഞതെന്ന് ബന്ധു പറഞ്ഞു. മരണത്തില്‍ സമഗ്രാന്വേഷേണം വേണമെന്നാണ് ബന്ധുകളുടെ ആവശ്യം

മരിക്കുന്നതിന് തലേദിവസം ഹസ്ന ഉമ്മയെ വിളിച്ച് വീട്ടിലേക്ക് മടങ്ങി വരുമെന്ന് പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ത്തതിനു ശേഷം വീട്ടിലേക്കു വരുമെന്നും മകനൊപ്പം നന്നായി ജീവിക്കണമെന്നും ഹസ്ന പറഞ്ഞു. എന്നാല്‍ പിറ്റേന്ന് ഉമ്മ ഹസ്നയെ വിളിച്ചപ്പോള്‍ ആദിലാണ് ഫോണെടുത്തത്. ഹസ്ന തലവേദന കാരണം കിടക്കുകയാണെന്നു പറഞ്ഞു. പിന്നാലെ ഇയാള്‍ തന്നെ വീട്ടിലേക്ക് വിളിച്ച് ഹസ്ന ആത്മഹത്യ ചെയ്ത കാര്യം അറിയിക്കുകയായിരുന്നുന്നെന്ന് ബന്ധു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് ബന്ധുക്കളുടെ നിലപാട്.

ഭര്‍തൃവീട്ടില്‍ ആയിരുന്നപ്പോള്‍ ഹസ്‌ന ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ പോകാറുണ്ടായിരുന്നു. അങ്ങനെയാണ് യുവാവുമായി പരിചയപ്പെട്ടതെന്നാണു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. വീട്ടില്‍ വിളിച്ച് എല്ലാം പരിഹരിച്ചു തിരിച്ചുവരുമെന്ന് പറഞ്ഞതിന്റെ രണ്ടാം ദിവസം ഹസ്‌നയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് ഹസ്‌ന ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം പോയത്. വിദേശത്തായിരുന്ന ഭര്‍ത്താവ് ഉമ്മയുടെ മരണത്തെ തുടര്‍ന്ന് അന്നു നാട്ടില്‍ എത്തിയിരുന്നു. ഇളയ കുഞ്ഞുമായി പോയ ഹസ്‌നയെ അടിവാരം ഭാഗത്തുനിന്നു കണ്ടെത്തി പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. പിതാവും ബന്ധുക്കളും സ്റ്റേഷനിലെത്തി ഹസ്‌നയെ വീട്ടിലേക്കു കൊണ്ടുവന്നെങ്കിലും കുഞ്ഞിനെ എടുക്കാതെ രണ്ടാം ദിവസം ഹസ്‌ന വീടു വിട്ടിറങ്ങി.

പിന്നീടാണ് ഒരു യുവാവിനൊപ്പം കഴിയുന്ന വിവരം അറിയുന്നത്. അതോടെ മാനസികമായി തകര്‍ന്ന കുടുംബാംഗങ്ങള്‍ പിന്നീട് ഹസ്‌നയുടെ കാര്യത്തില്‍ ഇടപെട്ടില്ല. എങ്കിലും ഹസ്‌ന വീട്ടിലേക്കു വിളിക്കുകയും മാതാവുമായി സംസാരിക്കുകയും ചെയ്തിരുന്നു. മൂത്ത മകനെയും വിളിക്കാറുണ്ടായിരുന്നു. ഹസ്‌ന അഞ്ചു മാസമായി പുതുപ്പാടി സ്വദേശിയായ ആദിലിനൊപ്പമാണ് താമസം. ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും ലഹരിക്കേസുകളിലൊക്കെ ഉള്‍പ്പെട്ട കാര്യം ഹസ്‌ന പിന്നീടാണ് അറിഞ്ഞതെന്നും ബന്ധു പറയുന്നു.

'മക്കള്‍ക്കും കുടുംബത്തിനുമൊപ്പം നല്ലനിലയില്‍ ജീവിച്ചതായിരുന്നു അവള്‍. ചതിയില്‍ പെട്ടുപോയതാണെന്നു ഉറപ്പാണ്. 3 കുഞ്ഞുങ്ങള്‍ക്ക് ഉമ്മയെ ഇല്ലാതാക്കിയതിന്റെ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണം' സംഭവിച്ച പിഴവുകള്‍ക്കെല്ലാം പരിഹാരം കാണാനും സ്വന്തം വീട്ടിലേക്കു തിരിച്ചുവരാനും ആഗ്രഹിച്ചിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാനാകാതെ പോയ യുവതിയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നു.

ദുരൂഹമായ ഇടപാടുകളില്‍ ഹസ്‌നയെ ഉപയോഗിച്ചിരുന്നതായും കുടുംബം സംശയിക്കുന്നു. ഇക്കാര്യങ്ങളില്‍ ഉള്‍പ്പെടെ സമഗ്ര അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്. എന്നാല്‍, സംഭവത്തില്‍ ദുരുഹത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഹസ്നയുടേത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റു പരുക്കുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

Similar News