ഹൈറേഞ്ച് യുഡിഎഫ് പിടിച്ചെടുക്കുന്നു! റോഷി അഗസ്റ്റിന്റെ ചങ്കിടിപ്പ് കൂട്ടി മനോരമ-സി വോട്ടര്‍ സര്‍വേ; 43 ശതമാനം വോട്ട് വിഹിതവുമായി കോണ്‍ഗ്രസ് മുന്നേറ്റം; എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ്; ഇടുക്കിയില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം

ഇടുക്കിയില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം

Update: 2026-03-30 17:13 GMT

ഇടുക്കി: ഇടുക്കി ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം പ്രവചിച്ച് മനോരമ ന്യൂസ്-സി വോട്ടര്‍ പ്രീപോള്‍ സര്‍വേ ഫലം പുറത്ത്. ആകെയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടുമുതല്‍ അഞ്ചുവരെ സീറ്റുകള്‍ യുഡിഎഫ് നേടിയേക്കാമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. അതേസമയം, ഇടതുമുന്നണിക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ എന്നും പ്രവചനം പറയുന്നു. എന്‍ഡിഎയ്ക്ക് ഇടുക്കിയില്‍ ജയസാധ്യതയുള്ള മണ്ഡലങ്ങളില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

വോട്ട് വിഹിതത്തിലും യുഡിഎഫ് ജില്ലയില്‍ മികച്ച നിലയിലാണ്. അവര്‍ക്ക് 43 ശതമാനം വോട്ട് ലഭിക്കുമെന്ന് സര്‍വേ അനുമാനിക്കുമ്പോള്‍, എല്‍ഡിഎഫിന്റെ വിഹിതം 35 ശതമാനമാണ്. എന്‍ഡിഎയ്ക്ക് 13 ശതമാനവും മറ്റ് കക്ഷികള്‍ക്കും സ്വതന്ത്രര്‍ക്കും ചേര്‍ന്ന് 9 ശതമാനം വോട്ടും ലഭിക്കാന്‍ സാധ്യതയുണ്ട്.

ജില്ലയിലെ പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നായ ഇടുക്കിയില്‍ സിറ്റിങ് എംഎല്‍എയും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ റോഷി അഗസ്റ്റിന്‍ കടുത്ത മത്സരത്തെ നേരിടുമെന്നും യുഡിഎഫിനാണ് ഇവിടെ ജയസാധ്യതയെന്നും സര്‍വേ പ്രവചിക്കുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ 5573 വോട്ടിനാണ് റോഷി അഗസ്റ്റിന്‍ കേരളാ കോണ്‍ഗ്രസിലെ കെ. ഫ്രാന്‍സിസ് ജോര്‍ജിനെ പരാജയപ്പെടുത്തിയത്. എന്നാല്‍, ഇത്തവണ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോയ് കെ. പൗലോസ് യുഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയതോടെ മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറിയിട്ടുണ്ട്. ബിഡിജെഎസിലെ പ്രതീഷ് പ്രഭയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

Tags:    

Similar News