ചികിത്സയില്‍ നല്ല മാറ്റം വന്ന കുട്ടി പെട്ടെന്ന് നിയന്ത്രണാതീതമായി ബഹളം വെച്ചു; ശരീരത്തില്‍ മുറിപ്പാടുകളും; ബുക്കില്‍ വരച്ചുവച്ച ചിത്രങ്ങള്‍ തെളിവായി; ഓട്ടിസമുള്ള പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 161 വര്‍ഷം കഠിന തടവും പിഴയും

Update: 2026-01-31 13:52 GMT

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് 161 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 87,000 രൂപയാണ് പിഴശിക്ഷ. പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അധ്യാപകനുമായ സന്തോഷ് കുമാറാണ് (56) കുറ്റക്കാരന്‍. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് വിധി. 2019 ജൂലൈ മാസം ആണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ശാരീരികവെല്ലുവിളി മുതലെടുത്താണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സ്‌കൂളില്‍ വച്ചായിരുന്നു ഉപദ്രവം. കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചായിരുന്നു കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ശിക്ഷ പിന്നീട് വിധിക്കും.

കുട്ടിയുടെ അധ്യാപകനായ സന്തോഷ് കുമാര്‍ (56) കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 161 വര്‍ഷം കഠിനതടവിനും 87000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ എട്ടര വര്‍ഷം കൂടുതലായി ശിക്ഷ അനുഭവിക്കണം. വിവിധ വകുപ്പുകളായിട്ട് ആണ് ശിക്ഷ. ശിക്ഷയെല്ലാം ഒരുമിച്ച് ഇരുപത് വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. പിഴത്തുകയ്ക്ക് പുറമെ ലീഗല്‍ സര്‍വീവ്‌സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതനു നല്‍കണം.

2019 ജൂലൈ മാസം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അദ്ധ്യാപകന്‍ ആയിരുന്നു പ്രതി. കണ്ണൂര്‍ സ്വദേശി ആയ കുട്ടി ഓട്ടിസം സംബന്ധമായ ചികിത്സകള്‍ക്കും മറ്റുമായാണ് തിരുവനന്തപുരത്ത് താമസിച്ചിരുന്നത്. തിരുവനന്തപുരത്തു തന്നെ ഒരു സ്‌കൂളില്‍ മൂന്നാം ക്ലാസ്സില്‍ ആണ് കുട്ടി പഠിച്ചിരുന്നത്. കുട്ടിയുടെ ശാരീരിക, മാനസിക വെല്ലുവിളികളെ മുതലെടുത്താണ് പ്രതി കുട്ടിയോട് ലൈംഗികതിക്രമം നടത്തിയത്. ചികിത്സയില്‍ നല്ല മാറ്റം കണ്ടു വന്നിരുന്ന കുട്ടി, പെട്ടെന്ന് നിയന്ത്രണാതീതമായി ബഹളം വെച്ച് തുടങ്ങിയപ്പോള്‍ കുട്ടിയുടെ അമ്മ ശ്രദ്ധിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകളും ഉണ്ടായിരുന്നു.

അന്വേഷിച്ചപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉള്ള കുട്ടിക്ക് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സാധിച്ചിരുന്നില്ല. കുട്ടിക്ക് കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും ആയ കാര്യങ്ങള്‍ ബുക്കില്‍ എഴുതിയോ വരച്ചോ വയ്ക്കുന്ന ശീലം ഉണ്ടായിരുന്നു. കുട്ടിക്കുണ്ടായ ഈ അനുഭവവും കുട്ടിയുടെ ബുക്കില്‍ ഉണ്ടായിരുന്നു. ഒടുവില്‍ കുട്ടിയുടെ സ്പീച്ച് തെറാപ്പിസ്‌റ് വഴി ആണ് കുട്ടി സംഭവങ്ങള്‍ പുറത്ത് പറയുന്നത്. അപ്പോഴും കുട്ടി പറയുന്ന കാര്യങ്ങള്‍ അവ്യക്തമായതിനാല്‍ CWCയുടെ നിര്‍ദ്ദേശപ്രകാരം മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഉള്‍പ്പെടുന്ന ഒരു മൂന്ന് അംഗ പാനല്‍ രൂപീകരിച്ചാണ് കുട്ടിയുടെ മൊഴി പോലീസ് വീണ്ടും എടുത്തത്.

സ്‌കൂളിലെ ശചിമുറിയില്‍ വച്ചാണ് പ്രതി കുട്ടിയെ പല തവണ പീഡിപ്പിച്ചത്. ഓരോ തവണയും കുട്ടി ഇഷ്ടക്കേട് കാണിക്കുമ്പോഴും ബഹളം വയ്ക്കുമ്പോഴും പ്രതി കുട്ടിയുടെ തല പിടിച്ച് ചുമരില്‍ ഇടിക്കുകയും അമ്മയെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. കുട്ടിക്ക് മിഠായിയും ബിസ്‌ക്കറ്റും മറ്റുമൊക്കെ നല്‍കി ആണ് പലതവണ പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ .ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി. നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍ ,ശ്രീകാര്യം ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡ്,എസ് ഐ ആര്‍.ബിജു എന്നിവര്‍ ആണ് കേസ് അന്വേക്ഷിച്ചത്.

Similar News