സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങിന്റെ മറവിൽ കവർച്ച; തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർ പിടിയിൽ; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ കണ്ട ഗുഡ്‌സ് ഓട്ടോ; എട്ടോളം വീടുകളിൽ കവർച്ച നടത്തിയ സംഘത്തിലെ ഒരാൾക്കായി തിരച്ചിൽ ഊർജ്ജിതം
കോഴിക്കോട്: സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങും ആക്രിക്കച്ചവടവും മറയാക്കി അടച്ചിട്ട വീടുകളിൽ കവർച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടിയത് നിർണായക നീക്കത്തിലൂടെ. തമിഴ്നാട് സ്വദേശികളായ കാർത്തികേയൻ, കാർത്തി മുരുകേശൻ എന്നിവരാണ് പയ്യോളി പോലീസിന്റെ പിടിയിലായത്. കവർച്ച നടന്ന സ്ഥലങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ഒരു ഗുഡ്‌സ് ഓട്ടോയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതാണ് അന്വേഷണത്തിൽ നിർണായകമായത്. കോഴിക്കോട് വെച്ചാണ് പ്രതികൾ പിടിയിലായത്.
സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കും പയ്യോളിക്കും ഇടയിൽ ദേശീയപാതയോരത്തെ വീടുകളായിരുന്നു ഈ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പകൽ സമയങ്ങളിൽ ആക്രിക്കച്ചവടമെന്നോ സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങെന്നോ വ്യാജേന ഇവർ വീടുകൾ നിരീക്ഷിച്ച് ആളനക്കമില്ലാത്തവ കണ്ടെത്തും. തുടർന്ന് രാത്രികാലങ്ങളിലാണ് കവർച്ച നടത്തിയിരുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ടോളം വീടുകളിൽ സമാനരീതിയിൽ മോഷണം നടന്നതായി പയ്യോളി പോലീസ് വ്യക്തമാക്കി. നിരന്തരമായ മോഷണങ്ങളെ തുടർന്ന് നാട്ടുകാർ ജാഗ്രതാ സമിതി രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ ഗുഡ്‌സ് ഓട്ടോ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഘത്തിലെ അവശേഷിക്കുന്ന പ്രതിയെ പിടികൂടാനുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.