'ബിന്ദുവിനെ നല്ല ആണ്‍പിള്ളേര്‍ കൊന്നു'; കുളിമുറിയില്‍ വച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍; പിന്നില്‍ സെബാസ്റ്റ്യന്‍ എന്ന് മൊഴി വീണ്ടും കൊടുത്ത് ശശികല; സോഡാ പൊന്നപ്പനെ കൊണ്ട് സത്യം പറയിക്കാന്‍ കഴിയുമെന്ന് ക്രൈംബ്രാഞ്ചിനും പ്രതീക്ഷ; യഥാര്‍ത്ഥ വില്ലന്‍ ഫ്രാങ്ക്‌ളിനോ? പള്ളിപ്പുറത്ത് ദുരൂഹത തുടരുന്നു

Update: 2025-08-16 03:26 GMT

ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ പള്ളിപ്പുറം ചൊങ്ങുംതറയില്‍ സി.എം.സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സെബാസ്റ്റ്യന്റെ മുന്‍ സുഹൃത്ത് കടക്കരപ്പള്ളി സ്വദേശി ശശികലയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ക്രൈംബ്രാഞ്ച് സംഘം ശശികലയുടെ മൊഴിയെടുത്തു. ഫോണ്‍ റിക്കോര്‍ഡ് അടക്കം പുറത്തു വന്നിരുന്നു. സെബാസ്റ്റ്യനും ഈ രണ്ടു സുഹൃത്തുക്കള്‍ക്കുമെതിരെ താന്‍ 3 വര്‍ഷം മുന്‍പു വിവരങ്ങള്‍ നല്‍കിയിട്ടും പൊലീസും ക്രൈംബ്രാഞ്ചും കാര്യമായി അന്വേഷിച്ചില്ലെന്നും ശശികല ആരോപിച്ചിരുന്നു.

ശശികലയും ഒരു സ്ഥലക്കച്ചവടക്കാരനുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണു കൊലപാതകം സംബന്ധിച്ച പരാമര്‍ശം. ഇതില്‍ പരാമര്‍ശിക്കപ്പെടുന്നവരെ ചോദ്യം ചെയ്യും. ബിന്ദു പത്മനാഭന്‍ കേസില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങണോ എന്ന് ഉടനെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിന്ദു ജീവിച്ചിരിപ്പില്ലെന്നും അവരെ നേരത്തേ തന്നെ 'നല്ല ആണ്‍പിള്ളേര്‍ കൊന്നു കളഞ്ഞു' എന്നും സെബാസ്റ്റ്യന്റെ ഒരു സുഹൃത്ത് തന്നോടു പറഞ്ഞിട്ടുണ്ടെന്നു ശശികല ആരോപിക്കുന്നു. ബിന്ദുവിന്റെ തിരോധാനം വലിയ വാര്‍ത്തയായപ്പോള്‍ ആയിരുന്നു ഈ സംഭാഷണം. സെബാസ്റ്റ്യന്റെ മറ്റൊരു സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണമാണു പുറത്തു വന്നത്. വസ്തു ഇടനിലക്കാരനായ ഇയാള്‍ക്കും ബിന്ദുവുമായി അടുപ്പമുണ്ടായിരുന്നു. ബിന്ദുവിനെ കൊന്നുകളഞ്ഞു എന്നു തന്നോടു പറഞ്ഞ വ്യക്തിയും സെബാസ്റ്റ്യനും ചേര്‍ന്നാണു കൊലപാതകം നടത്തിയത് എന്നാണു ശശികലയുടെ ആരോപണം.പള്ളിപ്പുറത്തെ വീട്ടിലെ കുളിമുറിയില്‍ വച്ചു തലയ്ക്കടിച്ചു ബിന്ദുവിനെ കൊലപ്പെടുത്തിക്കാണുമെന്നും ശശികല പറയുന്നു. ബിന്ദു പത്മനാഭന് എന്തു സംഭവിച്ചെന്ന് ഇവര്‍ക്കും അറിയാം. അവരെ വിശദമായി ചോദ്യം ചെയ്തിരുന്നെങ്കില്‍ കേസ് തെളിയുമായിരുന്നു. പക്ഷേ, താന്‍ നല്‍കിയ തെളിവുകളും ഫോണ്‍ സംഭാഷണ രേഖയും കാര്യമായി നേരത്തെ പരിശോധിച്ചില്ല. ക്രൈംബ്രാഞ്ച് വിളിച്ചപ്പോള്‍ ആലപ്പുഴയിലെത്തി മൊഴി നല്‍കിയിരുന്നെന്നും ശശികല പറഞ്ഞു.

ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാങ്ക്ളിനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. സെബാസ്റ്റ്യനും സുഹൃത്തായ ഫ്രാങ്ക്ളിനും വസ്തു ബ്രോക്കര്‍മാരാണ്. ദല്ലാളായ സോഡാ പൊന്നപ്പന്‍ അയല്‍വാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. നാലു വര്‍ഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പന്‍ സംസാരിച്ചത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ശശികലയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് ബിന്ദുവിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പൊന്നപ്പന്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. ബിന്ദു പത്മനാഭന്റെ സ്വത്ത് വില്‍ക്കാന്‍ വേണ്ടി സെബാസ്റ്റ്യനെയും ഫ്രാങ്ക്ളിനെയും താനാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് ഇയാള്‍ പറയുന്നുണ്ട്. ബിന്ദുവിന്റെ കൈയില്‍ പണമുണ്ടെന്ന് മനസിലായതോടുകൂടി സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും അവിടത്തെ സ്ഥിരം സന്ദര്‍ശകരായി. ബിന്ദുവിനെ സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും ചേര്‍ന്ന് ലഹരി നല്‍കി മയക്കിയശേഷം ശുചിമുറിയില്‍ വച്ച് കൊലപ്പെടുത്തിയെന്നും ശബ്ദരേഖയിലുണ്ട്.

അവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. ഒരു ദിവസം വൈകിട്ട് തന്നെ കാണാന്‍ സെബാസ്റ്റ്യന്‍ വന്നിരുന്നു. അന്ന് സെബാസ്റ്റ്യന്റെ മുഖത്ത് ബിന്ദു തല്ലിയതിന്റെ പാട് ഉണ്ടായിരുന്നു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചിരുന്നെന്നും പൊന്നപ്പന്‍ പറയുന്നുണ്ട്. 2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബര്‍ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരന്‍ പ്രവീണ്‍കുമാര്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. പരാതി ജില്ലാ പൊലീസ് മേധാവി വഴി 2017 ഒക്ടോബര്‍ 9ന് കുത്തിയതോട് സി ഐ ഓഫീസില്‍ എത്തി. എന്നാല്‍ 70 ദിവസത്തിന് ശേഷം ഡിസംബര്‍ 19നാണ് 1400/2017 നമ്പരില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് ഇട്ടത്. ഈ സമയത്തെല്ലാം അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ മൂക്കുകയര്‍ ഇട്ടിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. രണ്ട് ഉന്നതര്‍ കൈക്കൂലി കൈപ്പറ്റിയതായും ആരോപണം വന്നിരുന്നു.

2012 ലാണ് ഫ്രാങ്ക്‌ളിന്‍ ചേര്‍ത്തലയില്‍ താമസമാക്കുന്നത്. സ്ഥലക്കച്ചവടത്തിലൂടെയാണ് ഇയാള്‍ മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചത്. ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുമായി ഒരു സൗഹൃദം ഇയാള്‍ സ്ഥാപിച്ചിരുന്നു. സെബാസ്ററ്യനും ഫ്രാങ്ക്ളിനും ചേര്‍ന്നാണ് സ്ഥലമിടപാടുകള്‍ നടത്തിയിരുന്നത്. ഇതോടെ സൂത്രധാരന്‍ ഫ്രാങ്ക്ളിന്‍ ആണോ എന്ന സംശയവും ഉയരുന്നുണ്ട്. സെബാസ്റ്റിയന്റെ വീട്ടിലെ കുളിമുറിയിലാണ് കൊലപാതകമെന്ന് പൊന്നന്‍ വെളിപ്പെടുത്തുന്നത് ശബ്ദരേഖയിലുണ്ട്. മയക്കുമരുന്ന് നല്‍കിയശേഷമാണ് കൊന്നത്. പൊന്നനാണ് ബിന്ദുവിനെ സെബാസ്റ്റിയനുമായും ഫ്രങ്ക്‌ളിനുമായി ബന്ധിപ്പിച്ചത്. വസ്തുദല്ലാളായ പൊന്നനെ ഭൂമി വില്‍ക്കാനാണ് ബിന്ദു സമീപിച്ചത്. പിന്നീട് ഇരുവരുമായും ബിന്ദു അടുത്തബന്ധത്തിലായി. വസ്തുവിറ്റശേഷം പൊന്നന് കമീഷന്‍ നല്‍കി. ബിന്ദുവിന്റെ വീട്ടിലെ കിടക്കയില്‍ സൂക്ഷിച്ച വന്‍തുക ഇവര്‍ കൈക്കലാക്കിയെന്നും ശബ്ദരേഖയിലുണ്ട്.

ചേര്‍ത്തല വാരനാട് സ്വദേശി ഐഷയെ കാണാതായ കേസിലും തെളിവു ശേഖരിക്കാനാണു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സെബാസ്റ്റ്യന്റെ വീട്ടില്‍നിന്നു കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലം കൂടി ലഭിച്ച ശേഷമായിരിക്കും ഇത്. സെബാസ്റ്റ്യന്റെ സുഹൃത്ത് വാരനാട് സ്വദേശി റോസമ്മയെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അവരെ വീണ്ടും ചോദ്യം ചെയ്യും. ഐഷയുടെ മക്കള്‍ റോസമ്മയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ജെയ്‌നമ്മ കേസില്‍ റിമാന്‍ഡിലാണ് നിലവില്‍ സെബാസ്റ്റ്യന്‍. ജെയ്നമ്മയുടെ രക്തക്കറയില്‍ സ്ഥിരീകരണം വന്നിരുന്നു. ഇതിന് പിന്നാലെയാണ് കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നത്.

കടക്കരപ്പള്ളി ആലുങ്കല്‍ സമ്പന്ന കുടുംബാംഗം ബിന്ദു പത്മനാഭനെ 2013 ആഗസ്തിലാണ് കാണാതായത്. വിദേശത്തുള്ള ഏകസഹോദരന്‍ 2017 സെപ്തംബറിലാണ് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്. 2002ല്‍ മരിച്ച അമ്മയുടെ പേരിലെ ഭൂമി 2003ല്‍ വിറ്റതായും മറ്റും വിവരം ലഭിച്ചതോടെയാണ് രേഖകള്‍ സമാഹരിച്ച് പരാതിപ്പെട്ടത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ അനുബന്ധ കുറ്റകൃത്യങ്ങള്‍ അന്വേഷണത്തിനിടെ കണ്ടെത്തുകയും സെബാസ്റ്റിയന്‍ ഉള്‍പ്പെടെ ഏതാനും പേര്‍ റിമാന്‍ഡിലായതുമാണ്. സംസ്ഥാനത്ത് പുറത്തും ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും ബിന്ദുവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ബിന്ദു ജീവിച്ചിരിപ്പില്ലെന്നും തിരോധാനത്തിന് പിന്നില്‍ സെബാസ്റ്റിയനാണെന്നും ക്രൈംബ്രാഞ്ച് നിഗമനത്തില്‍ എത്തിയിരുന്നു. എന്നാല്‍ തെളിവ് ലഭിക്കാത്തതാണ് അന്വേഷണത്തില്‍ പ്രതിസന്ധിയായത്.

Tags:    

Similar News