'തന്ത്രിക്കേസ് മുതല്‍ പെണ്‍വാണിഭം വരെ; കേരളത്തിലെ ആദ്യ വനിതാ കാപ്പ കുറ്റവാളി'; ആല്‍ത്തറ വിനീഷ് വധക്കേസില്‍ ശോഭാ ജോണും സംഘവും പുറത്ത്; സിറ്റി പോലീസ് കമ്മീഷണറുടെ മൂക്കിന് താഴെ നടന്ന കുടിപ്പക കൊലപാതകം തെളിവില്ലാതെ ആവിയായപ്പോള്‍

Update: 2026-01-16 15:26 GMT

തിരുവനന്തപുരം: ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു. തിരുവനന്തപുരം അഞ്ചാം അഡീ. സെഷന്‍സ് കോടതിയുടെയാണ് ഉത്തരവ്. വിചാരണയ്ക്കിടെ പ്രധാന സാക്ഷികള്‍ മരിച്ചതും മറ്റ് സാക്ഷികള്‍ കൂറുമാറുകയും ചെയ്തതിന് പിന്നാലെയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. അനില്‍കുമാര്‍, രാജേന്ദന്‍, ശോഭ ജോണ്‍, രതീഷ്, ചന്ദ്രബോസ്, സാജു, വിമല്‍, രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

2009 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തെ ഗുണ്ടാ നേതാവായ ആല്‍ത്തറ വിനീഷിനെ സംഘം വെട്ടിവീഴ്ത്തിയത്. ജാമ്യ വ്യവസ്ഥ പാലിക്കാനായി സിറ്റി പൊലീസ് കമ്മീഷണറുടെ മുന്നില്‍ ഹാജരായി രജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങിയ വിനീഷിനെ ഗുണ്ടാസംഘം ആല്‍ത്തറ ജംഗ്ഷനില്‍ വച്ച് കൊല്ലുകയായിരുന്നു. ശോഭാ ജോണ്‍ നടത്തിവന്ന നിയമവിരുദ്ധ ബിസിനസുകളില്‍ നിന്നും ഗുണ്ടാപിരിവ് ചോദിച്ചതും ശോഭയുടെ ഭര്‍ത്താവ് കേപ്പന്‍ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതില്‍ പ്രധാന പങ്കു വഹിച്ചതും നഗരത്തിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് കൊലയ്ക്ക് കാരണമായതെന്നാണ് കേസ്.

രണ്ട് കൊലപാതകമടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായിരുന്നു ആല്‍ത്തറ വിനീഷ്. നഗരമധ്യത്തില്‍ വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനുസമീപം ബൈക്കില്‍ പോകുകയായിരുന്ന വിനീഷിനെ കാറിലെത്തിയ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ബൈക്കുപേക്ഷിച്ച് അടുത്തുള്ള കെട്ടിടത്തിന്റെ വളപ്പിലേക്ക് വിനീഷ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്തുടരുകയായിരുന്നു. വെട്ടേറ്റ് തല പിളര്‍ന്ന വിനീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലയ്ക്ക് ശേഷം ശോഭാ ജോണിനെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തിയിരുന്നു.

കേരളത്തില്‍ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വനിതാ കുറ്റവാളിയാണ് ശോഭാ ജോണ്‍. ശബരിമല തന്ത്രിക്കേസ്, ആല്‍ത്തറ വിനീഷ് വധം, വരാപ്പുഴ പെണ്‍വാണിഭം, തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കേരളത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ശോഭാ ജോണിനെതിരെ കേസുണ്ടായിരുന്നു.

ഉള്ളൂരിലെ ബ്യൂട്ടി പാര്‍ലറിലെത്തുന്നവരെ ഇടപാടുകാരാക്കി പെണ്‍വാണിഭം തുടങ്ങി. പെണ്‍കുട്ടികളെ കാഴ്ചവച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ രഹസ്യമായി ക്യാമറയിലാക്കി 'ബ്ലാക്ക്‌മെയില്‍' ചെയ്തു പണം തട്ടുകയാണു പ്രധാന പരിപാടിയെന്നു പൊലീസ് പറയുന്നത്. ബ്ലേഡ് മാഫിയ വഴി കൊള്ളപ്പലിശയ്ക്കു പണം നല്‍കുക, ഗുണ്ടാസംഘങ്ങളെ വിട്ട് എതിരാളികളെ ഭീഷണിപ്പെടുത്തുക എന്നിവയും പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. വരാപ്പുഴ പീഡനക്കേസില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത 34 കേസുകളില്‍ 26 ലും ശോഭാ ജോണ്‍ ഒന്നാം പ്രതിയായിരുന്നു


Tags:    

Similar News