കല്യാണം കഴിഞ്ഞനാള്‍ മുതല്‍ നജ്മുദീന് ഭാര്യയെ സംശയം; വഴക്കും ബഹളവും പതിവായപ്പോള്‍ സ്വന്തം വീട്ടിലേക്ക് പിണങ്ങിപ്പോയ റഹീന; രണ്ടാമതും വിവാഹം കഴിച്ച നജ്മുദീന്‍ ആദ്യഭാര്യയുടെ പിന്നാലെ നടന്നു; സഹായത്തിനെന്ന് പറഞ്ഞ് അറവുശാലയില്‍ എത്തിച്ചു റഹീനയെ കഴുത്തറുത്തുകൊന്നു; കൊടും ക്രൂരതയില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കുമ്പോള്‍ അര്‍ഹിച്ച ശിക്ഷയെന്ന് നാട്ടുകാര്‍

കല്യാണം കഴിഞ്ഞനാള്‍ മുതല്‍ നജ്മുദീന് ഭാര്യയെ സംശയം

Update: 2025-05-31 07:34 GMT

മലപ്പുറം: കോഴികളെയും മാടുകളെയും അറക്കുന്ന അതേ ലാഘവത്തിലാണ് നജ്മുദ്ദീന്‍ ഭാര്യ റഹീനയെ അരുംകൊല ചെയ്തത്. ഇ കേസില്‍ പ്രതിയ്ക്ക് വധശിക്ഷ വിധിക്കുമ്പോള്‍ അര്‍ഹിച്ച ശിക്ഷയെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാടിനെ നടുക്കിയ അരുംകൊലയായിരുന്നു റഹീനയുടെ കൊലപാതകം. അറവുശാലയില്‍ എത്തിച്ചു കഴുത്തറുത്തായിരുന്നു അരുംകൊല.

കല്യാണം കഴിഞ്ഞനാള്‍ മുതല്‍ നജ്മുദീന് റഹീനയെ സംശയമായിരുന്നു. ഈ സംശയം മൂത്താണ് അരുകൊല നടത്തിയത്. ഇതിന്റെ പേരില്‍ വഴക്കും ബഹളവും മര്‍ദനവും പതിവ്. ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടര്‍ന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്‌ട്രേട്ട് കോടതിയിലും ഇരുവരും തമ്മില്‍ കേസുകളുണ്ടായിരുന്നു. രമ്യതയിലായതിനെ തുടര്‍ന്ന് റഹീനയെ നജ്മുദ്ദീന്‍ വീണ്ടും പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഇതിനിടെ നജ്മുദീന്‍ രണ്ടാംവിവാഹം കഴിച്ചു. കാളികാവ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. എന്നാല്‍ ഇതിനിടെയിലും റഹീനയുടെ പിന്നാലെയായിരുന്നു നജ്മുദീന്‍. ഒരു ദിവസം തന്റെ അറവുകടയില്‍ ജീവനക്കാരില്ലെന്ന് പറഞ്ഞ് സഹായത്തിനെന്ന പേരില്‍ റഹീനയേയും കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് അറവുമാടുകളെ അറക്കുന്ന അതേ രീതിയില്‍ ആദ്യഭാര്യയെയും കൊലപ്പെടുത്തി. പുലര്‍ച്ചെ രണ്ടുമണിക്കാണ് റഹീന നജ്മുദ്ദീനോടൊപ്പം ബൈക്കില്‍ കയറി അറവുശാലയിലേക്ക് പോയത്. കഴുത്ത് മുറിച്ച് മരണം ഉറപ്പാക്കിയ ശേഷം നജ്ജുമുദീന്‍ കത്തി ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പരപ്പനങ്ങാടി റയില്‍വേ സ്റ്റേഷനില്‍വച്ച് പ്രതി പിടിയാലാവുകയായിരുന്നു.

റഹീനയുടെ മാതാവ് സുബൈദയും സഹോദരി റിസാനയും വീട്ടിലുണ്ടായിരുന്നു. പിറ്റേന്ന് റഹീനയെ നരിക്കുനിയിലുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയതായിരുന്നു അവര്‍. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി തൃശൂര്‍, പാലക്കാട് , കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് കയ്യിലുള്ള പണം തീര്‍ന്നപ്പോള്‍ പണമെടുക്കാനായി വീട്ടിലേക്ക് വരുമ്പോഴാണ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ച് പൊലീസ് പിടിയിലായത്.

എല്ലാ തെളിവുകളും നജ്മുദീന് എതിരായിരുന്നു. 66 രേഖകള്‍, 33 തൊണ്ടിമുതലുകള്‍, 41 സാക്ഷികളേയും വിസ്തരിച്ച ശേഷമാണ് കോടതി നജ്മുദീന് വധശിക്ഷ വിധിച്ചത്. അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയില്‍വച്ച് 2017 ജൂലൈ 23നാണ് നജ്മുദീന്‍ ഭാര്യയെ കൊലപ്പെടുത്തിയത്. അഡീഷനല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്.

സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിയെ ശിക്ഷിക്കുന്നതില്‍ നിര്‍ണായകമായത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി.ഷാജു ഹാജരായി. പ്രോസിക്യൂഷന്‍ ലെയ്‌സണ്‍ ഓഫിസര്‍മാരായ പി.അബ്ദുല്‍ ഷുക്കൂര്‍, ഷാജി മോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി.അലവിയാണ് കേസില്‍ അന്വേഷണം നടത്തിയത്.

Tags:    

Similar News