ബാലരാമപുരം ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ദുരൂഹത തുടരവേ അമ്മ ശ്രീതു അറസ്റ്റില്‍; നടപടി ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം തട്ടിയ കേസില്‍; ശ്രീതുവിനെതിരെ എത്തിയത് പത്ത് പരാതികള്‍; മറ്റ് പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നതായി എസ്.പി; കൊലപാതകത്തിലെ പങ്കും പരിശോധിക്കും

ബാലരാമപുരം ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ദുരൂഹത തുടരവേ അമ്മ ശ്രീതു അറസ്റ്റില്‍

Update: 2025-02-02 12:49 GMT

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരി കൊല്ലപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കവേ പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പു കേസിലാണ് അറസ്റ്റിലായിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന് കാണിച്ച് ശ്രീതുവിനെതിരെ കൂടുതല്‍ പേര്‍ സാമ്പത്തിക തട്ടിപ്പ് പരാതി നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്ന് പറഞ്ഞായിരുന്നു പരാതി. അതേസമയം കൊലപാതകത്തില് ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസര്‍ എന്ന പേരില്‍ ഷിജു എന്നയാള്‍ക്ക് നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഇതടക്കം പത്ത് പരാതികളാണ് പൊലീസിന് കിട്ടിയത്. മറ്റ് പരാതികളില്‍ അന്വേഷണം നടക്കുകയാണെന്ന് എസ്പി കെഎസ് സുദര്‍ശന്‍ പ്രതികരിച്ചു. അതേസമയം ദേവേന്ദുവിന്റെ മരണത്തില്‍ നാലാം ദിനവും ബാലരാമപുരം കൊലകേസില്‍ അടിമുടി ദുരൂഹത നിറഞ്ഞ് നില്‍ക്കുകയാണ്.

കുഞ്ഞിനെ അമ്മാവന്‍ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിന് അന്വേഷണം തുടരുന്നതിനിടെയാണ് അമ്മക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസെടുത്തത്. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരി എന്നായിരിന്നു കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ ശ്രീതു നാട്ടുകാരോട് പറഞ്ഞിരുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ പോലും ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്തിട്ടില്ലാത്ത ശ്രീതു, ജോലി വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നുമായി പണം തട്ടിയത്.

പല തവണകളായി 10 ലക്ഷം രൂപ ശ്രീതു തട്ടിയെന്നാണ് ബാലരാമപുരം സ്വദേശിയുടെ പരാതി. വിശ്വാസവഞ്ചന, സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീതുവിനെതിരെ ചുമത്തിയത്. തട്ടിപ്പില്‍ ഇടനിലക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. നേരത്തെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച, കരിക്കകം സ്വദേശിയായ ജ്യോത്സന്‍ ദേവിദാസന് ഈ ഇടപാടുകളില്‍ പങ്കുണ്ടോ എന്നും പോലീസ് പരിശോദിക്കും.

സാമ്പത്തിക തട്ടിപ്പുകള്‍ക്ക്, കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഹരികുമാറിനെ നാളെ കസ്റ്റഡിയില്‍ വാങ്ങും. മാനസിക ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യാനാണ് നീക്കം. അടിക്കടി ഇയാള്‍ മൊഴി മാറ്റിയതും, മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതും പൊലീസിനെ കുഴപ്പിച്ചിരുന്നു. കേസില്‍ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുന്നത് പൊലീസിനെ കുഴയ്ക്കുന്ന സാഹചര്യത്തില്‍ നാളെ മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യം തേടുന്നത്.

തട്ടിപ്പുകേസില്‍ ശ്രീതു പെട്ടതോടെ ഭര്‍ത്താവ് ശ്രീജിത്തും ഭാര്യയ്ക്കെതിരെ പോലീസിന് മൊഴി നല്‍കി. ഈ സാഹചര്യത്തിലാണ് ദേവേന്ദുവിന്റെ കൊലയിലും അമ്മയിലേക്ക് സംശയം നീളുന്നത്. 36 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് ജോത്സ്യനെതിരേ ശ്രീതു ഒരു പരാതി നല്‍കിയിരുന്നു. ജോത്സ്യന്റെ നിര്‍ദേശപ്രകാരം ഒരു പൊതുപ്രവര്‍ത്തകന്റെ കൈവശം പണം നല്‍കിയെന്നാണ് ശ്രീതു പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, ഇങ്ങനെയൊരാളെയോ ഇത്തരത്തിലുള്ള ഒരു സന്ദേശമോ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതോടെ ശംഖുമുഖം ദേവീദാസിന്റെ മൊഴിയും നിര്‍ണ്ണായകമായി.

ശ്രീതുവിനെതിരെ ദേവീദാസന്‍ ലിവിംഗ് ടുഗദര്‍ ബന്ധം അടക്കം ആരോപിച്ചിട്ടുണ്ട്. അതായത് പല ദുരൂഹതകളും ശ്രീതുവുമായി ബന്ധപ്പെട്ടുണ്ട്. ജനുവരി 30 വ്യാഴാഴ്ചയാണ് ബാലരാമപുരം കോട്ടുകാല്‍ക്കോണം വാറുവിളാകത്തുവീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതിമാരുടെ മകള്‍ ദേവേന്ദുവിനെ ശ്രീതുവിന്റെ സഹോദരന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതിനു പിന്നില്‍ അന്ധവിശ്വാസമാണെന്നായിരുന്നു ആദ്യ സൂചനകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ മന്ത്രവാദം നടത്തിയ ജോത്സ്യനെ പോലീസ് ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

രണ്ടാമത്തെ കുട്ടിയുടെ ഗര്‍ഭധാരണ സമയത്ത് തന്നെ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ശ്രീതു തന്ത്രപരമായ നീക്കം നടത്തിയിരുന്നു. ഇതിന് രഹസ്യ സ്വഭാവമുള്ള വിശദീകരണം പോലും ശ്രീതു നടത്തിയെന്നാണ് സൂചന. താലി കെട്ടിയ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ 'വജ്രായുധം' ആയിരുന്നു ശ്രീതു പുറത്തെടുത്തത്. എന്നിട്ടും കുട്ടികളെ ഓര്‍ത്ത് ശ്രീജിത്ത് തുടര്‍ന്നു. ശ്രീജിത്തിന്റെ വീട്ടില്‍ നിന്നും പ്രശ്‌നങ്ങള്‍ കാരണമാണ് ശ്രീതു ബാലരാമപുരത്തേക്ക് എത്തിയത്. അതിന് ശേഷം തീര്‍ത്തും ദുരൂഹമായിരുന്നു ജീവിതം.

ശ്രീതുവിന്റെ അച്ഛന്‍ ഉദയന്റെ മരണത്തിലും നാട്ടുകാര്‍ ദുരൂഹത കാണുന്നുണ്ട്. മകളുടെ നിലപാടുകളെ ഉദയന്‍ എതിര്‍ത്തിരുന്നു. അതിന്റെ വിലയാണോ ഉദയന്റെ മരണമെന്ന സംശയം സജീവാണ്. തന്ത്രപരമായി കളിക്കുന്ന ശ്രീതുവിന് പിന്നില്‍ വമ്പന്‍ തോക്കുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. ചെറിയ മാനസിക പ്രശ്‌നമുള്ള ഹരികുമാറിനെ കൊലപാതകിയാക്കി കേസില്‍ നിന്നും തടിയൂരാനുള്ള ശ്രീതുവിന്റെ നീക്കമാണോ നടക്കുന്നതെന്ന സംശയവും സജീവമാണ്. എന്നാല്‍ പോലീസ് അന്വേഷണം ശ്രീതുവിലേക്ക് കടക്കുന്നില്ല. ഹരികുമാറിന്റെ കുറ്റസമ്മതമാണ് ഇതിന് തടസ്സം. ഈ കുറ്റസമ്മതവും ഉന്നത തല ഗൂഡാലോചനയാകാന്‍ സാധ്യത ഏറെയാണ്.

ഹരികുമാറിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും അതിന് എല്ലാ സഹായവും സഹോദരി ചെയ്തു കൊടുത്തുവെന്ന തരത്തിലാണ് ആദ്യ വാര്‍ത്തകള്‍. എന്നാല്‍ ഹരികുമാറിന് അത്തരം പ്രശ്‌നങ്ങളുളളതായി ആര്‍ക്കും അറിയില്ല. ദേവേന്ദുവിനെ കൊലപ്പെടുത്തിയ മാതൃസഹോദരന്‍ ഹരികുമാറിനു പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം. പത്താം ക്ലാസ് കഴിഞ്ഞ് ചെണ്ട അഭ്യസിക്കാന്‍ പോയി. ഉത്സവങ്ങളിലും മറ്റും ചെണ്ടമേളത്തിനും പോകാറുണ്ടായിരുന്നു. മൂന്നു വര്‍ഷം ആലപ്പുഴയിലെ ഒരു ദേവീക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നുവെന്ന് ഇയാള്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ ശ്രീതുവും ഭര്‍ത്താവ് ശ്രീജിത്തും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് വിലയിരുത്തല്‍.

Tags:    

Similar News