സുരേഷ് ഗോപി ഇഫക്റ്റ് നിയമസഭയില്‍ ആവര്‍ത്തിക്കുമോ? പത്മജ വേണുഗോപാല്‍ താമര വിരിയിക്കുമോ? തൃശൂര്‍ ജില്ലയില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയെന്ന് സൂചന; എല്‍ഡിഎഫ് 9 മുതല്‍ 11 സീറ്റ് വരെ സാധ്യത; മനോരമന്യൂസ് സിവോട്ടര്‍ സര്‍വേ പറയുന്നത്

Update: 2026-03-30 16:17 GMT

തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി നേടിയ അപ്രതീക്ഷിത മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ബിജെപിക്ക് കഴിയുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചോദ്യത്തിന് തൃശൂരില്‍ പ്രവചനാതീതമായ പോരാട്ടമെന്നാണ് മനോരമന്യൂസ് സിവോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ നല്‍കുന്ന ഉത്തരം. ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ ആര്‍ക്കാണ് മേല്‍ക്കൈ എന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനാകില്ലെന്ന് സര്‍വേ വ്യക്തമാക്കുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 946 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് സിപിഐയിലെ പി. ബാലചന്ദ്രന്‍ തൃശൂരില്‍ വിജയിച്ചത്. ഇത്തവണ ബാലചന്ദ്രന് പകരം ആലങ്കോട് ലീലാകൃഷ്ണനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. അന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ട പത്മജ വേണുഗോപാല്‍ ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ആകെ മാറിയിരിക്കുകയാണ്. യുഡിഎഫിനായി രാജന്‍ ജെ. പല്ലന്‍ കൂടി ശക്തമായ സാന്നിധ്യമറിയിക്കുന്നതോടെ പോരാട്ടം കടുക്കുമെന്നാണ് വിലയിരുത്തല്‍.

ജില്ലാതലത്തില്‍ എല്‍ഡിഎഫ് ആധിപത്യം

തൃശൂര്‍ ജില്ലയിലെ 13 സീറ്റുകളില്‍ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ എല്‍ഡിഎഫ് ആധിപത്യം തുടരുമെന്നാണ് പ്രീ-പോള്‍ സര്‍വേ സൂചിപ്പിക്കുന്നത്. ജില്ലയില്‍ ഇടതുമുന്നണിക്ക് 9 മുതല്‍ 11 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. യുഡിഎഫിന് 2 മുതല്‍ 4 സീറ്റുകള്‍ വരെയും എന്‍ഡിഎയ്ക്ക് പരമാവധി ഒരു സീറ്റ് വരെയുമാണ് സര്‍വേ പ്രവചിക്കുന്നത്. വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫ് 36 ശതമാനവും യുഡിഎഫ് 33 ശതമാനവും എന്‍ഡിഎ 23 ശതമാനവും നേടുമെന്നാണ് കണക്കുകൂട്ടല്‍. മറ്റുള്ളവര്‍ 8 ശതമാനം വോട്ട് പങ്കിടും.

നാട്ടികയിലെ അപ്രതീക്ഷിത രാഷ്ട്രീയ മാറ്റം

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നായി നാട്ടിക മാറിയിരിക്കുകയാണ്. സിറ്റിങ് എംഎല്‍എയായിരുന്ന സി.സി. മുകുന്ദന്‍ സിപിഐ വിട്ട് ബിജെപിയില്‍ ചേരുകയും അതേ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന് കാരണം. എന്നാല്‍ ഈ രാഷ്ട്രീയ മാറ്റം വോട്ടായി മാറില്ലെന്നാണ് സര്‍വേ ഫലം പറയുന്നത്. നാട്ടികയില്‍ എല്‍ഡിഎഫിന് തന്നെയാണ് ജയസാധ്യത. സിപിഐയിലെ ഗീത ഗോപിയും കോണ്‍ഗ്രസിലെ സുനില്‍ ലാലൂരും തമ്മിലായിരിക്കും ഇവിടെ പ്രധാന മത്സരം നടക്കുക.

കേരളത്തിലെ 140 മണ്ഡലങ്ങളിലായി 89,693 വോട്ടര്‍മാരെ പങ്കെടുപ്പിച്ചു നടത്തിയ ഈ വിപുലമായ സര്‍വേ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൃത്യമായ ദിശാസൂചനയാണ് നല്‍കുന്നത്. മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള കാലയളവില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി വോട്ടര്‍ ഈ ഫലങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

Similar News