കരാറുകാരനായിരുന്ന സതീഷിന് രണ്ട് കോടിയിലേറെ കടബാധ്യത; രണ്ട് വീടുകളും ജപ്തി ഭീഷണിയില്‍; ഒരു കോടിയിലധികം രൂപ തിരിച്ചടച്ചെങ്കിലും വീണ്ടും രണ്ടു കോടിയിലേറെ തിരിച്ചടക്കാന്‍ ബാങ്കില്‍ നിന്നും നോട്ടീസ്; കോടികള്‍ കൈകാര്യം ചെയ്ത സതീഷ് ഉപജീവനത്തിനായി ഓട്ടോറിക്ഷയും വാങ്ങി
കരാറുകാരനായിരുന്ന സതീഷിന് രണ്ട് കോടിയിലേറെ കടബാധ്യത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കരാറുകാരനായ കരമന തമലം കാട്ടാംവിള കേശവ ഭവനത്തില്‍ സതീഷി(53)നെയും ഭാര്യ ബിന്ദു(48)വിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷനും. ബാങ്കില്‍ നിന്നും നിരന്തരം നോട്ടീസ് എത്തിയതോടയാണ് സതീഷ് ആത്മഹത്യ ചെയ്തത്. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള പീഡനമാണ് മരണകാരണമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. രണ്ട് കോടിയോളം രൂപയുടെ കടബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. കോടികള്‍ കൈകാര്യം ചെയ്ത സതീഷ് അവസാന കാലത്ത് ഉപജീവനത്തിനായി ഓട്ടോറിക്ഷയും വാങ്ങേണ്ടി വന്നു.
സതീഷിന്റെ മൃതദേഹം കഴുത്തറത്ത നിലയിലും ബിന്ദു കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലുമായിരുന്നു. സതീഷിനെ കൊലപ്പെടുത്തിയശേഷം ബിന്ദു ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്ക് രണ്ടു കോടിയിലധികം രൂപയുടെ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. താമസിക്കുന്ന വീടും മുടവന്‍മുകളിലുള്ള മറ്റൊരു വീടുമടക്കം ജപ്തി ഭീഷണിയിലായിരുന്നു. ഏകമകന്‍ സബിത്ത് സൗദി അറേബ്യയിലാണ്. സതീഷും ബിന്ദുവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. തൊട്ടടുത്തായി സതീഷിന്റെ ബന്ധുക്കളും താമസിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ ബിന്ദുവിന്റെ സഹോദരന്‍ ബിനു വീട്ടിലെത്തിയപ്പോള്‍ ആരെയും പുറത്തുകണ്ടില്ല. ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കളുടെ സഹായത്തോടെ വീടിനുള്ളില്‍ കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ക്ലാസ് ലൈസന്‍സുള്ള കരാറുകാരനായിരുന്നു സതീഷ്. മകനും ഇടയ്ക്ക് കരാര്‍ ജോലികളെടുത്ത് ചെയ്തിരുന്നു. ജോലിസംബന്ധമായ ആവശ്യത്തിനായി ബാങ്കില്‍നിന്ന് 60 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കരമനയിലെ വീടും മുടവന്‍മുകളിലുള്ള വീടും പണയപ്പെടുത്തിയായിരുന്നു വായ്പ.
പലപ്പോഴായി ഒരു കോടിയിലധികം രൂപ തിരിച്ചടച്ചെങ്കിലും വീണ്ടും രണ്ടു കോടിയിലേറെ രൂപ അടയ്ക്കാനുണ്ടെന്നായിരുന്നു ബാങ്കില്‍ നിന്നുള്ള അറിയിപ്പെന്ന് ബന്ധുക്കള്‍ പറഞ്ഞു. സാമ്പത്തികപ്രശ്‌നങ്ങളെയും അസുഖത്തെയും തുടര്‍ന്ന് കരാര്‍ ജോലി നിര്‍ത്തിയ സതീഷ് ഉപജീവനത്തിനായി രണ്ടുമാസം മുന്‍പ് ഓട്ടോറിക്ഷ വാങ്ങിയിരുന്നു.
മൃതദേഹങ്ങള്‍ മാറ്റണമെങ്കില്‍ കളക്ടറോ ആര്‍ഡിഒയോ എത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തഹസില്‍ദാരെത്തി ചര്‍ച്ച നടത്തി, എട്ടു മണിക്കൂറിനുശേഷമാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയത്. വിദേശത്തുള്ള മകനെത്തിയശേഷമാകും ഇരുവരുടെയും സംസ്‌കാരം നടത്തുക. ഫോര്‍ട്ട് എസിപി, കരമന എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.