ആശങ്ക ഒഴിഞ്ഞു..? കൊടും കുറ്റവാളി ഗോവിന്ദചാമി പിടിയിലായെന്ന് സൂചന; ജയില്‍ ചാടിയ കൊടുംകുറ്റവാളി കണ്ണൂര്‍ നഗരത്തിലെ തളാപ്പ് ഭാഗത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്ന് സൂചന; ഒറ്റക്കെയുള്ള ആള്‍ കാട്ടിലേക്ക് ഓടിപ്പോയെന്ന് നാട്ടുകാര്‍, പ്രദേശം വളഞ്ഞ് പൊലീസ്

ആശങ്ക ഒഴിഞ്ഞു..! ഗോവിന്ദചാമി പിടിയില്‍

Update: 2025-07-25 04:37 GMT

കണ്ണൂര്‍: ഗോവിന്ദച്ചാമി പിടിയിലായതായി സൂചന. ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ളയാളെ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കണ്ണൂര്‍ ഡിസിസി ഓഫീസിന് സമീപത്ത് വെച്ച് ഗോവിന്ദച്ചാമിയുടെ സാമ്യമുള്ള ഒരാളെ കണ്ടെത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.നാട്ടുകാര്‍ ഓടിച്ചതിനെതുടര്‍ന്ന് ഇയാള്‍ സമീപത്തെ കാട്ടിനുള്ളിലേക്ക് ഓടിക്കയറി.

തുടര്‍ന്ന് പൊലീസെത്തി തിരച്ചില്‍ നടത്തുകയാണ്.പ്രദേശം പൊലീസ് വളഞ്ഞിട്ടുണ്ട്. രാവിലെ 9 മണിക്ക് ശേഷമാണ് ഇയാളെ കണ്ടെതെന്ന് നാട്ടുകാര് പറയുന്നു. ജയില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് ഇയാളെ കണ്ടെത്തിയത്. വെള്ളയില്‍ വരകളുള്ള ഷര്‍ട്ടാണ് ഇയാള് ധരിച്ചതെന്നും ഇയാള്‍ക്ക് ഒറ്റക്കെയാണ് ഉള്ളതെന്നും ദൃക് സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഗോവിന്ദച്ചാമിയെ പിടികൂടിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിഞ്ഞത് അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ്. രാവിലെ പരിശോധനയ്ക്കിടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന വിവരം മനസ്സിലായത്. അതീവസുരക്ഷയുള്ള ജയിലില്‍നിന്നാണ് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് എന്നത് ആശങ്കയുളവാക്കുന്നു.

അര്‍ധരാത്രി 1.10-നാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജയില്‍ക്കമ്പി മുറിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടിരിക്കുന്നത്. ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിച്ചില്ല എന്നും കരുതപ്പെടുന്നു. ഒരു കൈ ഇല്ലാത്ത ഗോവിന്ദച്ചാമി അരം പോലുള്ള ആയുധം ഉപയോഗിച്ചാണ് സെല്ലിന്റെ കമ്പി വളച്ചതെന്ന് കരുതുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ ചാടിക്കടക്കാനായി ഇയാള്‍ തുണി കൂട്ടിക്കെട്ടി ഫെന്‍സിങ്ങില്‍ കൊളുത്തി അതില്‍ കയറുകയായിരുന്നു. ജയില്‍വളപ്പിലുണ്ടായിരുന്ന വീപ്പകള്‍ ഇതിനായി ഉപയോഗിച്ചെന്നും സംശയമുണ്ട്. ഇലക്ട്രിക് ഫെന്‍സിങ് അടക്കമുണ്ടായിട്ട് എങ്ങനെ അത് മറികടക്കാനായി എന്ന ചോദ്യവും ഉയരുന്നു. ഏകദേശം ഏഴര മീറ്റര്‍ ഉയരമുള്ള മതിലാണ് ഒരു കൈ മാത്രമുള്ള പ്രതി ചാടിക്കടന്നത്.

അതീവസുരക്ഷയുള്ള ജയിലില്‍ നിന്നാണ് ഇയാള്‍ രക്ഷപെട്ടത് എന്നതാണ് ഞെട്ടിക്കുന്നത്. സിസിടിവി സുരക്ഷാ സംവിധാനം അടക്കം ജയിലിലുണ്ട്. ജയില്‍ ഡിജിപി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കാനെത്തുന്ന ദിവസം കൂടിയായ ദിവസമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഡിജിപിയുടെ സന്ദര്‍ശനം പ്രമാണിച്ച് ജയിലിലെ ജീവനക്കാരുടെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞിരിക്കാമെന്നും ആ അവസരം ഗോവിന്ദച്ചാമി മുതലെടുത്തതാകാമെന്നും കരുതുന്നു. ജയിലിനകത്ത് ഗോവിന്ദച്ചാമിക്കു ലഭിക്കുന്ന പരിഗണന നേരത്തെ ചര്‍ച്ചയായിരുന്നു.

രാവിലെ പരിശോധനക്കായി ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് രക്ഷപ്പെട്ട വിവരം അറിയുന്നത്. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാര്‍ളി തോമസ് എന്ന പേരിലും ഇയാള്‍ക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളില്‍ കേസുകളുണ്ട്. 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് സൗമ്യ മരിച്ചു.

കോളിളക്കം സൃഷ്ടിച്ച കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ല്‍ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

Tags:    

Similar News