അടുക്കളയുടെ ജനല്‍ വെട്ടിപ്പൊളിച്ച് ഉപ്പും മല്ലിപൊടിയും ഒഴികെയുള്ള സകല സാധനവും എടുത്തുകൊണ്ടുപോയി; 10,000 രൂപയും വെട്ടുകത്തിയും മോഷ്ടിച്ചു; ശബരിമല വനമേഖലയില്‍ ഭീതി പരത്തി ആയുധധാരികളായ അജ്ഞാത സംഘം; തമിഴ്നാട്ടില്‍ നിന്നുള്ള മൃഗവേട്ട സംഘമെന്ന് സംശയം; നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍

ശബരിമല വനമേഖലയില്‍ ആയുധധാരികളായ അജ്ഞാത സംഘം

Update: 2025-06-04 09:44 GMT

പത്തനംതിട്ട: ശബരിമല വനമേഖലയില്‍ ഭീതി പരത്തി ആയുധധാരികളായ അജ്ഞാത സംഘത്തിന്റെ സാന്നിധ്യം. തമിഴ്നാട്ടില്‍ നിന്നും മൃഗവേട്ട ലക്ഷ്യമിട്ടെത്തിയവരാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പതിവായി ഇവര്‍ വനമേഖലയില്‍ തമ്പടിക്കുകയാണെന്നാണ് പരാതി. വനാതിര്‍ത്തിയിലെ വീടുകള്‍ ഇവര്‍ കൊള്ളയടിക്കുന്നതായാണ് പരാതി. സംഘത്തിന്റെ കൈയില്‍ വിവിധ ആയുധങ്ങള്‍ ഉള്ളതില്‍ പ്രദേശവാസികള്‍ ഭീതിയിലാണ് കഴിയുന്നത്.

അജ്ഞാത സംഘം ശബരിമല വനാതിര്‍ത്തികളിലെ വീടുകളില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം, അരി, നിത്യോപയോഗ വസ്തുക്കള്‍ എന്നിവ മോഷ്ടിക്കുന്നതായും പരാതിയുണ്ട്. മൃഗവേട്ടക്ക് എത്തുന്നവര്‍ മുമ്പൊരിക്കലും വനാതിര്‍ത്തിയിലെ വീടുകളില്‍ കയറി മോഷണം നടത്തുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ആങ്ങാമൂഴി, വാലൂപ്പാറ, കൊച്ചു കോയിക്കല്‍, ഗുരുനാഥന്‍ മണ്ണ് എന്നിവിടങ്ങളിലാണ് ഈ അജ്ഞാത സംഘം മോഷണം നടത്തിയത്. സംഭവത്തില്‍ ഇതുവരെ പൊലീസും വനംവകുപ്പും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വീടുകളുടെ വാതിലും ജനലും വെട്ടിപ്പൊളിച്ചാണ് സംഘം വീടിനുള്ളില്‍ കടക്കുന്നത്.

വനാതിര്‍ത്തികളിലെ വീടുകളില്‍ നിന്ന് പകല്‍സമയങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ മോഷണം പോകുന്നത് പതിവാണ്. കൊച്ചു കോയിക്കല്‍ , ഗുരുനാഥന്‍ മണ്ണ് , ആങ്ങാമുഴി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. വാതിലും ജനലും വെട്ടിപ്പൊളിച്ചാണ് സംഘം വീടിനുള്ളില്‍ കടക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

ഗുരുനാഥന്‍ മണ്ണ് സ്വദേശി ബാബുരാജിന്റെ വീട്ടില്‍ ഒരാഴ്ച മുന്‍പാണ് മോഷണം നടന്നത്. അടുക്കളയുടെ ജനല്‍വെട്ടിപ്പൊളിച്ച് ഉപ്പും മല്ലി പൊടിയും ഒഴികെയുള്ള സകല സാധനവും എടുത്തുകൊണ്ടുപോയതായി അദ്ദേഹം പറയുന്നു. വീട്ടിലുണ്ടായിരുന്ന 10,000 രൂപയും വെട്ടുകത്തിയും സംഘം മോഷ്ടിച്ചെന്നും ഇവര്‍ പറയുന്നു.

നേരത്തെ വന്യമൃഗങ്ങളുടെ ശല്യമായിരുന്നു ഉണ്ടായിരുന്നത്.എന്നാല്‍ പട്ടാപ്പകലാണ് വീട്ടിലുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.മോഷണം സംബന്ധിച്ച് പൊലീസിലും വനംവകുപ്പിലും വിവരമറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് സീതത്തോട് പഞ്ചായത്തംഗം പറയുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഈ വനമേഖലയിലെ അഞ്ചിലധികം കാട്ടുപോത്തിനെയും ആനയെയും വേട്ടയാടിയിട്ടുണ്ടെന്നും വന്യമൃഗസംരക്ഷണവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രികാലങ്ങള്‍ നാട്ടുകാര്‍ സംഘടിച്ച് വനാതിര്‍ത്തിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.തമിഴ്‌നാട്ടില്‍ നിന്ന് അച്ചന്‍കോവില്‍ വഴി വനമേഖലയിലേക്ക് കടന്നു കയറിയ വന്യമൃഗ വേട്ടക്കാരാണിവരെന്ന് വനം വകുപ്പിന് സംശയമുണ്ട്. വനംവകുപ്പും പൊലീസും ചേര്‍ന്ന് കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News