കേടായ പന്നിമാംസമെന്ന് പറഞ്ഞ് ഓട്ടോയില്‍ എത്തിച്ചു; ഇടുക്കിയില്‍ കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് മൃതദേഹം തുണിയില്‍ പൊതിഞ്ഞ് റോഡരികില്‍ തള്ളി; ഇടതുകൈ വെട്ടിയെടുത്ത നിലയില്‍; സാജന്‍ സാമുവലിന്റേത് കൊലപാതകമെന്ന് ഉറപ്പിച്ചു പോലീസ്; പിന്നില്‍ ഏഴംഗ കൊലയാളി സംഘമെന്ന് സൂചന

കേടായ പന്നിമാംസമെന്ന് പറഞ്ഞ് ഓട്ടോയില്‍ എത്തിച്ചു

Update: 2025-02-03 05:44 GMT

മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് കേടായ പന്നിമാംസമെന്ന് പറഞ്ഞ് വഴിയതിരികില്‍ തള്ളിയത് കുപ്രസിദ്ധ ഗുണ്ടയുടെ മൃതദേഹം. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ട മേലുകാവ് എരുമാപ്ര പാറശ്ശേരിയില്‍ സാജന്‍ സാമുവലിനെയാണ് (47) കൊന്ന് വഴിയിരികില്‍ ള്ളിയത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് മേലുകാവ് സാജന്‍ സാമുവലിന്റെ മൂലമറ്റം കെ.എസ്.ഇ.ബി കോളനിക്കു സമീപം തേക്കിന്‍കൂപ്പിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ട്. മുഖത്തും ശരീരഭാഗത്തും പുഴുവരിച്ചിട്ടുണ്ട്. ഇടതുകൈ മുട്ടുമുതല്‍ അറ്റ നിലയിലായിരുന്നു. തലയുടെ വലതുവശത്തും ഉച്ചിയിലും ആഴത്തിലുള്ള മുറിവുണ്ട്. പ്രഥമദൃഷ്ട്യാ കൊലപാകമാണ് ഇതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സാജന്‍ സാമുവലിനെ കാണാനില്ലെന്ന് മേലുകാവ് പൊലീസ് സ്റ്റേഷനില്‍ മാതാവ് കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹ കണ്ടെത്തിയത്.

സാജന്റെ തിരോധാനം പോലീസ് അന്വേഷിക്കവേ മൃതദേഹം തേക്കിന്‍കൂപ്പിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴി നിര്‍ണായകമായി. ജനുവരി 30ന് രാത്രി എരുമാപ്രയില്‍നിന്ന് കേടായ പന്നിമാംസമെന്ന് പറഞ്ഞ് തുണിയില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം തേക്കിന്‍കൂപ്പിലെ ട്രാന്‍സ്ഫോര്‍മറിനു സമീപം ഇറക്കിയത്. ഇതില്‍ സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരം തന്റെ പിതാവിനോട് പറഞ്ഞു. പിതാവ് സംഭവം കാഞ്ഞാര്‍ എസ്.ഐ ബൈജു പി. ബാബുവിനെ അറിയിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇവിടെ കുഴിച്ചിടാനായി കുഴിയെടുക്കാന്‍ ശ്രമം നടത്തിയതായും സൂചനയുണ്ട്. മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തി.

തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍, കാഞ്ഞാര്‍ എസ്.എച്ച്.ഒ ശ്യാംകുമാര്‍, കാഞ്ഞാര്‍ എസ്.ഐ ബൈജു പി. ബാബു തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൊലപാതത്തിനു പിന്നില്‍ മൂലമറ്റം സ്വദേശികളായ ഏഴംഗ സംഘമെന്നു സൂചന. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം 2018 മേയില്‍ കോതമംഗലം മരിയ ബാറില്‍ വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോയെ(27) കൊല ചെയ്ത കേസിലെ പ്രതിയാണ് സാജന്‍ സാമുവല്‍ എന്ന് പൊലീസ് പറഞ്ഞു. ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് കത്തിക്കുത്ത് ഉണ്ടായത്. മുട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ബാറിലും ഇയാള്‍ കത്തിക്കുത്തു നടത്തിയിട്ടുണ്ട്. ഈ കേസിലും വിചാരണ നടന്നുവരികയാണ്.

2022 ഫെബ്രുവരിയില്‍ മുട്ടം ബാറിനു സമീപം ഗതാഗത തടസ്സമുണ്ടാക്കി കാര്‍ പാര്‍ക്ക് ചെയ്ത സാജനോട് കാര്‍ മാറ്റിയിടാന്‍ നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരുടെ നേരെ കാര്‍ ഓടിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയും കാറില്‍ നിന്നു തോക്കെടുത്ത് നാട്ടുകാരുടെ നേരെ നിറയൊഴിക്കുകയും ചെയ്തു. പരാതിക്കാരില്ലാത്തതിനാല്‍ കേസെടുത്തില്ല. 2022 ഓഗസ്റ്റില്‍ കാപ്പ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ പൊന്‍കുന്നം, മരങ്ങാട്ടുപിള്ളി, മേലുകാവ്, പാലാ, കാഞ്ഞിരപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം മൂവാറ്റുപുഴ എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ കട്ടപ്പന, മുട്ടം, തൊടുപുഴ എന്നീ സ്റ്റേഷനുകളിലും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ സാജന്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

Tags:    

Similar News