കാലിലും കഴുത്തിലുമായി കെട്ടിയിരുന്നത് പന്ത്രണ്ടോളം ഇഷ്ടിക കട്ടകൾ; കിടക്കയ്ക്ക് സമീപത്തുണ്ടായിരുന്ന ടോർച്ച് കത്തിച്ച നിലയിൽ; ഫാമിൽ മൽപ്പിടുത്തം നടന്ന ലക്ഷണങ്ങൾ; ആത്മഹത്യയ്ക്ക് തക്കതായ കാരണങ്ങളില്ലെന്ന് ബന്ധുക്കൾ; വൈക്കത്തെ മത്സ്യഫാം ഉടമ വിപിൻ നായരുടെ മരണത്തിൽ അടിമുടി ദുരൂഹത

Update: 2025-06-12 09:36 GMT

കോട്ടയം: മത്സ്യഫാം ഉടമയെ കരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ബുധനാഴ്ച വൈകീട്ട് മൂന്നിന്നാണ് വൈക്കം തോട്ടകത്ത് കരിയാറിന്റെ തീരത്ത് ഫിഷ് ഫാം നടത്തുന്ന ടി.വി പുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ (52) മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും കാലിലും ഇഷ്ടിക വച്ചുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. പന്ത്രണ്ടോളം ഇഷ്ടിക കട്ടകളാണ് കാലിലും കഴുത്തിലൂമായി കെട്ടിയിരുന്നത്. പ്രമേഹ രോഗിയായ വിപിൻ നായരുടെ ഒരു കാലിൽ നല്ല നീരുണ്ടായിരുന്നു. ഫാമിൽ നിന്നും കുറച്ച് അകലെയാണ് മൃതദേഹം കണ്ടെത്തുന്നത്. എന്നാൽ ഇത്രയും ദൂരം നടന്ന് പോകാൻ വിപിന് കഴിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. തിങ്കളാഴ്ചയാണ് വിപിനെ കാണാതാവുന്നത്.

ഇത്രയും കല്ലുകൾ ശരീരത്തിൽ കെട്ടാൻ പോലും മണിക്കൂറുകൾ എടുക്കുമെന്നും ആരോപണമുണ്ട്. ആത്മഹത്യയ്ക്ക് തക്കതായ ഒരു കാരണങ്ങളും വീട്ടിൽ ഉണ്ടായിരുന്നില്ല എന്നാണ് അടുത്ത ബന്ധു മറുനാടനോട് പറഞ്ഞത്. സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനേക്കാൾ മോശമായ കട ബാധ്യതയിൽ നിന്നും കരകയറാൻ വിപിനായിട്ടുണ്ട്. കൂടാതെ ഫാമിൽ വിപിൻ കിടന്ന സ്ഥലത്ത് മൽപ്പിടുത്തം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെയാണ് വിപിൻ ഫാമിലേക്ക് പോയത്. 4 മണിക്ക് ശേഷം ഫാമിൽ ട്യൂബ് ലൈറ്റിന്റെ വെളിച്ചം കണ്ടിരുന്നു. 6 മണിയോടെ മടങ്ങി വരുമ്പോൾ ഈ ലൈറ്റ് ഓഫായിരുന്നുവെന്നും വള്ളക്കാർ പറഞ്ഞിരുന്നതായാണ് ബന്ധുവിന്റെ വെളിപ്പെടുത്തൽ.

ഫാമിൽ വിപിൻ കിടന്ന സ്ഥലത്ത് മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. ഇതിൽ യൂട്യൂബ് വീഡിയോ ബന്ധു പറയുന്നത്. കിടക്കുന്ന സ്‌ഥലത്ത് കിടക്ക മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. കപ്പലണ്ടി ചിതറി കിടപ്പുണ്ടായിരുന്നു. സമീപത്തുതന്നെ ഉണ്ടായിരുന്ന ടോർച്ച് കത്തിച്ച നിലയിലായിരുന്നു. ഇതെല്ലാം ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെ മുതലാണ് വിപിനെ കാണാതാവുന്നത്. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ പോലീസ് അസ്വാഭിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലോടെ കരിയറിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലയിൽത്തട്ടി നിന്ന നിലയിൽ മൃതദേഹം കണ്ടത്. സംഭവം കൊലപാതകമാണെന്നായിരുന്നു പോലീസിന്റെ സംശയം.

തോട്ടകം ആട്ടാറ പാലത്തിന് സമീപം കരിയാറിന്റെ കൈവഴിയോടു ചേർന്നുള്ള ഭാഗത്ത് ഫിഷ് വേൾഡ് അക്വാടൂറിസം എന്നപേരിൽ ഫാം നടത്ത വരികയായിരുന്നു വിപിൻ. കാണാതായതിനെ തുടർന്ന് ഫാമിലെയും പ്രദേശത്തെയും സി.സി ടി.വി ക്യാമറകളടക്കം പോലീസ് പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയപ്പോൾ പോലീസ് നായ ഫാമിലൂടെ ഓടി പുറകിലെ റോഡിലെത്തി വിപിന്റെ കാറിനു സമീപത്തു നിന്നെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. വിപിൻ്റെ മരണത്തിൽ ദുരൂഹയുള്ളതായി ഭാര്യ അനിത ആരോപിക്കുന്നുണ്ട്. ഫാമിൽ മത്സ്യങ്ങൾക്ക് തീറ്റ നൽകാനും കുളങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കാനുമാണ് വിപിൻ രാത്രി കാലങ്ങളിൽ ഫാമിൽ തങ്ങിയിരുന്നു. പതിവ് പോലെയാണ് സംഭവ ദിവസവും വിപിൻ ഫാമിലേക്ക് പോയതും.

കഴിഞ്ഞ തിങ്കളാഴ്‌ച പുലർച്ചെയാണ് വിപിൻ ഫാമിലേക്ക് പോയതെന്ന് അനില പറയുന്നു. മകളെ പഠനസ്‌ഥലത്തേക്ക് കൊണ്ടു പോകാൻ എത്തേണ്ട സമയം കഴിഞ്ഞിട്ടും വിപിൻ എത്താതിരുന്നതോടെ ഭാര്യ അനിലയും മറ്റും ഫാമിലെത്തിയപ്പോൾ ആണ് വിപിനെ കാണാതായെന്ന വിവരം വീട്ടുകാർ അറിയുന്നത്. അടുക്കളയുടെ വാതിലുകൾ തുറന്നു നിലയിലുമായിരുന്നു. നായ ശല്യം ഉള്ളതിനാൽ ഒരു കാരണവശാലും വാതിൽ തുറന്നിടാറില്ലെന്നും ഇതെല്ലാം ദുരൂഹത വർധിപ്പിക്കുന്നതായും അനില ആരോപിച്ചു. ഭർത്താവ് ജീവനൊടുക്കാനുള്ള സാധ്യതയില്ലെന്ന് അവർ പറഞ്ഞു. ഫാമിൽ സിസിടിവി ക്യാമറകൾ സ്‌ഥാപിച്ചിരുന്നെങ്കിലും ഇത് പ്രവർത്തനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News