ഇന്‍സ്റ്റഗ്രാം കെണിയില്‍ വീഴ്ത്തി പെണ്‍കുട്ടികളെ മുംബൈയിലേക്ക് കടത്തിയ സംഭവം: അന്വേഷണത്തിനായി താനൂര്‍ പോലീസ് സംഘം മുംബൈയില്‍; ഹെയര്‍ ട്രീറ്റ്മെന്റ് നടത്തിയ സലൂണ്‍ നടത്തിപ്പുകാരുടെ മൊഴിയെടുക്കും; അക്ബറിനെ ചോദ്യം ചെയ്യുക ഇതിന് ശേഷം; അടിമുടി ദുരൂഹതയെന്ന് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും

ഇന്‍സ്റ്റഗ്രാം കെണിയില്‍ വീഴ്ത്തി പെണ്‍കുട്ടികളെ മുംബൈയിലേക്ക് കടത്തിയ സംഭവം

Update: 2025-03-11 16:14 GMT

മലപ്പുറം: താനൂരില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കുട്ടികള്‍ യാത്ര ചെയ്ത മുംബൈ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനായി താനൂര്‍ പോലീസ് സംഘം മുംബൈയിലെത്തി. താനൂര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പി.സുകേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.ഷമീര്‍ എന്നിവരാണ് തുടരന്വേഷണത്തിനായി മുംബൈയിലെത്തിയത്. പെണ്‍കുട്ടികള്‍ വലിയ തുക ചെലവഴിച്ച് ഹെയര്‍ ട്രീറ്റ്മെന്റ് നടത്തിയ സലൂണിലടക്കം പരിശോധന നടത്തുന്ന സംഘം സലൂണ്‍ നടത്തിപ്പുകാരുടെയും മലയാളി കൂട്ടായ്മ പ്രവര്‍ത്തകരുടെയും മൊഴിയെടുക്കും.

ഇന്നും നാളെയും മുംബൈയില്‍ തുടരുന്ന അന്വേഷണ സംഘം രണ്ട് ദിവസത്തിന് ശേഷം നാട്ടിലേക്ക് തിരിക്കും. മുംബൈയില്‍ നിന്നും ശേഖരിക്കുന്ന മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന അക്ബര്‍ റഹീമിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും വിവിധ സംഘടനകളും ദുരൂഹതയുള്ളതായി സംശയിക്കുന്ന സാഹചര്യത്തില്‍ എല്ലാ സാധ്യതകളും പരിഗണിച്ചു കൊണ്ടുള്ള സമഗ്ര അന്വേഷണമാണ് പൊലീസ് സംഘത്തിന്റെ ലക്ഷ്യം.

അതേസമയം കഴിഞ്ഞ ദിവസം പ്രതി അക്ബര്‍ റഹീമിനെ ലൈംഗികക്ഷമത പരിശോധനക്കും മെഡിക്കല്‍ പരിശോധനക്കും വിധേയമാക്കി റിമാന്‍ഡ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഫോണ്‍ വഴി പിന്‍തുടര്‍ന്ന് ശല്യം ചെയ്തതിന് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ വകുപ്പും പൂനെയില്‍ നിന്നും ഉച്ചക്ക് 12 മണിയോടെ ഗരീബ് രഥ് എക്പ്രസ്സ് ട്രെയിനിലെത്തിച്ച പെണ്‍കുട്ടികളെ തിരൂര്‍ പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ കേന്ദ്രത്തിലെത്തിച്ച് മൊഴി രേഖപ്പെടുത്തി.തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും വൈദ്യപരിശോധനക്ക് വിധേയരാക്കിയതിന് ശേഷം രഹസ്യമൊഴിയെടുക്കുന്നതിന്നായി മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി.

തുടര്‍ന്ന് കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കുകയും ശേഷം സി ഡബ്ല്യു സിയുടെ നിയന്ത്രണത്തിലുള്ള കെയര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. താനൂര്‍ സ്റ്റേഷനിലെ എസ് ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുട്ടികളെ പൂനെയിലെത്തി ഏറ്റുവാങ്ങി നാട്ടില്‍ തിരിച്ചെത്തിച്ചത്.

ഇന്‍സ്റ്റഗ്രാം വഴി കാണാതായ കുട്ടികളുമായി നാല് മാസം മുമ്പാണ് അക്ബര്‍ പരിചയപ്പെടുന്നത്. കുട്ടികളെ കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇരുവരെയും ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് ഇയാള്‍ കുരുക്കിലാകുന്നത്. ഇയാളുടെ നമ്പര്‍ നിരീക്ഷിച്ചതില്‍ നിന്നും ഇയാള്‍ മുംബൈയിലേക്കുള്ള ട്രെയിനില്‍ കുട്ടികളോടൊപ്പമുണ്ടെന്ന് വ്യക്തമായിരുന്നു. താനാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി കുട്ടികളെ കണ്ടെത്താന്‍ പോലീസുമായി സഹകരിച്ചിരുന്ന ഇയാളെ രാവിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കരുതല്‍ തടവില്‍വെച്ച് ഇയാള്‍ക്ക് ചോദ്യം ചെയ്യലില്‍ കേസുമായുള്ള ബന്ധം വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് രണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെ പരാതികളിന്മേല്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഫോണ്‍ വഴി പിന്‍തുടര്‍ന്ന് ശല്യം ചെയ്തതിന് കുട്ടികളുടെ മൊഴിയുടെയടിസ്ഥാനത്തില്‍ പോക്സോ വകുപ്പുകള്‍ ചേര്‍ത്ത മറ്റൊരു കേസും ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News