വൈശാഖന് ഒന്നിലേറെ ബന്ധങ്ങള്‍; രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയത്തില്‍ കൊലപാതകം; മൃതദേഹത്തെ മൂന്നുതവണ പീഡിപ്പിച്ചു; ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്; മാളിക്കടവിലെ വില്ലന്‍ അതിബുദ്ധിമാനായ സൈക്കോ ക്രിമിനല്‍

Update: 2026-02-02 05:30 GMT

കോഴിക്കോട്: മാളിക്കടവില്‍ 26-കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി വൈശാഖനെതിരെ നടുക്കുന്ന തെളിവുകള്‍ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം വൈശാഖന്‍ മൂന്ന് തവണ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. ഇതോടെ ഇയാളൊരു സൈക്കോ ക്രിമിനലാണെന്ന് വ്യക്തമാകുകയാണ്.

പ്രതിയുടെ വര്‍ക്ക്‌ഷോപ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ മൂന്ന് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. യുവതിയെ എങ്ങനെ കൊലപ്പെടുത്താം എന്നതിനെക്കുറിച്ച് പ്രതി ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന്റെ രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും പോലീസ് പിടിച്ചെടുത്തു. യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഭവദിവസം വൈശാഖന്‍ യുവതിയെ മാളിക്കടവിലെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയത്.

പ്രതിക്ക് തന്നെയല്ലാതെ മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് യുവതി തിരിച്ചറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വൈശാഖന്റെ അവിഹിത ബന്ധങ്ങള്‍ ഭാര്യയെ അറിയിക്കുമെന്ന് യുവതി മുന്നറിയിപ്പ് നല്‍കിയിരുന്നു. പത്ത് വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെങ്കിലും രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയത്താലാണ് വൈശാഖന്‍ ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത്.

'എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖന്‍ ആയിരിക്കും' എന്ന് യുവതി തന്റെ ഡയറിയില്‍ കുറിച്ചിരുന്നു. മരണഭയത്തോടെയാണ് താന്‍ അവിടേക്ക് പോകുന്നതെന്ന് സൂചിപ്പിച്ച കുറിപ്പും പോലീസിന് ലഭിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ പ്രതിയെ കോടതി വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതിവേഗ കുറ്റപത്രം നല്‍കും. ഇതിലൂടെ പ്രതിയ്ക്ക് ജാമ്യം കിട്ടില്ലെന്നും ഉറപ്പാക്കും.

സിസിടിവി ദൃശ്യങ്ങളും മറ്റും ഉള്ളതിനാല്‍ പോലീസിന് മുന്നില്‍ വെല്ലുവിളികളും ഇല്ല. രണ്ടു പേരും ചേര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അതിനിടെ യുവതി മരിച്ചെന്നുമാണ് വൈശാഖന്‍ പറഞ്ഞു വയ്ക്കാന്‍ ശ്രമിക്കുന്നത്.

Similar News