ദേവേന്ദുവിന്റെ കൊലയില്‍ അമ്മയ്ക്കും പങ്ക്? ശ്രീതുവിന്റെ മൊഴികളില്‍ അടിമുടി ദുരൂഹതയെന്ന് തിരിച്ചറിഞ്ഞ് പോലീസ്; തട്ടിപ്പു കേസുകളില്‍ നിറയുന്നത് ബാലരാമപുരത്ത് കാരിയുടെ നിഗൂഡ ഇടപെടലുകള്‍; ആ 'ലിവിംഗ് ടുഗദര്‍' സുഹൃത്തിനെ കണ്ടെത്താനും നീക്കം; രക്ഷപ്പെടാന്‍ ശ്രീതു പുറത്തെടുക്കുന്നത് വജ്രായുധങ്ങളോ?
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുള്ള കുഞ്ഞിനെ അമ്മാവന്‍ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവിനും പങ്കുണ്ടെന്ന നിലപാടിലേക്ക് പോലീസ് ഈ സാഹചര്യത്തിലാണ് ശ്രീതുവിനെതിരേ തൊഴില്‍ തട്ടിപ്പിനും കേസ് എടുക്കുന്നത്. ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ശ്രീതു പലരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്ന പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൂന്നുപേരാണ് പണം തട്ടിയതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയാണെന്നാണ് ശ്രീതു സ്വയം പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍, കുട്ടിയുടെ കൊലപാതക കേസ് പുറത്തുവന്നതിന് പിന്നാലെ ശ്രീതു ദേവസ്വം ബോര്‍ഡില്‍ താത്കാലിക ജീവനക്കാരിയായിരുന്നുവെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഒടുവില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ പോലും ശ്രീതു ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്തിരുന്നില്ലെന്നാണ് കണ്ടെത്തി. അതായത് തട്ടിപ്പു നടത്തുന്നതില്‍ വിരുതയാണ് ശ്രീതു. ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്തും ഭാര്യയ്‌ക്കെതിരെ പോലീസിന് മൊഴി നല്‍കി. ഈ സാഹചര്യത്തിലാണ് ദേവേന്ദുവിന്റെ കൊലയിലും അമ്മയിലേക്ക് സംശയം നീളുന്നത്. 36 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് ജോത്സ്യനെതിരേ ശ്രീതു ഒരു പരാതി നല്‍കിയിരുന്നു. ജോത്സ്യന്റെ നിര്‍ദേശപ്രകാരം ഒരു പൊതുപ്രവര്‍ത്തകന്റെ കൈവശം പണം നല്‍കിയെന്നാണ് ശ്രീതു പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, ഇങ്ങനെയൊരാളെയോ ഇത്തരത്തിലുള്ള ഒരു സന്ദേശമോ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതോടെ ശംഖുമുഖം ദേവീദാസിന്റെ മൊഴിയും നിര്‍ണ്ണായകമായി. ശ്രീതുവിനെതിരെ ദേവീദാസന്‍ ലിവിംഗ് ടുഗദര്‍ ബന്ധം അടക്കം ആരോപിച്ചിട്ടുണ്ട്. അതായത് പല ദുരൂഹതകളും ശ്രീതുവുമായി ബന്ധപ്പെട്ടുണ്ട്.
ജനുവരി 30 വ്യാഴാഴ്ചയാണ് ബാലരാമപുരം കോട്ടുകാല്‍ക്കോണം വാറുവിളാകത്തുവീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതിമാരുടെ മകള്‍ ദേവേന്ദുവിനെ ശ്രീതുവിന്റെ സഹോദരന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതിനു പിന്നില്‍ അന്ധവിശ്വാസമാണെന്നായിരുന്നു ആദ്യ സൂചനകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ മന്ത്രവാദം നടത്തിയ ജോത്സ്യനെ പോലീസ് ചോദ്യംചെയ്യുകയും ചെയ്തിരുന്നു. രണ്ടാമത്തെ കുട്ടിയുടെ ഗര്‍ഭധാരണ സമയത്ത് തന്നെ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ശ്രീതു തന്ത്രപരമായ നീക്കം നടത്തിയിരുന്നു. ഇതിന് രഹസ്യ സ്വഭാവമുള്ള വിശദീകരണം പോലും ശ്രീതു നടത്തിയെന്നാണ് സൂചന. താലി കെട്ടിയ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ 'വജ്രായുധം' ആയിരുന്നു ശ്രീതു പുറത്തെടുത്തത്. എന്നിട്ടും കുട്ടികളെ ഓര്‍ത്ത് ശ്രീജിത്ത് തുടര്‍ന്നു. ശ്രീജിത്തിന്റെ വീട്ടില്‍ നിന്നും പ്രശ്നങ്ങള്‍ കാരണമാണ് ശ്രീതു ബാലരാമപുരത്തേക്ക് എത്തിയത്. അതിന് ശേഷം തീര്‍ത്തും ദുരൂഹമായിരുന്നു ജീവിതം.
ശ്രീതുവിന്റെ അച്ഛന്‍ ഉദയന്റെ മരണത്തിലും നാട്ടുകാര്‍ ദുരൂഹത കാണുന്നുണ്ട്. മകളുടെ നിലപാടുകളെ ഉദയന്‍ എതിര്‍ത്തിരുന്നു. അതിന്റെ വിലയാണോ ഉദയന്റെ മരണമെന്ന സംശയം സജീവാണ്. തന്ത്രപരമായി കളിക്കുന്ന ശ്രീതുവിന് പിന്നില്‍ വമ്പന്‍ തോക്കുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. ചെറിയ മാനസിക പ്രശ്നമുള്ള ഹരികുമാറിനെ കൊലപാതകിയാക്കി കേസില്‍ നിന്നും തടിയൂരാനുള്ള ശ്രീതുവിന്റെ നീക്കമാണോ നടക്കുന്നതെന്ന സംശയവും സജീവമാണ്. എന്നാല്‍ പോലീസ് അന്വേഷണം ശ്രീതുവിലേക്ക് കടക്കുന്നില്ല. ഹരികുമാറിന്റെ കുറ്റസമ്മതമാണ് ഇതിന് തടസ്സം. ഈ കുറ്റസമ്മതവും ഉന്നത തല ഗൂഡാലോചനയാകാന്‍ സാധ്യത ഏറെയാണ്.
ഹരികുമാറിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും അതിന് എല്ലാ സഹായവും സഹോദരി ചെയ്തു കൊടുത്തുവെന്ന തരത്തിലാണ് ആദ്യ വാര്‍ത്തകള്‍. എന്നാല്‍ ഹരികുമാറിന് അത്തരം പ്രശ്നങ്ങളുളളതായി ആര്‍ക്കും അറിയില്ല. ദേവേന്ദുവിനെ കൊലപ്പെടുത്തിയ മാതൃസഹോദരന്‍ ഹരികുമാറിനു പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം. പത്താം ക്ലാസ് കഴിഞ്ഞ് ചെണ്ട അഭ്യസിക്കാന്‍ പോയി. ഉത്സവങ്ങളിലും മറ്റും ചെണ്ടമേളത്തിനും പോകാറുണ്ടായിരുന്നു. മൂന്നു വര്‍ഷം ആലപ്പുഴയിലെ ഒരു ദേവീക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നുവെന്ന് ഇയാള്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ ശ്രീതുവും ഭര്‍ത്താവ് ശ്രീജിത്തും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് വിലയിരുത്തല്‍.
അടുത്തടുത്ത മുറികളില്‍ നിന്ന് ഇരുവരും നിരന്തരം വാട്സാപ് ചാറ്റും വിഡിയോ കോളും ചെയ്യാറുണ്ടായിരുന്നു. ഇത്തരം വീഡിയോ കോളിന് പിന്നില്‍ സഹോദരിയുടെ സമ്മര്‍ദ്ദമാണോ എന്ന സംശയവും സജീവമാണ്. ശ്രീതുവിനോട് ഹരികുമാര്‍ വഴിവിട്ടു പെരുമാറാന്‍ ശ്രമിച്ചിരുന്നെന്നും അടുപ്പത്തിനു കുഞ്ഞ് തടസ്സമാകുമെന്നു കരുതിയാണ് കൊലപ്പെടുത്തിയതെന്നുമാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ പൊലീസിനു ലഭിച്ച വിവരം.