പട്ടാളക്വാട്ടയില്‍ കിട്ടിയ പത്ത് കുപ്പി മദ്യം വീട്ടില്‍; ആദ്യം പൊട്ടിച്ചടിച്ച കുപ്പി താഴെ വീണപ്പോള്‍ രണ്ടാമത്തേതും എടുത്ത മുന്‍ കോസ്റ്റ് ഗാര്‍ഡുകാരന്‍; കുടിക്കരുത് എന്ന് പറഞ്ഞ അമ്മയെ ഓടിച്ച് കുത്തിക്കൊന്ന മകന്‍; മദ്യം ഒഴിച്ച് കത്തിക്കാനും ശ്രമം; കല്ലിയൂരിനെ നടുക്കി അജയകുമാറിന്റെ ക്രൂരത; വിജയകുമാരിയുടെ ജീവനെടുത്തത് മകന്റെ മദ്യാസക്തി

Update: 2025-10-30 03:01 GMT

തിരുവനന്തപുരം: മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നത് അതിക്രൂരമായി. തിരുവനന്തപുരം കല്ലിയൂര്‍ പകലൂര്‍ ലക്ഷ്മി നിവാസില്‍ വിജയകുമാരിയാണ് (76) മരിച്ചത്. റിട്ട. കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനായ മകന്‍ അജയകുമാര്‍ പിടിയിലായി. മദ്യത്തിന് അടിമയായിരുന്നു അജയകുമാര്‍. മദ്യവിമുക്തി കേന്ദ്രത്തില്‍ പലതവണ ചികിത്സയിലായിരുന്നു അജയകുമാര്‍.

അമ്മയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇന്നലെ രാത്രി അജയകുമാര്‍ ഒരു കുപ്പി മദ്യം കുടിച്ചു. രണ്ടാമത്തെ കുപ്പി എടുത്തപ്പോള്‍ വിജയകുമാരി വഴക്കുപറഞ്ഞു. ആപ്പിള്‍ കഴിച്ചു കൊണ്ടിരുന്ന പ്രതി ഉടനെ അമ്മയെ ആക്രമിച്ചു. വിജയകുമാരി ഇറങ്ങിയോടി. കിണറിന്റെ ഭാഗത്തുവച്ചാണ് അമ്മയെ കുത്തിയത്. കറികത്തി ഉപയോഗിച്ച് കഴുത്തും കൈ ഞരമ്പുകളും കാലിലെ ഞരമ്പുകളും മുറിച്ചു. കൊലപാതകശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ചു കത്തിക്കാനും അജയകുമാര്‍ ശ്രമിച്ചു. വിജയകുമാരിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. വിജയകുമാരി കമ്മിഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥയായിരുന്നു.

മദ്യം കുടിക്കുന്നതിന് അമ്മ വഴക്കുപറഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസും അറിയിച്ചു. പ്രകോപിതനായ പ്രതി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആദ്യം അമ്മയെ കുത്തി. കഴുത്തിലും രണ്ട് കൈ ഞരമ്പുകളും രണ്ട് കാലുകളിലെ ഞരമ്പും മുറിച്ചു. തുടര്‍ന്ന് അമ്മ പുറത്തേക്ക് ഇറങ്ങിയോടിയപ്പോള്‍ മുറ്റത്ത് കിണറിന് സമീപം വച്ച് കഴുത്തറുക്കുകയായിരുന്നു. വിജയകുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെയും ഇയാള്‍ മദ്യകുപ്പി എറിഞ്ഞു. നേമം പൊലീസ് സ്ഥലത്തെത്തി പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് മുന്‍പും അമ്മയും മകനുമായി തര്‍ക്കം ഉണ്ടായിരുന്നു. റിട്ടയേര്‍ഡ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനാണ് പ്രതി. കൊലപാതകത്തിന്റെ സി.സി ടിവി ദൃശ്യം പൊലീസ് ശേഖരിച്ചു.

്അമിത മദ്യപാനത്തെ തുടര്‍ന്ന് കുടുംബവുമായി അജയകുമാര്‍ പിണക്കത്തിലായിരുന്നു. അതുകൊണ്ടാണ് അമ്മയക്കൊപ്പം കഴിഞ്ഞത്. പലപ്പോഴും മദ്യപാനത്തിന്റെ പേരില്‍ അമ്മയുമായി വഴക്ക് പതിവായിരുന്നു. നാട്ടുകാരെത്തിയപ്പോള്‍ മദ്യം ഒഴിച്ച് അമ്മയെ കൊല്ലാന്‍ ശ്രമിച്ച അജയകുമാറിനെയാണ് കണ്ടത്. അതിക്രൂരമായിരുന്നു കൊല. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷമായിരുന്നു സംഭവം. സമീപകാലത്ത് മൂന്ന് തവണ ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനായതിനാല്‍ പട്ടാള ക്വാട്ടയില്‍ മദ്യം കിട്ടും. ഇങ്ങനെ കിട്ടിയ പത്ത് കുപ്പി വീട്ടില്‍ ഉണ്ടായിരുന്നു. ഇതില്‍ ആദ്യത്തേത് കുടിക്കുന്നതിനിടെ കുപ്പി വീണ് പൊട്ടി. ഇതോടെ രണ്ടാമത്തെ കുപ്പിയെടുത്തു. ഇതോടെയാണ് അമ്മ കുടിക്കരുതെന്ന് നിര്‍ദ്ദേശിച്ചത്. ഇതാണ് പ്രകോപനമായത്. വിജയകുമാരിയമ്മയ്ക്ക് മറ്റ് രണ്ട് മക്കള്‍ കൂടിയുണ്ട്. നാട്ടുകാര്‍ പിടിച്ചു കെട്ടിയാണ് പോലീസിന് കൈമാറിയത്. മുമ്പും പലതവണ മകനും അമ്മയുമായി തര്‍ക്കം ഉണ്ടായിരുന്നു.

Tags:    

Similar News