പ്ലീസ് കാള്‍ മി, എന്റെ സാറ്റ എങ്ങനെ ഉണ്ടായിരുന്നു, ഹസ് ഉറങ്ങിയോ? എഐജിയുടെ പാതിരാ വാട്സാപ്പ് കിന്നാരത്തിനെതിരായ മൊഴിയിലുറച്ച് വനിത എസ്ഐമാര്‍; താന്‍ അയച്ചത് ബ്രോഡ്കാസ്റ്റ് മെസേജ് എന്ന് വി.ജി. വിനോദ്കുമാര്‍; തങ്ങള്‍ക്കാര്‍ക്കും കിട്ടിയില്ലെന്ന് മറ്റ് ഉദ്യോഗസ്ഥര്‍; വനിതാ എസ്.ഐമാരുടെ സര്‍വീസ് വിവരങ്ങള്‍ ചോദിച്ച് വിവരാവകാശം നല്‍കിയും സമ്മര്‍ദം

പ്ലീസ് കാള്‍ മി, എന്റെ സാറ്റ എങ്ങനെ ഉണ്ടായിരുന്നു, ഹസ് ഉറങ്ങിയോ?

Update: 2025-09-11 04:07 GMT

തിരുവനന്തപുരം: ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ഓഫീസിലെ എഐജിയായ വി.ജി. വിനോദ്കുമാറിനെതിരായ പാതിരാ വാട്സാപ്പ് ചാറ്റിങ് സംബന്ധിച്ച പരാതിയിലുറച്ച് പത്തനംതിട്ടയില്‍ നിന്നുള്ള വനിതാ എസ്ഐമാര്‍. നേരത്തേ പറഞ്ഞ കാര്യങ്ങള്‍ ഇന്നലെ എസ്ഐമാര്‍ അന്വേഷണ ഉദ്യോഗസ്ഥ മെറിന്‍ ജോസഫിന് നല്‍കിയ മൊഴിയില്‍ ആവര്‍ത്തിച്ചു.

കുറുക്കന്‍ എന്ന സിനിമയില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച ഇന്‍സ്പെക്ടര്‍ കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധമുള്ള ചാറ്റിങുകളാണ് എഐജി നടത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. പ്ലീസ് കാള്‍ മീ, എന്റെ ഇന്നത്തെ സാറ്റ എങ്ങനെ ഉണ്ടായിരുന്നു? ഡയറക്ട് ഐപിഎസുകാര്‍ ഇങ്ങനെ സാറ്റ ചെയ്യുമോ? ഹസ് ഉറങ്ങിയോ? എന്നിങ്ങനെയൊക്കെയുള്ള സന്ദേശങ്ങളാണ് എഐജി അര്‍ധരാത്രി അയച്ചിരിക്കുന്നത് എന്നാണ് വിവരം. സ്വന്തം ചിത്രങ്ങളും അയച്ചിട്ടുണ്ടെന്നും ചാറ്റിന്റെയും ചിത്രങ്ങളുടെയും സ്‌ക്രീന്‍ ഷോട്ടുകളും അന്വേഷണ ഉദ്യേഗസ്ഥയ്ക്ക് പരാതിക്കാര്‍ കൈമാറിയിട്ടുണ്ട്.

ഡിഐജിക്ക് കൊടുത്ത പരാതിയിലും മൊഴിയിലും ഉറച്ചു നിന്നു കൊണ്ടുള്ള മൊഴിയാണ് ഉദ്യോഗസ്ഥര്‍ അന്വേഷണ ഉദ്യോഗസ്ഥയ്ക്കും നല്‍കിയിട്ടുള്ളത്. ചൊവ്വാഴ്ച എഐജിയുടെ മൊഴി മെറിന്‍ ജോസഫ് രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങള്‍ എല്ലാം വിനോദ്കുമാര്‍ നിഷേധിച്ചു. ഗുഡ്മോണിങ്, ഗുഡ്നൈറ്റ് സന്ദേശങ്ജള്‍ എല്ലാവര്‍ക്കും ബ്രോഡ്കാസ്റ്റ് രീതിയില്‍ അയച്ചതിനൊപ്പമാണ് ഇരുവര്‍ക്കും അയച്ചതെന്നും അതില്‍ ദുരുദ്ദേശമില്ല എന്നുമാണ് വിനോദിന്റെ മൊഴി. ജോലിയുടെ ഭാഗമായുള്ള സന്ദേശങ്ങളാണ് അയച്ചതെന്നും പരാതിക്കിടയാക്കിയത് പോലീസ് തലപ്പത്തുള്ള ചിലരുടെ ഗൂഢാലോചനയാണെന്നുമാണ് വിനോദിന്റെ വാദം. ഡിഐജി അജിതാ ബീഗത്തെ ലക്ഷ്യമിട്ടുള്ളതാണ് വിനോദിന്റെ മൊഴി.

അതേസമയം, മുന്‍ എസ്പിയുടെ ബ്രോഡ്കാസ്റ്റിങ് മെസേജ് തങ്ങള്‍ക്കൊന്നും കിട്ടിയിട്ടില്ല എന്നാണ് പത്തനംതിട്ടയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മാത്രവുമല്ല, എസ്പിയായി ഇരിക്കുന്ന ഒരാള്‍ക്ക് എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബ്രോഡ്കാസ്റ്റിങ് മെസേജ് അയയ്ക്കേണ്ട കാര്യവുമില്ല. വനിതാ എസ്ഐമാരുടെ മൊഴി പുറത്തു വന്നതിന് പിന്നാലെ എഐജി പരാതിക്കാരുടെ സര്‍വീസ് വിവരങ്ങള്‍ ചോദിച്ച് വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇത് ഇവരെ സമ്മര്‍ദത്തിലാക്കി പരാതി പിന്‍വലിപ്പിക്കുന്നതിന് വേണ്ടിയാണ്. പുറമേ നിന്നുള്ള ഒരാള്‍ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് വിവരം ചോദിച്ചാല്‍ വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ പറഞ്ഞ് നിഷേധിക്കുകയാണ് പതിവ്. എന്നാല്‍, ഇവിടെ എഐജിക്ക് വിവരം നല്‍കാന്‍ വേണ്ടിയുള്ള നീക്കവും നടക്കുന്നുണ്ട്.

പരാതി പിന്‍വലിപ്പിക്കാന്‍ കടുത്ത സമ്മര്‍ദം എസ്ഐമാരുടെ മേല്‍ രാഷ്ട്രീയ-സര്‍ക്കാര്‍ തലത്തിലും നടക്കുന്നുണ്ട് എന്നാണ് വിവരം. ഒരു മന്ത്രിയുടെ ഓഫീസില്‍ നിന്ന് കടുത്ത സമ്മര്‍ദം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്. പോഷ് ആക്ട് പ്രകാരം വിനോദ്കുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്നാല്‍, പല തരം അന്വേഷണത്തിലൂടെ ഇത് വൈകിപ്പിക്കുകയാണ്. ഈ സമയം കൊണ്ട് വനിതാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാനാണ് ശ്രമം. വനിതാ ഉദ്യോഗസ്ഥരുടെ രഹസ്യമൊഴി ചോര്‍ത്തി വിനോദ്കുമാര്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കുകയും തന്റെ ഭാഗം ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലും വനിതാ എസ്ഐമാര്‍ മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് സൂചന.

Tags:    

Similar News