കൊച്ചി കോര്‍പ്പറേഷനില്‍ അളയില്‍ ഉള്ളത് മൂത്ത ഇനങ്ങളോ? 'ഞാന്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ കൈക്കൂലി വാങ്ങുന്ന ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍'; വെളിപ്പെടുത്തലുമായി പിടിയിലായ സ്വപ്ന; പകുതിയിലധികം ബിള്‍ഡിങ് ഇന്‍സ്‌പെക്ടര്‍മാരും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും കൈകൂലിക്കാരെന്ന് തുറന്നുപറച്ചില്‍; കൈക്കൂലി പണം കൊണ്ട് സ്വപ്ന സ്ഥലവും വീടും വാങ്ങി

കൊച്ചി കോര്‍പ്പറേഷനില്‍ അളയില്‍ ഉള്ളത് മൂത്ത ഇനങ്ങളോ?

Update: 2025-05-03 04:56 GMT

കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷനില്‍ കൈക്കൂലി വാങ്ങവേ സ്വപ്‌ന എന്ന ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ പിടിയിലായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക് വരികയാണ്. കോര്‍പ്പറേഷനിലെ അഴിമതിക്കാരില്‍ സ്വപ്‌ന അടക്കമുള്ളവര്‍ ഒരു ചെറുമീന്‍ മാത്രമാണെന്നും അളയില്‍ വലിയ ഇനങ്ങള്‍ ഉണ്ടെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. കോര്‍പ്പറേഷനില്‍ പകുതിയിലധികം ബിള്‍ഡിങ് ഇന്‍സ്‌പെക്ടര്‍മാരും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും കൈകൂലിക്കാരാണെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. താനാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ കൈകൂലി വാങ്ങുന്നതെന്നും സ്വപ്ന വിജിലന്‍സിനോട് വെളിപ്പെടുത്തി.

സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. മൂന്ന് ദിവസത്തേയ്ക്കാണ് സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങുക. കൈകൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സ്വപ്ന ഒരു മാസം കൈകൂലിയായി മാത്രം മൂന്ന് ലക്ഷം രൂപ സമ്പാദിച്ചിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. കൈക്കൂലി പണമുപയോഗിച്ച് സ്ഥലവും വീടും വാങ്ങിയതായും വിജിലന്‍സിന് തെളിവ് ലഭിച്ചു. മറ്റ് കെട്ടിട ഇന്‍സ്പെക്ടര്‍മാരുമായി ചേര്‍ന്നും സ്വപ്ന കൈക്കൂലി വാങ്ങി. കെട്ടിട ഇന്‍സ്പെക്ടര്‍മാരും വിജിലന്‍സ് നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസമാണ് കെട്ടിട പെര്‍മിറ്റിന് 15,000 രൂപ കൈക്കൂലി സ്വപ്നയെ വിജിലന്‍സ് പിടികൂടുന്നത്. കോര്‍പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയര്‍ ആണ് പിടിയിലായ സ്വപ്ന. ഇവര്‍ തൃശൂര്‍ മണ്ണൂത്തി സ്വദേശിനിയാണ്. എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് വൈറ്റില വൈലോപ്പിള്ളി റോഡില്‍ പൊന്നുരുന്നി ക്ഷേത്രത്തിന് സമീപം സ്വന്തം കാറില്‍ വെച്ച് പണം വാങ്ങുമ്പോഴാണ് സ്വപ്ന പിടിയിലാവുന്നത്.

5000 സ്വക്വയര്‍ ഫീറ്റ് വിസ്തീര്‍ണവും അഞ്ച് കെട്ടിട നമ്പറും വരുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റിനായാണ് പ്രവാസി ഓണ്‍ലൈനായി അപേക്ഷ നല്‍കിയത്. സ്ഥല പരിശോധന നടത്തിയ ഉദ്യോഗസ്ഥ ഓരോ കെട്ടിടത്തിനും 5000 രൂപ വീതം കൈക്കൂലി നല്‍കണമെന്ന് പറഞ്ഞു. ഇത്രയും പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ അത് 15,000ത്തിലേക്ക് കുറയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരന്‍ എറണാകുളം വിജിലന്‍സ് മധ്യമേഖല ഓഫീസില്‍ പരാതി അറിയിക്കുകയായിരുന്നു.

സ്വപ്ന സ്ഥിരം അഴിമതിക്കാരിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്ന കാര്യം. രണ്ടുവര്‍ഷമായി സ്വപ്ന നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാലയളവിലെ ഇവരുടെ പ്രവര്‍ത്തനങ്ങളും ഇടപാടുകളും സംബന്ധിച്ച് അന്വേഷണം നടത്തും. കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ അഴിമതി കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നേരത്തേ തന്നെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ മേയര്‍ നേരിട്ട് ഇടപെട്ടാണ് സ്വപ്നയുടെ സസ്‌പെന്‍ഷന്‍ നടപടികള്‍ കൈക്കൊണ്ടത്. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചേരുന്നതിന് മുന്‍പായാണ് നടപടി. സ്വപ്ന ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനായി എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരൂമാനിച്ചെന്നും മേയര്‍ അനില്‍കുമാര്‍ വ്യക്തമാക്കയിട്ടുണ്ട്. വിജിലന്‍സ് തയാറാക്കിയ അഴിമതി പട്ടികയിലെ മുന്‍നിരക്കാരിയായിരുന്നു സ്വപ്ന. പട്ടികയില്‍ കോര്‍പറേഷന്റെ വൈറ്റിലയിലുള്ള സോണല്‍ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. സോണല്‍ ഓഫിസിനെതിരെ മുന്‍പും അഴിമതി ആരോപണമുയര്‍ന്നിരുന്നു.

അനധികൃത കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് കോര്‍പറേഷനിലെ ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എല്‍ഡിഎഫ് കൗണ്‍സിലറായ പി.എസ്.ബിജു 4 മാസം മുന്‍പ് ആരോപണമുന്നയിച്ചിരുന്നു. കോര്‍പറേഷന്റെ സ്ഥിരം സമിതികളുടെ ചെയര്‍മാന്‍മാര്‍ക്ക് നല്‍കാനാണ് ഈ പണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. ഇക്കാര്യം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാവുകയും മേയര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണം കാര്യമായി എവിടെയും എത്തിയില്ല എന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലും ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി ചില സ്ഥലം മാറ്റങ്ങളൊക്കെ നടക്കുകയും ചെയ്തു.

എവിടെത്തൊട്ടാലും പണം കിട്ടുമെന്നതാണ് കോര്‍പറേഷനിലെ അഴിമതിക്ക് പ്രധാന കാരണം. ബില്‍ഡിങ് പെര്‍മിറ്റ്, ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്, കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് പുതുക്കലിന് ആരോഗ്യവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, അനധികൃത കെട്ടിടങ്ങള്‍ നമ്പരിടുന്നതിന്, അവ അധികൃതമാക്കുന്നതിന് തുടങ്ങി നഗരത്തിലെ നിര്‍മാണവുമായി ബന്ധപ്പെട്ട് കാശൊഴുകും. വീടോ കെട്ടിടമോ എന്തു നിര്‍മിച്ചാലും ഏതെങ്കിലും വിധത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ക്കറിയാം. ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് പണമൊഴുകും.

ഇത്തരത്തില്‍ പണം വാങ്ങിയാലും കാര്യങ്ങള്‍ നടത്തിത്തരും എന്നതാണ് സ്വപ്നയെക്കുറിച്ച് പൊതുവേ പറയാറുള്ളത്. സ്വപ്ന കൈക്കൂലി വാങ്ങുന്നെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. തൃപ്പൂണിത്തറ സ്വദേശിയും എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി ഉടമയുമാണ് സ്വപ്നക്കെതിരായ പരാതിക്കാരന്‍. പ്രവാസിയായ ഇയാള്‍ പുതുതായി പണികഴിപ്പിക്കുന്ന 5000 ചതുരശ്ര അടി വിസ്തീര്‍ണവും അഞ്ച് കെട്ടിട നമ്പറുകളും വരുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റിനായി ജനുവരി മാസം 30-നാണ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നത്.

പിന്നീടാണ് ഒരോ നിലയ്ക്കും 25,000 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടത്. ഒടുവില്‍ 15,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. കെട്ടിട ഉടമ ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയും അവര്‍ നിരീക്ഷണം തുടങ്ങുകയും ചെയ്തു. സാധാരണ വിശ്വസ്തരായ ഏജന്റുമാരാണ് സ്വപ്നയ്ക്കു വേണ്ടി പണം വാങ്ങാറുള്ളത്. എന്നാല്‍ പിറ്റേന്ന് മേയ് ദിനമായതിനാല്‍ തൃശൂരുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പണം വാങ്ങാനായിരുന്നു സ്വപ്നയുടെ തീരുമാനം. ഇത്തരത്തില്‍ സ്വപ്ന പറഞ്ഞ മൂന്നിടത്ത് വിജിലന്‍സ് നല്‍കിയ പണവുമായി കെട്ടിടം ഉടമ എത്തിയെങ്കിലും സ്വപ്ന വന്നില്ല. ഒടുവില്‍ മൂന്നു മക്കളുമൊത്ത് കാറോടിച്ച് വൈറ്റിലയിലെ പൊന്നുരുന്നി പാലത്തിനടുത്തെത്തി കൈക്കൂലി വാങ്ങാനായിരുന്നു സ്വപ്നയുടെ തീരുമാനം. ഇങ്ങനെ പണം വാങ്ങവേയാണ് വിജിലന്‍സ് പിടികൂടിയത്.

Tags:    

Similar News