ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു, വിദേശത്തേക്ക് കടത്തി? ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും തമ്മില്‍ ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ച്; ഇടപാടിന് ആദ്യം സമീപിച്ചത് തന്നെയെന്ന് പ്രവാസി വ്യവസായിയുടെ മൊഴി; അന്വേഷണം ഡിണ്ടിഗലിലേക്ക് എത്തിയത് വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ച് എസ്ഐടി നടത്തിയ അന്വേഷണത്തില്‍

ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു, വിദേശത്തേക്ക് കടത്തി?

Update: 2025-12-29 02:57 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിദേശത്തേക്ക് കടത്തിയെന്ന സംശയം ബലപ്പെടുത്തി രമേശ് ചെന്നിത്തലയുടെ സുഹൃത്തായ പ്രവാസി വ്യവസായിയുടെ മൊഴികള്‍. നേരത്തെ വിഗ്രഹങ്ങളുടെ ഇടപാടുകളാണ് ഡി മണിയും പോറ്റിയും തമ്മില്‍ നടന്നതെന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. പ്രവാസി വ്യവസായിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ സ്വര്‍ണ്ണ ഉരുപ്പടികളുടെ ഇടപാടാണ് നടന്നതെന്നാണ് വ്യക്തമാകുന്ന കാര്യം.

ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റുവെന്നാണ് വിദേശ വ്യവസായിയുടെ മൊഴി. തമിഴ്നാട് സ്വദേശിയായ ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നു. ഇതു തിരുവനന്തപുരത്തു വെച്ചായിരുന്നുവെന്നും വിദേശവ്യവസായിയുടെ മൊഴിയില്‍ പറയുന്നു. വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ച് എസ്ഐടി നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഡിണ്ടിഗലിലെത്തുന്നതും.

സ്വര്‍ണ ഉരുപ്പടികള്‍ പോറ്റി ഇടപാടുകാരനായ ഡി മണിക്ക് കൈമാറിയെന്നും, ഈ ഇടപാടിനായി ആദ്യം തന്നെയാണ് സമീപിച്ചതെന്നും വ്യവസായി മൊഴി നല്‍കിയതായുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് ഡിണ്ടിഗലിലെ ഡി മണി എന്ന സുപ്രഹ്‌മണിയിലേക്ക് എസ്ഐടി എത്തിയത്. എന്നാല്‍ പൊലീസ് അന്വേഷിക്കുന്ന ഡി മണി താനല്ലെന്നാണ് എസ്ഐടിയോട് പറഞ്ഞത്. എസ്ഐടി ഇക്കാര്യം വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം. മണിയോട് ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മണിയുടെ ഫോണിലെ സിമ്മിന്റെ യഥാര്‍ത്ഥ ഉടമയെന്ന് പറയപ്പെടുന്ന, മണിയുടെ സുഹൃത്തായ ബാലമുരുകനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ ചോദ്യം ചെയ്യലുകള്‍ നിര്‍ണായകമാകുമെന്നാണ് സൂചന. അതോടൊപ്പം കേസില്‍ അറസ്റ്റിലായ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള കസ്റ്റഡി അപേക്ഷ എസ്ഐടി ഇന്നു തന്നെ കോടതിയില്‍ സമര്‍പ്പിച്ചേക്കും.

അതിനിടെ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയെന്ന് വിധത്തിലും റിപ്പോര്‍ട്ടുകളുണ്ട്. വിവാദ വിഗ്രഹക്കടത്തുകാരന്‍ ദിണ്ടിഗല്‍ സ്വദേശി എം. സുബ്രഹ്‌മണ്യം എന്ന ഡി. മണിയുടെ അനുയായി ശ്രീകൃഷ്ണനെ പോറ്റി നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. പോറ്റിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡി. മണിക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലെ ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കഴിഞ്ഞദിവസം ദിണ്ടിഗലില്‍ മണിയെ ചോദ്യം ചെയ്യാനെത്തിയ കേരള പോലീസിനെ സഹായിച്ചിരുന്ന തമിഴ്‌നാട് പോലീസ് സംഘം പെട്ടെന്ന് പിന്മാറിയത് വലിയ ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രധാന കണ്ണി എന്ന് സംശയിക്കുന്ന ഡി. മണിയുടെ ദുരൂഹമായ വളര്‍ച്ചയെയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ഞെട്ടലാണ്. ദിണ്ടിഗല്‍ സ്വദേശി ഡി. മണിയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. വെറും ഏഴു വര്‍ഷം കൊണ്ടാണ് ഒരു സാധാരണ ഓട്ടോ ഡ്രൈവറായിരുന്ന മണി ശതകോടികളുടെ ആസ്തിയുള്ള 'ഡയമണ്ട് മണി'യായി മാറിയത്.

റിയല്‍ എസ്റ്റേറ്റ് ബിസിനസ് മറയാക്കിയാണ് ഇയാള്‍ അധോലോക ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ( വിലയിരുത്തല്‍. സ്വന്തം പേരില്‍ ഒരു സിം കാര്‍ഡ് പോലും എടുക്കാതെയാണ് മണി ആശയവിനിമയം നടത്തിയിരുന്നത്. ദിണ്ടിഗലിലെ തയ്യല്‍ക്കട ഉടമയായ ബാലമുരുകന്‍ എന്നയാളുടെ പേരിലുള്ള സിം കാര്‍ഡാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ഇയാളെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലും മണി ഇടനിലക്കാരനാക്കിയിരുന്നു.

2020 ഒക്ടോബര്‍ 26-ന് മണി എവിടെയായിരുന്നു എന്നതില്‍ വ്യക്തത വരുത്താന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പത്തനംതിട്ട സ്വദേശിയായ പ്രവാസി വ്യവസായി നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അന്വേഷണം മുറുകുന്നതിനിടെ മാധ്യമങ്ങളെ കണ്ട മണി താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടു. വിലപിടിപ്പുള്ള കാറുകള്‍ വീട്ടിലിരിക്കെ, സാധാരണക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പഴയൊരു സ്‌കൂട്ടറിലാണ് ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ജീവിതം ആത്മഹത്യയുടെ വക്കിലാണെന്നും സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നുമാണ് മണിയുടെ വാദം.

എന്നാല്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ആ പരിചയമാണോ പോറ്റിയുമായിട്ടുള്ളത് എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയില്‍ വന്ന പ്രമുഖരെ ചോദ്യം ചെയ്യാന്‍ ഇതുവരെയും എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. കേസില്‍ എട്ടാം പ്രതിസ്ഥാനത്തുള്ള രണ്ട് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനും എസ്‌ഐടിക്ക് സാധിച്ചിട്ടില്ല.

വിദേശ രാജ്യങ്ങളില്‍ അന്വേഷണം നടത്തണമെങ്കില്‍ സിബിഐ സഹായം കൂടിയേ തീരു. അന്താരാഷ്ട്ര ഇടപാടുകള്‍ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ നിയമപരമായി അധികാരമുള്ള കേന്ദ്ര ഏജന്‍സിയായ സിബിഐക്ക് കേസ് കൈമാറണമെന്ന ആവശ്യവും ശക്തമാണ്.

Tags:    

Similar News