ലുലു മാളിന് സമീപം കാർ പാർക്ക് ചെയ്ത ശേഷം ഗ്രൂപ്പായി തിരിഞ്ഞു; കാര്യം നടത്തി കാറിൽ കയറി മുങ്ങി; പൊങ്കാല ദിവസം തലസ്ഥാനത്ത് കവർച്ച നടത്തിയത് തമിഴ്നാട്ടിലെ തിരിട്ടുസംഘം; ഇലജരാജയ്ക്ക് പിന്നാലെ മറ്റൊരു പ്രതി കൂടി പിടിയിൽ; സംഘത്തിൽ ഇളയരാജയുടെ കുടുംബവും സുഹൃത്തുക്കളും
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ സ്ത്രീയുടെ സ്വർണ മാല കവർന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. തമിഴ്‌നാട് തിരുവള്ളൂർ സ്വദേശിനിയായ രതിയെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആയുർവേദ കോളേജ് ഭാഗത്ത് ബസിൽവെച്ചാണ് തിരുവനന്തപുരം സ്വദേശിയായ ശോഭകുമാരിയുടെ 10 പവന്‍റെ സ്വർണമാല ഒരു സംഘം മോഷ്ടിച്ചത്. പാലക്കാടുനിന്നാണ് രതിയെ പോലീസ് അറസ്റ്റു ചെയ്തത്. കേസിൽ മറ്റൊരു പ്രതിയായ തമിഴ്‌നാട് തിരുവള്ളൂർ സ്വദേശിയായ ഇളയരാജയെ നേരത്തേ പൊള്ളാച്ചിയിൽ നിന്നും പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പൊങ്കാലയ്ക്കിടെ കവർച്ച ആസൂത്രണം ചെയ്താണ് ഇളയരാജയുടെ കുടുംബവും സുഹൃത്തുക്കളും തിരുവനന്തപുരത്ത് എത്തിയത്. മോഷണം തൊഴിലാക്കിയ തിരുട്ട് കുടുംബമാണ് ഇവരുടേത്. പൊങ്കാല ദിവസം കാറിലെത്തിയ സംഘം ലുലുമാളിനടുത്ത് കാർ പാർക്ക് ചെയ്ത ശേഷം ബസിലും ഓട്ടോയിലുമായി കിഴക്കേകോട്ടയിലെത്തി. ഉച്ചയ്ക്ക് 1.30ഓടെ മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ബസിൽ കയറി മോഷണം ആരംഭിച്ചു. മോഷണ ശേഷം കാറിൽ കയറി രക്ഷപ്പെടുകയാണ് ഇവരുടെ രീതി.
സംഭവ ദിവസം പതിവുപോലെ കവർച്ചയ്ക്ക് ശേഷം തിരുട്ട് സംഘം കാറിൽ മുങ്ങുകയായിരുന്നു. ശോഭകുമാരിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇളയരാജയാണ് ആദ്യം അറസ്റ്റിലായത്. ഇതോടെയാണ് കേസിലെ നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. തുടർന്ന് പോലീസ് മറ്റുള്ളവർക്കായി അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെയാണ് രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. മോഷണത്തിന് ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച ഡസ്റ്റർ കാറും പിടിച്ചെടുത്തിരുന്നു. പ്രതികൾഡക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഒട്ടേറെ മോഷണക്കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണ ശേഷം പ്രതികൾ പല സ്ഥലങ്ങളിലേക്ക് പോയതായാണ് സൂചന. ഇളയരാജയെ പൊള്ളാച്ചിയിൽ നിന്നും രതിയെ പാലക്കാട് നിന്നുമാണ് പിടികൂടിയത്. മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.