മാവേലിക്കരയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം; ധന്യയുടെ മരണം വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തവേ; കീ ഹോള്‍ സര്‍ജറിയ്ക്കുള്ള അനുമതി പത്രം ബന്ധുക്കളില്‍ നിന്ന് ഒപ്പിട്ട് വാങ്ങി, ഓപ്പണ്‍ സര്‍ജറി നടത്തിയെന്ന് കുടുംബം

മാവേലിക്കരയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

Update: 2025-12-22 12:14 GMT

മാവേലിക്കര: മാവേലിക്കര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം. മാവേലിക്കര വിഎസ്എം ആശുപത്രിയിലാണ് യുവതി സര്‍ജറിക്കിടെ മരിച്ചത്. തൃക്കുന്നപ്പുഴ സ്വദേശി ധന്യ(39) മരിച്ചത്. ചികിത്സാ പിഴവ് കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മാവേലിക്കര വിഎസ്എം ആശുപത്രിയിലാണ് സംഭവം. ചികിത്സാ പിഴവ് ഇല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രിയുടെ വിശദീകരണം.

വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് ധന്യ മരിച്ചത്. കീ ഹോള്‍ സര്‍ജറിയ്ക്കുള്ള അനുമതി പത്രമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയത്. എന്നാല്‍ ഓപ്പണ്‍ സര്‍ജറി നടത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെയാണ് നടത്തിയതെന്നും കീ ഹോള്‍ സര്‍ജറി തന്നെയാണ് നടത്തിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ശസ്ത്രക്രിയക്കിടെ കുടലില്‍ ഒരു രക്ത സ്രാവം ഉണ്ടായി. രക്തസ്രാവം സങ്കീര്‍ണ്ണം ആയതോടെ ഓപ്പണ്‍ സര്‍ജറി ചെയ്യേണ്ടിവന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഓപ്പണ്‍ സര്‍ജറി നടത്തി രക്തസ്രാവം ഇല്ലാതാക്കി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.

ഇതിന് പിന്നാലെ ധന്യക്ക് ഹൃദയാഘാതമുണ്ടായെന്നും മരണം സംഭവിച്ചുവെന്നും ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ കുടുംബം തയാറായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മൊഴി എടുക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Tags:    

Similar News