ഓഹരി ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം നൽകാം; പശ്ചിമബംഗാൾ സ്വദേശിയിൽ നിന്നും പല തവണകളായി കൈപ്പറ്റിത് 72.60 ലക്ഷം രൂപ; വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയമുണ്ടായി; മലയാളികൾ പിടിയിൽ

Update: 2025-07-28 07:25 GMT

വൈക്കം: ഓഹരി ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം നൽകാമെന്ന് വാഗ്‌ദാനം നൽകി പണം തട്ടിയ കേസിൽ മലയാളികൾ പിടിയിൽ. വൈക്കം മറവൻതുരുത്ത് നികർത്തിൽ എസ്.അനൂപ് (39), വടകര പെരുംകളത്തിൽ പി.ആർ.രതീഷ് (40), തലയാഴം ഇടത്തിൽ അനിൽ സി. സണ്ണി (35), ഉദയനാപുരം തൂമ്പുങ്കൽ പ്രഭുൽദേവ് (32) എന്നിവരെയാണ് പശ്ചിമബംഗാൾ ബാഗ്വാട്ടി പോലീസ് അറസ്റ് ചെയ്തത്. പശ്ചിമബംഗാൾ സ്വദേശി ഹർദൻ മണ്ഡലിൽ 72.60 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്. ഞായറാഴ്ച വൈക്കത്തുനിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

2024 ഓഗസ്റ്റ് ആറിനാണ് പരാതിക്കാരനായ ഹർദൻ മണ്ഡലിന്റെ മൊബൈലിൽ സന്ദേശമെത്തുന്നുന്നത്. ഓഹരി ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയായി മടക്കിനൽകാമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. തുടർന്ന് മൊബൈൽ നമ്പരിൽ ഇയാൾ ബന്ധപ്പെട്ടു. വൈക്കം സ്വദേശികൾ പറഞ്ഞതനുസരിച്ച് സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 16 വരെ 12 തവണയായി വിവിധ അക്കൗണ്ടുകളിലേക്ക് 72.60 ലക്ഷം രൂപ നിക്ഷേപിച്ചു. കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് സംഭവം തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. തുടർന്ന് ഹർദൻ, ബാഗ്വാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതികളായ നാലുപേർ ചേർന്ന് പരസ്യഏജൻസി നടത്തിയിരുന്നു. ഇതിനായി എടുത്ത അക്കൗണ്ടും തട്ടിപ്പിന് ഉപയോഗിച്ചെന്നാണ് ബാഗ്വാട്ടി പോലീസ് പറയുന്നത്. സമാനമായ തട്ടിപ്പിൽ 46 പേർ പരാതി നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ തലയോലപ്പറമ്പ് പോലീസിന്റെ സഹായത്തോടെ വൈക്കം കോടതിയിൽ ഹാജരാക്കി. എന്നാൽ ബാഗ്വാട്ടി പോലീസ് അറസ്റ്റുചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കാഞ്ഞതിനെത്തുടർന്ന് കോടതി ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഓഗസ്റ്റ് എട്ടിന് പശ്ചിമബംഗാളിലെ ബരാഫത്ത് കോടതിയിൽ ഹാജരാകാനും നിർദേശിച്ചു.

Tags:    

Similar News