പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ വീട്ടില്‍ അവതരിപ്പിച്ചു; വ്യത്യസ്ത മതമായിട്ടും വീട്ടുകാര്‍ എതിര്‍ത്തില്ല; ബാങ്കിലെ ജോലിയില്‍ അസ്വാരസ്യം തുടങ്ങി; പോലീസിലെ പണിക്ക് ശാരീരിക ക്ഷമതാ പരീക്ഷ ജയിക്കാന്‍ കഴിയാത്ത തേജസ്; പെണ്‍ സുഹൃത്തിന്റെ വിവാഹ നിശ്ചയ തീരുമാനം കലിയായി; ഉളിയക്കോവിലിലേത് 'നടുക്കും മോഡല്‍'!
കൊല്ലം: വിദ്യാര്‍ഥിയെ വീടുകയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വിവാഹം മുടങ്ങിയതിലെ വൈരാഗ്യമെന്ന് സൂചന. ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസി(21)നെ കുത്തിക്കൊലപ്പെടുത്തിയ ശേഷം 24 കാരനായ നീണ്ടകര സ്വദേശി തേജസ് രാജ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് കൊല്ലം നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. പര്‍ദ്ദപോലെ തോന്നുന്ന കറുത്ത വേഷം ധരിച്ച് മുഖം മറച്ചാണ് പ്രതിയായ തേജസ് കൊല്ലപ്പെട്ട ഫെബിന്റെ വീട്ടിലേക്ക് എത്തിയത്. കൈയില്‍ രണ്ട് ടിന്ന് പെട്രോളും കരുതിയിരുന്നു. ആദ്യം ഫെബിന്റേയും പിതാവ് ജോര്‍ജിന്റേയും ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. പിന്നീടാണ് കത്തികൊണ്ട് ഇരുവരേയും ആക്രമിച്ചത്. ഫെബിനെ അതിക്രൂരമായി ആക്രമിച്ചു.
ഫെബിന്റെ സഹോദരിയും തേജസും തമ്മില്‍ സൗഹൃദത്തിലായിരുന്നു. ഇവരുടെ വിവാഹം ഇരുവീട്ടുകാരും ചേര്‍ന്ന് ഉറപ്പിക്കുകയും ചെയ്തു. വ്യത്യസ്ത മതക്കാരാണെന്നത് ഇതിന് തടസ്സമായില്ല. എന്നാല്‍ ഇതിനുശേഷം യുവതിക്ക് ബാങ്കില്‍ ജോലി ലഭിച്ചതോടെ വീട്ടുകാര്‍ ഈ വിവാഹത്തില്‍നിന്ന് പിന്മാറി എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. ടെസ്റ്റ് എഴുതിയാണ് ജോലി കിട്ടിയത്. ഫെബിന്റെ സഹോദരിയും തേജസും എന്‍ജിനിയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. തുടര്‍ന്ന് ബാങ്ക് പരീക്ഷാ പരിശീലനത്തിനും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. രണ്ടുപേരും പരീക്ഷയെഴുതിയെങ്കിലും യുവതിക്കു മാത്രമേ ബാങ്കില്‍ ജോലി കിട്ടിയുള്ളൂ. തേജസ് സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ ജയിച്ചെങ്കിലും ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു.
മാനസിക സമ്മര്‍ദ്ദമാണ് അതിന് കാരണമെന്നും സൂചനയുണ്ട്. അതിനുശേഷം ഇരുവരും അകല്‍ച്ചയിലായി. പലപ്രാവശ്യം ഇതേച്ചൊല്ലി തേജസ് ഫെബിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നെന്ന് പോലീസ് പറയുന്നു. തേജസിനെ കൗണ്‍സലിങ്ങിനു കൊണ്ടു പോകുകയും ചെയ്തിരുന്നു. ഫെബിന്റെ സഹോദരിക്ക് മറ്റൊരു വിവാഹവും നിശ്ചയിച്ചു. അടുത്ത 9ന് അതിന്റെ നിശ്ചയം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് കൊടുംക്രൂരത ഫെബിന്‍ നടത്തിയത്. ഫാത്തിമാ മാതാ നാഷനല്‍ കോളജ് രണ്ടാം വര്‍ഷം ബിസിഎ വിദ്യാര്‍ഥിയാണ് ഫെബിന്‍ ജോര്‍ജ് ഗോമസ്. ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (ഡിസിആര്‍ബി) ഗ്രേഡ് എസ്‌ഐ നീണ്ടകര പുത്തന്‍തുറ തെക്കടത്ത് രാജുവിന്റെ മകന്‍ തേജസ്സ് രാജ് ആണു ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിജിനു സമീപം ട്രെയിന്‍ തട്ടി മരിച്ചത്.
ഫെബിന്റെ സഹോദരിയും തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണ്. പ്രണയത്തിലായ ഇരുവരും വീട്ടില്‍ കാര്യം പറഞ്ഞതോടെയാണു വിവാഹം ഉറപ്പിച്ചത്. ജോലി ലഭിച്ചതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍നിന്ന് പിന്മാറുകയായിരുന്നു. തേജസ് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ല. ഇതും വൈരാഗ്യത്തിനു കാരണമായി. പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് പ്രതി വീട്ടിലെത്തിയതെന്നാണു വിവരം. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാര്‍ വിലക്കി. ഈ ദേഷ്യമാണു യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
കുത്തേറ്റ യുവതിയുടെ അച്ഛന്‍ ജോര്‍ജ് ഗോമസ് ചികിത്സയില്‍ തുടരുകയാണ്. വെള്ള നിറമുള്ള കാറില്‍ പര്‍ദ ധരിച്ചാണ് ഫെബിന്റെ വീട്ടിലേക്ക് തേജസ്സ് എത്തിയത്. കുത്തേറ്റ ഫെബിന്‍ രക്ഷപ്പെടാന്‍ റോഡിലേക്ക് ഇറങ്ങിയെങ്കിലും താഴെ വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിനു ശേഷം അതേ കാറില്‍ തന്നെയാണ് ഏകദേശം 3 കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ മേല്‍പാലത്തിന് അടിയില്‍ തേജസ്സ് എത്തിയത്. പാലത്തിനു താഴെ കാര്‍ നിര്‍ത്തിയ ശേഷം കൈത്തണ്ട മുറിച്ച് ട്രെയിനിനു മുന്നിലേക്കു ചാടുകയായിരുന്നു. മൃതദേഹം 100 മീറ്ററോളം അകലെയാണു പതിച്ചത്.
കാറില്‍ ഒരു കുപ്പിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നു. കാറിന് അകത്തും പുറത്തും രക്തം ഒഴുകിയ പാടുകളുണ്ട്. കൈത്തണ്ട മുറിച്ചപ്പോള്‍ സംഭവിച്ചതാകാം രക്തക്കറകള്‍ എന്നാണു പൊലീസ് സംശയിക്കുന്നത്.