നെഞ്ചില്‍ കുത്തിയ കത്തിയുമായി പോലീസ് സ്റ്റേഷനില്‍; 15 കാരനെ മര്‍ദ്ദിച്ചത് സ്‌കൂളിന് പുറത്ത് വച്ച് മൂന്ന് പേര്‍ ചേര്‍ന്ന്; കുട്ടിയെ കുത്തിയത് മര്‍ദ്ദിച്ചതിനുള്ള പക; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

Update: 2025-09-06 07:50 GMT

ന്യൂഡല്‍ഹി: സ്‌കൂളിനു പുറത്തുവച്ച് സഹപാഠിയെ കുത്തിയ കേസില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ പഹര്‍ഗഞ്ച് പ്രദേശത്താണ് സെപ്റ്റംബര്‍ 4-നാണ് സംഭവം നടന്നത്. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ 15 കാരന്‍ കത്തി നെഞ്ചില്‍ കുത്തിയ നിലയില്‍ തന്നെ പഹര്‍ഗഞ്ച് പൊലീസ് സ്‌റ്റേഷനിലെത്തി സഹായം തേടുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ കലാവതി ശരണ്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ആര്‍.എം.എല്‍. ആശുപത്രിയിലേക്കു മാറ്റിയ ശേഷമാണ് കത്തി പുറത്തെടുത്തത്.

പ്രാഥമിക അന്വേഷണത്തില്‍ 10, 15 ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന മര്‍ദന സംഭവത്തിനുള്ള പ്രതികാരമായാണ് ആക്രമണമെന്നു പൊലീസ് വ്യക്തമാക്കി. സ്‌കൂള്‍ ഗേറ്റിനു സമീപം വിദ്യാര്‍ഥിയെ തടഞ്ഞാണ് മൂവരും ചേര്‍ന്ന് ആക്രമണം നടത്തിയത്. ഒരാള്‍ കുത്തിയപ്പോള്‍ മറ്റു രണ്ടുപേര്‍ പിടിച്ചുവച്ചു. ഒരാള്‍ പൊട്ടിയ ബിയര്‍ കുപ്പിയുമായി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

15, 16 വയസ്സുള്ള മൂവരെയും ബാലസംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കത്തിയും പൊട്ടിയ ബിയര്‍ കുപ്പിയും സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു. കേസില്‍ തുടര്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News