അവിഹിതം പൊക്കിയതോടെ ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളി; ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതിയും; അന്വേഷണത്തില്‍ കണ്ടെത്തിയത് തലയും കൈകാലുകളും ഇല്ലാത്ത നിലയില്‍ മൃതദേഹം; ഭാര്യയും കാമുകനും അറസ്റ്റില്‍

അവിഹിതം പൊക്കിയതോടെ ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളി

Update: 2025-12-23 07:20 GMT

ലഖ്നൗ: ഭാര്യയുടെ അവിഹിത ബന്ധം പിടികൂടിയ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. സാമ്പല്‍ ചന്ദൗസി പ്രദേശത്ത് താമസിക്കുന്ന രാഹുലിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ റൂബി, കാമുകന്‍ ഗൗരവ് എന്നിവരാണ് പിടിയിലായത്.

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നവംബര്‍ 18ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി റൂബി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ ഒരു മാസത്തിന് ശേഷം ഡിസംബര്‍ 15ന് തൊട്ടടുത്തുള്ള പ്രദേശത്തെ അഴുക്കുചാലില്‍ നിന്ന് വികൃതമാക്കിയ നിലയില്‍ ഒരു മൃതദേഹം പൊലീസ് കണ്ടെടുത്തു. തലയും കൈകാലുകളും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹം. പരിശോധനയില്‍ മൃതദേഹത്തില്‍ രാഹുല്‍ എന്ന് എഴുതിയിരിക്കുന്നതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലെ കാണാതായവരുടെ പരാതികളിന്മേല്‍ പൊലീസ് അന്വേഷണം നടത്തി. ഒടുവില്‍ നവംബര്‍ 18 മുതല്‍ രാഹുലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലില്‍ റൂബിയുടെ പങ്കിനെക്കുറിച്ച് പൊലീസിന് സംശയം തോന്നി. വിശദമായ ചോദ്യം ചെയ്യലില്‍ അവിഹിത ബന്ധം രാഹുല്‍ കൈയോടെ പിടികൂടിയതിനെത്തുടര്‍ന്ന് കാമുകന്‍ ഗൗരവിന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് റൂബി കുറ്റസമ്മതം നടത്തിയതായി എസ്പി പറഞ്ഞു.

'രാഹുലിനെ ഇരുമ്പ് വടി ഉപയോഗിച്ചാണ് ആക്രമിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തിയതായും പ്രതികള്‍ പറഞ്ഞു. പിന്നെ അവര്‍ ഒരു ഗ്രൈന്‍ഡര്‍ കൊണ്ടുവന്ന് മൃതദേഹം കഷണങ്ങളാക്കി മുറിച്ചു,'- എസ്പി ബിഷ്‌ണോയി പറഞ്ഞു. മൃതദേഹത്തിന്റെ ഒരു ഭാഗം പിന്നീട് അഴുക്കുചാലില്‍ ഉപേക്ഷിച്ചു. ബാക്കിയുള്ള ഭാഗങ്ങള്‍ രാജ്ഘട്ടിലേക്ക് കൊണ്ടുപോയി ഗംഗാ നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. ശരീരം മുറിക്കാന്‍ ഉപയോഗിച്ച ഗ്രൈന്‍ഡറും ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പ് വടിയും മറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.

Tags:    

Similar News